രാജേന്ദ്രന്റെ പട്ടയത്തില്‍ പൊരുത്തക്കേടുകളുടെ ഘോഷയാത്ര!!തിരുത്തലുകള്‍ക്കും കുറവില്ല!!
രാജേന്ദ്രന്റെ പേരിലുളള പട്ടയത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായും ചില തിരുത്തലുകള്‍ വരുത്തിയിട്ടുള്ളതായും വിവരങ്ങള്‍.
തിരുവനന്തപുരം: മൂന്നാര്‍ കൈയ്യേറ്റം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുമ്പോള്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ഭൂമി കൈയ്യേറിയതായ ആരോപണങ്ങളും ശക്തമാവുകയാണ്. രാജേന്ദ്രന്റെ പേരിലുളള പട്ടയത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായും ചില തിരുത്തലുകള്‍ വരുത്തിയിട്ടുള്ളതായും മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പട്ടയത്തിന്റെ തീയതിയിലും സീലിലുമാണ് പെരുത്തക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്. സര്‍വെ നമ്പറിലാണ് തിരുത്തലുകള്‍ ഉള്ളത്.
രാജേന്ദ്രന്‍ വീടുവച്ചിരിക്കുന്ന ഭൂമിയും പട്ടയം ലഭിച്ച ഭൂമിയും രണ്ടും രണ്ടാണെന്നതിന് വ്യക്തമായ രേഖകളും ഉണ്ട്. 2001 ഡിസംബര്‍ അഞ്ചിനാണ് അനുവദിച്ചതെന്നാണ് രാജേന്ദ്രന്റെ കൈയ്യിലെ പട്ടയത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പട്ടയത്തിന്റെ വലതു ഭാ ഗത്ത് ദേവികുളം തഹസീല്‍ദാറുടെ പേരിന് താഴെയാണ് ഈ തീയതി രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം പട്ടയത്തിന്റെ ഇടതു ഭാഗത്ത് തീയതി രേഖപ്പെടുത്താനുള്ള കോളത്തില്‍ 2001 മെയ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ തഹസീല്‍ദാരുടെ ഓഫീസ് സീലിലും തഹസീല്‍ദാരുടെ പേരിലുള്ള സീലിലും ദേവികുളം എന്ന സ്ഥലപ്പേരിലെ അക്ഷരങ്ങളിലും മാറ്റമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പട്ടയത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന 843 എന്ന സര്‍വെ നമ്പറില്‍ എട്ട് എന്ന അക്കത്തില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. രാജേന്ദ്രന്റെ പിതാവിന്റെ പേരിലെ ഒരു അക്ഷരത്തിലും ചില തിരുത്തലുകള്‍ വരുത്തിയിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിരിക്കുകയാണ്.
കെഡിഎച്ച് വില്ലേജിലെ സര്‍വെ നമ്പര്‍ 843ലുള്ള എട്ട് സെന്റ് സ്ഥലത്തിനാണ് പട്ടയം അനുവദിച്ചിരിക്കുന്നതെന്നാണ് രാജേന്ദ്രന്റെ അവകാശവാദം. എന്നാല്‍ രാജേന്ദ്രന്‍ വീടുവച്ചത് സര്‍വെ നമ്പര്‍ 62/9ല്‍പ്പെട്ട സ്ഥലത്താണ്. സിപിഎം മൂന്നാര്‍ ഏരിയ കമ്മിറ്റി ഓഫീസിന് സമീപത്തെ ഈ സ്ഥലം കെഎസ്ഇബിയുടേതാണെന്നാണ് വിവരം.
രാജേന്ദ്രന്റെ പട്ടയത്തില്‍ അതിരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നതിലും ചില വ്യത്യാസങ്ങള്‍ ഉണ്ട്. പട്ടയത്തില്‍ മൂന്ന് അതിരുകളിലും സര്‍ക്കാര്‍ ഭൂമിയും വടക്ക് സ്വകാര്യ വ്യക്തിയുടെ സ്ഥലവുമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വീടു നിര്‍മ്മിക്കാന്‍ എന്‍ഒസി നല്‍കണമെന്നാവശ്യപ്പെട്ട് ജനുവരി ആദ്യ വാരത്തില്‍ രാജേന്ദ്രന്‍ ഇടുക്കി ജില്ലാ കലക്ടര്‍ക്ക് നല്‍കിയ അപേക്ഷയില്‍ പട്ടയ സ്ഥലത്തിന്റെ അതിരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത് രണ്ട് ഭാഗത്ത് സ്വകാര്യ വ്യക്തികളുടെ ഭൂമിയാണെന്നും കിഴക്ക് സര്‍ക്കാര്‍ സ്ഥലവും പടിഞ്ഞാറ് കെഎസ്ഇബി സ്ഥലവുമാണെന്നാണ് . അതിരുകളില്‍ മാറ്റമുണ്ടായത് എങ്ങനെയാണെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന സംശയം. പട്ടയത്തിലൂടെ സമ്പാദിച്ച ഭൂമി മറിച്ചു വിറ്റ രാജേന്ദ്രന്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയതാണെന്നാണ് ആരോപണം.
രാജോന്ദ്രന്‍ കൈവശം വച്ചിരിക്കുന്ന ഭൂമിയുടേത് വ്യാജ പട്ടയമാണെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷ്ണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കെഎസ്ഇബിയുടെ ഭൂമിയാണ് രാജേന്ദ്രന്‍ കൈവശം വച്ചിരിക്കുന്നതെന്നാണ് ആരോപണം. 2015ലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് കലക്ടര്‍ പൂഴ്ത്തിവച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
ഭൂമികൈയ്യേറ്റ ആരോപണത്തില്‍ വിഎസ് അച്യുതാനന്ദന്‍ രാജേന്ദ്രനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ രാജേന്ദ്രനെ പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്.