എംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ കൈയ്യാങ്കളി; ദൃശ്യങ്ങൾ പുറത്ത്
ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസുകാർ തന്നെ ആക്രമിച്ചുവെന്നാണ് എംഎൽഎയുടെ ആരോപണം. സംഭവത്തിനു പിന്നാലെ രമ്യ ഹരിദാസ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം എംഎൽഎ തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്നാണ് ജില്ലാ പഞ്ചായത്തംഗം സജിത്ത് ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ രമ്യ ഹരിദാസിൻ്റെ പിഎ പാളയം പ്രദീപ് പങ്കെടുക്കുകയും കരാറുകാർക്ക് നിർേശം കൊടുക്കുകയും ചെയ്ത സംഭവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൈയ്യാങ്കളിയിൽ കലാശിച്ചത്. എംഎൽഎ തങ്ങളെ ഇങ്ങോട്ട് വന്ന് മർദിക്കുകയായിരുന്നുവെന്നും ഒരു എംഎൽഎ ഇത്രയും തരംതാഴരുതെന്നും സജിത് വിമർശിച്ചു. സംഭവത്തെ കുറിച്ച് സജിൻ്റെ വാദം ഇങ്ങനെ

'ഇന്നലെ ചിറയൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന ഇമപ്ലിമെന്റിങ് ഓഫീസർമാരുടെയും ജനപ്രതികളുടെയും യോഗത്തിൽ പാളയം പ്രദീപ് എന്ന് പറയുന്നയാളെ വിളിച്ചിരുത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഈ നാട്ടിൽ ഇല്ലാത്ത ആളാണ്. എംഎൽഎയോടൊപ്പം ഉള്ള ഇയാളെ കുറിച്ച് നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ഇവിടുത്തെ കരാറുകാരെ വിളിച്ച് നിയമവിരുദ്ധമായി ഇയാൾ സാമ്പത്തിക ഇടപാട് നടത്തുന്നു എന്ന് സാധാ പാർട്ടിക്കാർക്ക് പരാതിയുണ്ട്. ആ പരാതിയുള്ള ആളിനെയാണ് ഈ ബ്ലോക്ക് പഞ്ചായത്തിന്റെ ജനപ്രതികൾ നടത്തുന്ന സുപ്രധാന യോഗത്തിൽ വിളിച്ചിരുത്തിയത്. ഇയാൾ പങ്കെടുത്ത ഫോട്ടോ എംഎൽഎ തന്നെയാണ് പ്രചരിപ്പിച്ചത്.
ഇത് ഇവിടുത്തെ ഒരു മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ പാർട്ടിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച് ഇതിനെ ചോദ്യം ചെയ്തു. ഈ സന്ദേശം പ്രചരിച്ചതിന് ശേഷം സജാദ് എന്ന് പറയുന്ന ഈ പാർട്ടിക്കാരന്റെ കുടുംബവീട്ടിൽ വന്ന് എംഎൽഎയും പാളയം പ്രദീപും മറ്റ് ചിലരും ചേർന്ന് ഇദ്ദേഹത്തെ ബലാൽക്കാരമായി പിടിച്ചിറക്കുകയും പാളയം പ്രദീപിന്റെ ബൈക്കിൽ ഈ സജാദിനെ കയറ്റി സജാദിന്റെ ഭാര്യയെയും മകളും താമസിക്കുന്ന മറ്റൊരു വീട്ടിലോട്ട് കൊണ്ടുപോവുകയും ചെയ്തു. ഇദ്ദേഹം ഞങ്ങളെ വിളിച്ചതോടെ ഞാനും പഞ്ചായത്ത് പ്രസിഡൻ്റും അവിടുത്തെ പാർട്ടിയുടെ മണ്ഡലം പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവർ ഈ സജാദിന്റെ ഭാര്യയും മകളും താമസിക്കുന്ന വീട്ടിൽ എത്തുമ്പോൾ പാളയം പ്രദീപിന്റെ ഫോൺ സജാദിന്റെ കോളേജ് വിദ്യാർഥിയായ മകളുടെ കയ്യിൽ കൊടുത്തിട്ട് ഈ സന്ദേശം മകളെ കൊണ്ട് വായിപ്പിക്കുകയാണ്.
മകൾ പൊട്ടി കരയുകയാണ്. മകൾ കരയുന്നത് കണ്ട് ഞാൻ ചോദ്യം ചെയ്തപ്പോൾ പാളയം പ്രദീപ് വളരെ ദേഷ്യമായി സംസാരിച്ചു ,തുടർന്ന് എംഎൽഎ വന്ന് എന്നെ ഇങ്ങോട്ട് അടിക്കുകയാണ് ചെയ്തത്. അതിനുശേഷം ഈ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു ആളേയും എംഎൽഎ അടിച്ചു, ഫോണ്‍ തട്ടിപ്പറിക്കാൻ നോക്കി. എന്നിട്ട് അവിടെയുള്ളവരെ എംഎൽഎ അടിക്കുകയാണ്. ഒരു എംഎൽഎ ഇത്രയും തരംതാഴാൻ പാടില്ല.
ഞങ്ങളെ അടിച്ചതിനുശേഷം എംഎൽഎ എംഎൽഎയുടെ ഡ്രൈവറോട് അത് വീഡിയോ എടുക്കാൻ പറഞ്ഞിട്ട് അവർ നിലവിളിക്കുകയാണ്. എന്റെ കൈവിടു എന്ന് പറഞ്ഞാണ് കരയുന്നത്',സജിത് പറഞ്ഞു. അതേസമയം സംഭവത്തിൽ ഇതുവരെ ആരും പരാതി നൽകിയിട്ടില്ല.


Click it and Unblock the Notifications