കെ വി തോമസിന് പാരയായത് എംഎൽഎമാരുടെ കത്ത്; രാഹുൽ ഗാന്ധിക്കും അതൃപ്തി, സീറ്റ് നഷ്ടത്തിന് പിന്നിൽ
Recommended Video
എറണാകുളം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തി നിൽക്കുകയാണ് കെ വി തോമസ്. അവസാന നിമിഷം വരെ സാധ്യത കൽപ്പിച്ചിരുന്നെങ്കിലും എറണാകുളത്ത് നറുക്ക് വീണത് ഹൈബി ഈഡനായിരുന്നു. സീറ്റ് നൽകാത്തതിലുള്ള തന്റെ അതൃപ്തി കെ വി തോമസ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. സിറ്റിംഗ് എംപിമാരിൽ തനിക്ക് മാത്രം എന്താണ് അയോഗ്യത എന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ കെ വി തോമസ് തുറന്നടിച്ചു.
സംസ്ഥാന നേതൃത്വത്തിൽ നിന്നുള്ള എതിർപ്പ് രൂക്ഷമായതിനെ തുടർന്നാണ് കെവി തോമസിന് ഇക്കുറി സീറ്റ് നിഷേധിക്കപ്പെട്ടതെന്നാണ് സൂചന. മാറ്റം അനിവാര്യമാണെന്ന നിലപാടിൽ നേതൃത്വം ഉറച്ച് നിന്നതോടെ ഹൈക്കമാൻഡും വഴങ്ങുകയായിരുന്നു. സീറ്റ് നൽകില്ലെന്ന് നേതൃത്വം സൂചന നൽകിയിരുന്നെങ്കിലും പിന്മാറാൻ കെ വി തോമസ് ഒരുക്കമായിരുന്നില്ല. കലാപക്കൊടി ഉയർത്തി നിൽക്കുന്ന മുതിർന്ന നേതാവിനെ അനുനയിപ്പിക്കാൻ സോണിയാ ഗാന്ധി നേരിട്ട് ഇടപെടുമെന്നാണ് സൂചനകൾ.
എറണാകുളത്ത് ഹൈബി ഈഡൻ
ലോക്സഭാ സീറ്റിന് പകരം മറ്റ് എന്തെങ്കിലും പദവികൾ നൽകാമെന്ന് സംസ്ഥാന നേതൃത്വം കെ വി തോമസിന് വാഗ്ദാനം നൽകിയെങ്കിലും അദ്ദേഹമത് അംഗീകരിക്കാൻ കൂട്ടാക്കിയിരുന്നില്ല. തുടർച്ചയായി രണ്ടാം വട്ടവും എറണാകുളം പിടിച്ചെടുത്ത തനിക്ക് ഇക്കുറിയും വിജയം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷ കെ വി തോമസ് നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല.
എംഎൽഎമാരുടെ കത്ത്
എറണാകുളത്ത് നിന്നുള്ള എംഎൽഎമാർ കെ വി തോമസിന് ജയസാധ്യത ഇല്ലെന്ന് വാദിക്കുകയായിരുന്നു. കെ വി തോമസിന് വേണ്ടി പ്രവർത്തിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇവർ കത്ത് നൽകുകയും ചെയ്തു. സംസ്ഥാന നേതൃത്വം ഈ കത്ത് ഹൈക്കമാൻഡിന് കൈമാറുകയായിരുന്നു. ഇതോടെയാണ് കെ വി തോമസിനെ വെട്ടി ഹൈബി ഈഡൻ എറണാകുളത്ത് സ്ഥാനാർത്ഥിയാകുന്നത്.
പി രാജീവിനെ നേരിടാൻ
എറണാകുളത്ത് ഇടത് മുന്നണി സ്ഥാനാർത്ഥി പി രാജീവ് തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബഹുദൂരം മുന്നോട്ട് പോയി. മണ്ഡലത്തിൽ ഏറെ സ്വധീനമുള്ള നേതാവാണ് പി രാജീവ്. ഇതോടെയാണ് കൂടുതൽ വിജയസാധ്യതയുള്ള ഹൈബി ഈഡനെ ഇറക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. ഐ ഗ്രൂപ്പാണ് കെ വി തോമസിനെതിരെ ആദ്യം നിലയുറപ്പിച്ചത്. അതിനൊപ്പം എ വിഭാഗവും ചേർന്നതോടെ സാധ്യതകൾ മങ്ങി.
പൊട്ടിത്തെറിച്ച് കെ വി തോമസ്
സീറ്റ് നിഷേധിച്ചതിൽ ശക്തമായ പ്രതിഷേധമാണ് കെ വി തോമസ് പ്രകടിപ്പിച്ചത്. പ്രായമായത് തന്റെ തെറ്റാണോ എന്നായിരുന്നു കെവി തോമസിന്റെ ചോദ്യം. സിറ്റിംഗ് എംപിമാരിൽ തനിക്ക് മാത്രം എന്താണിത്ര അയോഗ്യതയെന്ന് അദ്ദേഹം ചോദിച്ചു. മുതിർന്ന നേതാക്കളുമായി സംസാരിച്ചിരുന്നു. തനിക്ക് സീറ്റില്ലെന്ന് ആരും പറഞ്ഞിരുന്നില്ല. പക്ഷേ ഒടുവിൽ തീരുമാനം അറിഞ്ഞപ്പോൾ താൻ നടുങ്ങിയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് തന്നോട് അനീതി കാട്ടിയെന്നും അദ്ദേഹം പ്രതികരിച്ചു.
ബിജെപിയിലേക്ക് പോകുമോ
സീറ്റ് നൽകാത്തതിൽ പരസ്യ പ്രതിഷേധം അറിയിച്ചതിന് പിന്നാലെ കെ വി തോമസ് ബിജെപിയിലേക്ക് പോകുമോയെന്ന ചർച്ചകളും സജീവമാണ്. മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യങ്ങളോട് ബിജെപിയും സിപിഎമ്മും ഉൾപ്പെടെ എല്ലാ പാർട്ടികളും തനിക്ക് സുഹൃത്തുക്കളാണെന്നായിരുന്നു കെ വി തോമസിന്റെ മറുപടി. ബിജെപിയിലേക്ക് പോകില്ലെന്ന് ഉറപ്പിച്ച് പറയാൻ അദ്ദേഹം തയാറാകാത്തതും ശ്രദ്ധേയമാണ്.
ബിജെപിയിലേക്ക് പ്രചാരണം
ബിജെപി പ്രവേശനത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള കെവി തോമസിന്റെ മറുപടിയിൽ പ്രവർത്തകർക്കും ആശയക്കുഴപ്പം തുടരുകയാണ്. അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. കേരളാ മാനേജ്മെന്റ് അസോസിയേഷന്റെ കൊച്ചിയിൽ നടന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെ വി തോമസ് പുകഴ്ത്തിയത് വൻ വിവാദമായിരുന്നു. പ്രസംഗത്തിന്റെ സാഹചര്യം പാർട്ടി നേതൃത്വത്തിന് വിശദീകരിച്ച് നൽകിയാണ് അന്ന് അദ്ദേഹം വിവാദങ്ങളെ മറികടന്നത്.
രാഹുലിന് അതൃപി
മോദിയെ പുകഴ്ത്തിയ കെ വി തോമസിന്റെ പ്രസംഗം രാഹുൽ ഗാന്ധിയുടെ അതൃപതിക്കിടയാക്കിയിരുന്നു എന്നാണ് സൂചനകൾ. രാഹുൽ ഗാന്ധി അധ്യക്ഷ പദവിയിലെത്തിയ ശേഷം ഹൈക്കമാൻഡിലുള്ള സ്വാധീനം കെവി തോമസിന് നഷ്ടമായിരുന്നു. യുവാക്കൾക്ക് കൂടുതൽ പ്രധാന്യം നൽകണമെന്ന രാഹുലിന്റെ നിലപാടും തിരിച്ചടിയായി.
തിരിച്ചടിയാകുമോ
കെവി തോമസിനെ അനുനയിപ്പിക്കാനായില്ലെങ്കിൽ അത് എറണാകുളത്ത് യുഡിഎഫിന് തിരിച്ചടിയാകാനും സാധ്യതയുണ്ട്. മണ്ഡലത്തിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് അദ്ദേഹം. ഹൈബി ഈഡന് വേണ്ടി പ്രചാരണത്തിന് ഇറങ്ങാതെ അദ്ദേഹം വിട്ടുനിന്നാൽ അത് വലിയ തിരിച്ചടിയാകും. തീരദേശ മേഖലയിലും പശ്ചിമ കൊച്ചിയിലുമെല്ലാം ശക്തമായ സ്വാധീനമാണ് അദ്ദേഹത്തിനുള്ളത്. എറണാകുളം യുഡിഎന്റെ മണ്ഡലമാണ് ഇവിടെ വ്യക്തികൾക്ക് പ്രസക്തിയില്ല രാഷ്ട്രീയമാണ് ചർച്ച ചെയ്യുന്നതെന്നാണ് ഹൈബി ഈഡന്റെ പ്രതികരണം.
രാജ്മോഹൻ ഉണ്ണിത്താന്റെ സ്ഥാനാർത്ഥിത്വം; കാസർഗോഡ് കോൺഗ്രസിൽ പൊട്ടിത്തെറി, രാജി വയ്ക്കുമെന്ന് ഭീഷണി