വ്യാജഡോക്ടര്‍ ജേക്കബ് വടക്കുംചേരിക്കൊപ്പം കോണ്‍ഗ്രസ് എംഎല്‍എ.. പറയുന്നത് നല്ല ബെസ്റ്റ് ന്യായം!
സ്വയം പ്രഖ്യാപിത ഡോക്ടറും വാക്‌സിന്‍ വിരുദ്ധ പ്രചാരകനുമായ ജേക്കബ് വടക്കുംചേരിയുടെ പ്രഭാഷണം ഉദ്ഘാടനം ചെയ്യാന്‍ കോണ്‍ഗ്രസ് എം എല്‍ എ. നാളെ (ഒക്ടോബര്‍ 29 ശനിയാഴ്ച) യാണ് പരിപാടി. പ്രകൃതി ബോധവത്കരണ ക്ലാസ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടകന്‍ സ്ഥലം എം എല്‍ എ ആയ അനില്‍ അക്കര.
Read Also: മുസ്ലീം പോലീസിന് താടി... അപ്പോൾ ഡിങ്കഭക്തരായ പോലീസിനോ? സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ട്രോളുകള്‍!
വടക്കഞ്ചേരിയിലെ പേരാമംഗലത്താണ് ഡോ. ജേക്കബ് വടക്കുംചേരിയുടെ പരിപാടി. പേരാമംഗലത്തെ പ്രതിനിധീകരിക്കുന്ന എം എല്‍ എ എന്ന നിലയിലാണ് അനില്‍ അക്കര പരിപാടിയുടെ അവതാരകനായത്. ജേക്കബ് വടക്കുംചേരി വ്യാജനാണ് എന്ന് തിരിച്ചറിഞ്ഞിട്ടും അനില്‍ അക്കര പരിപാടി ഉദ്ഘാടനം ചെയ്യുന്നതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എം എല്‍ എ പറയുന്ന ന്യായമാണ് ഏറ്റവും രസകരം.
വ്യാജ ഡോക്ടറെന്ന് തുറന്ന് പറഞ്ഞു
നിങ്ങളുടെ പ്രിയപ്പെട്ട വ്യാജ ഡോക്ടര്‍ എന്ന വിശേഷണവുമായിട്ടാണ് ജേക്കബ് വടക്കുംചേരി കോഴിക്കോട് പരിപാടി അവതരിപ്പിക്കാന്‍ പോസ്റ്റര്‍ അടിച്ചത്. നേച്ചര്‍ ലൈഫ് പ്രഭാഷണം എന്ന് പേരിട്ടായിരുന്നു പരിപാടി. സോഷ്യല്‍ മീഡിയയില്‍ വടക്കുംചേരിയുടെ മുഖംമൂടി അഴിഞ്ഞുവീണതോടെയാണ് ഇത്.
എംഎല്‍എയുടെ പിന്തുണ
ജേക്കബ് വടക്കുംചേരിയുടെ പരിപാടിയെ അനില്‍ അക്കര എം എല്‍ എ പിന്തുണച്ചു എന്നൊന്നും പറയാന്‍ പറ്റില്ല. തന്റെ മണ്ഡലത്തില്‍ നടക്കുന്ന ഒരു പരിപാടി ഉദ്ഘാടനം ചെയ്യുന്നു എന്ന് മാത്രം. പക്ഷേ ജേക്കബ് വടക്കുംചേരിയെ പോലെ ഒരാളുടെ പരിപാടി ഒരു എം എല്‍ എ ഉദ്ഘാടനം ചെയ്യാനെത്തുന്നത് കൊണ്ടുള്ള പബ്ലിസിറ്റിയും ക്രെഡിബിലിറ്റിയുമാണ് ആളുകള്‍ ചോദ്യം ചെയ്യുന്നത്.
വോട്ടര്‍മാര്‍ക്ക് വേണ്ടിയോ
ഡോ. ജേക്കബ് വടക്കുംചേരിയുടെ പരിപാടി സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയും വിവാദവും ആയിട്ടും ഇതില്‍ നിന്നും പിന്‍മാറാന്‍ അനില്‍ അക്കര എം എല്‍ എ തയ്യാറായിട്ടില്ല. തന്നെ ജയിപ്പിച്ച വോട്ടര്‍മാരോടുള്ള കടപ്പാട് കൊണ്ടാണ് പോലും എം എല്‍ എ പരിപാടിയില്‍ പങ്കെടുക്കുന്നത്. ജയിപ്പിച്ചവരോട് മാത്രം മതിയോ കടപ്പാട് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
ജയിച്ചത് 43 വോട്ടിന്
തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി നിയമസഭ മണ്ഡലത്തില്‍ 46 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അനില്‍ അക്കര വിജയിച്ചത്. ഒരു വോട്ടിംഗ് മെഷീനിലെ തകരാറ് കാരണം വോട്ടെണ്ണല്‍ തടസ്സപ്പെടുകയും അനിശ്ചിതത്വം ഉണ്ടാകുകയും ചെയ്തു. ഇതിനൊടുവിലാണ് അനില്‍ അക്കര ജയിച്ചതായി പ്രഖ്യാപനം വന്നത്.
ഏത് ഡോക്ടറാണ്
മെഡിക്കല്‍ ബിരുദമുള്ള ആളാണോ എന്ന് ചോദിച്ചാല്‍ അല്ലെന്നാണ് വടക്കുംചേരി മറുപടി പറയാറുള്ളത്. പിഎച്ച്ഡി ഉണ്ടോ എന്ന് ചോദിച്ചാല്‍ അതുമില്ല. ചികിത്സകന്‍ ആയതുകൊണ്ടാണ് ഡോക്ടറെന്ന് വിളിക്കുന്നതെന്ന് വടക്കുംചേരി സ്വയം പറയും. ഇതെല്ലാം തിരുത്തി നിങ്ങളുടെ പ്രിയപ്പെട്ട വ്യാജ ഡോക്ടര്‍ എന്ന് വരെ പറഞ്ഞുകളഞ്ഞു.
മമ്മദ് കോയ മോഡല്‍
അനില്‍ അക്കര വടക്കുംചേരിയുടെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ബേപ്പൂര്‍ എം എല്‍ എയുടെ ഉദ്ഘാടനമാണ് സോഷ്യല്‍ മീഡിയ ഓര്‍മിപ്പിക്കുന്നത്. ജേക്കബ് വടക്കുംചേരിയുടെ പ്രഭാഷണം ബേപ്പൂര്‍ എം എല്‍ എ വി കെ സി മമ്മദ്‌കോയ ഉദ്ഘാടനം ചെയ്യുമെന്ന് പ്രചാരണം വന്നപ്പോള്‍ പരിപാടിയില്‍ താന്‍ പങ്കെടുക്കുന്നില്ല എന്ന് വ്യക്തമാക്കി എം എല്‍ എ തന്നെ മുന്നോട്ട് വന്നിരുന്നു.
അനില്‍ അക്കരയോട് ചോദ്യങ്ങള്‍
ബഹുമാനപ്പെട്ട എം എല്‍ എ അനില്‍ അക്കര അറിയാന്‍ - എന്ന പേരില്‍ ഡോ. അര്‍ജുന്‍ എഴുതിയ ഒരു തുറന്ന കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്. - ഒരു തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന നിലക്ക് താങ്കളുടെ വാക്കുകളും പ്രവൃത്തിയും എല്ലാം താങ്കള്‍ പ്രതിനിധീകരിക്കുന്ന ജനങ്ങളുടെ നന്മക്ക് വേണ്ടി ആയിരിക്കും എന്നും, ഇന്ത്യയുടെ ഭരണഘടനയോട് കൂറു പുലര്‍ത്തും എന്നും സത്യപ്രതിജ്ഞ ചെയ്തിരുന്നല്ലൊ, അതിനു കടകവിരുദ്ധമായ ഒരു പ്രവൃത്തി താങ്കളില്‍ നിന്ന് വന്നതില്‍ അത്യന്തം ഖേദം രേഖപ്പെടുത്തുന്നു.
ജനപ്രതിനിധിക്ക് യോജിച്ചതാണോ
'വാക്‌സിന്‍ ഉപയോഗിക്കരുത്', 'മരുന്ന് പരീക്ഷണങ്ങളിലൂടെ നടത്തുന്ന കൊലപാതകം', ' തെരുവ് നായ കടിച്ചാലും പാമ്പ് കടിച്ചാലും ചികിത്സ തേടരുത്' എന്ന് പറയുന്ന, അച്ചടിക്കുന്ന, മരണത്തെ മാടിവിളിക്കുന്ന ഇത്തരം സാമൂഹ്യ വിപത്തുക്കളെ പിന്തുണക്കുന്നത് താങ്കളെ പോലെ ഒരു ജനപ്രതിനിധിക്ക് യോജിച്ചിയതല്ല. ടിവി ചര്‍ച്ചകളില്‍ മണ്ടത്തരങ്ങള്‍ വിളമ്പിയത് പോലും അഭിമാനമായി കാണുന്ന ഒരാളെ പിന്തുണക്കുക എന്നത് ഒരു ജനപ്രതിനിധിക്ക് ഒട്ടും യോജിച്ചതല്ല.
ആരോഗ്യ മന്ത്രി പറഞ്ഞത് മറന്നോ
പേപ്പട്ടി കടിച്ചാല്‍ പോലും കുത്തിവെപ്പെടുക്കില്ല എന്ന് പറഞ്ഞ വടക്കന്‍ചേരിയോട് ആരോഗ്യ മന്ത്രി പറഞ്ഞതെന്തെന്ന് താങ്കള്‍ മറന്നു, ബലപ്രയോഗം നടത്തിയാണെങ്കിലും കുത്തിവെപ്പെടുപ്പിച്ചിരിക്കും, കാരണം മറ്റുള്ളവരുടെ ജീവനും അതപകടമാവും എന്ന്. താങ്കളായിരുന്നു എങ്കില്‍ ചിലപ്പോള്‍ ആളെ പ്രോല്‍ത്സാഹിപ്പിക്കുമോ എന്നാണ് ഞങ്ങളുടെ ഇപ്പോഴത്തെ പേടി. ദയവായി ജനപക്ഷത്ത് നിന്നും ചിന്തിക്കൂ, ശാസ്ത്രത്തെയും വൈദ്യ ശാസ്ത്രത്തെയും തോല്‍പ്പിക്കാന്‍ കൂട്ടുനില്‍ക്കാതിരിക്കൂ...
നിയമലംഘനത്തിന് കൂട്ടുനില്‍ക്കരുത്
മെഡിക്കല്‍ ബിരുദം പോലും ഇല്ലാതെ പേരിന് മുന്‍പില്‍ ഡോക്ടര്‍ എന്ന വയ്ക്കുന്നത് നിയമലംഘനം ആണെന്ന് അറിഞ്ഞിട്ടും, നിയമവ്യവസ്ഥയെ ധിക്കരിച്ച് വീണ്ടും ജനങ്ങളെ കബളിപ്പിക്കുന്ന ഒരു വ്യക്തിയെ പിന്താങ്ങുന്നത് വഴി താങ്കളും ആ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയല്ലെ?
പോളിയോ എന്നൊരു രോഗമില്ലെന്ന് പറഞ്ഞു
കുത്തിവയ്പ്പുകള്‍ കുട്ടികള്‍ക്ക് കൊടുക്കരുതെന്നും പ്രതിരോധ വാക്‌സിനുകള്‍ ജനസംഖ്യാ നിയന്ത്രണത്തിനുള്ള ഗൂഢാലോചനയാണ് തുടങ്ങി എല്ലാ രീതിയിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പറഞ്ഞു പരത്തി, ദേശീയ ആരോഗ്യ നയത്തിനെതിരെ വസ്തുതാവിരുദ്ധമായ കള്ളത്തരങ്ങള്‍ പറഞ്ഞ് ജനാരോഗ്യത്തിന് തുരങ്കം വയ്ക്കുന്ന ഒരാളെ പരസ്യമായി പിന്താങ്ങുന്നതിലെ അധാര്‍മികത താങ്കള്‍ എന്ത്‌കൊണ്ട് കാണുന്നില്ല?
എന്താണ് നല്‍കുന്ന സന്ദേശം
തികച്ചും അശാസ്ത്രീയവും അപകടകരവും, വസ്തുതാവിരുദ്ധവുമായ നുണപ്രചരണം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും, ദേശീയ ഇമ്മ്യുണൈസേഷന്‍ പദ്ധതിക്ക് എതിരായി ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതിയും സംശയവും ജനിപ്പിക്കുന്ന വിവിധ പരിപാടികള്‍ നടത്തുകയും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും, ഒരു സമൂഹത്തിന്റെ മുഴുവന്‍ ആരോഗ്യം അപകടപ്പെടുത്തുകയും ചെയ്യുന്ന ഒരു വ്യാജന്റെ പരിപാടി ഉദ്ഘാടനം ചെയ്യുക വഴി എന്ത് സന്ദേശം ആണ് താങ്കള്‍ ജനങ്ങള്‍ക്ക് കൊടുക്കുന്നത്?
വിരോധാഭാസം മനസിലാകുന്നില്ലേ
പാരസെറ്റാമോള്‍ കൊണ്ടാണ് എലിപ്പനി വരുന്നതെന്നും, ഗ്യാസ് സ്റ്റവും ഹിന്റാലിയം പാത്രങ്ങളും കൊണ്ടാണ് ഡിഫ്ത്തീരിയ വരുന്നതെന്നും, രോഗാണുക്കള്‍ അല്ല രോഗം ഉണ്ടാക്കുന്നതെന്നും തുടങ്ങിയ മണ്ടത്തരങ്ങള്‍ പരസ്യമായി വിളിച്ച് പറയുന്ന ഒരാളെക്കൊണ്ട് ആരോഗ്യ ക്ലാസ്സ് എടുപ്പിക്കുന്നതിലെ വിരോധാഭാസം താങ്കള്‍ക്ക് മനസ്സിലാവാതെ പോകുന്നത് എന്ത്‌കൊണ്ടാണ്?
എങ്ങനെ പിന്താങ്ങാന്‍ കഴിയുന്നു
'രക്തദാനം മഹാദാനമെന്നും' 'ഓരോ കുപ്പി രക്തവും രക്ഷിക്കുന്നത് ഓരോ ജീവനാണ്' എന്നും ഉള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും കാലങ്ങളായി ശ്രമിക്കുകയാണല്ലൊ, അങ്ങനെയിരിക്കെ രക്തദാനം ചെയ്യരുതെന്നും, രക്തദാനത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത്, ജനദ്രോഹം നടത്തുന്ന ഒരാളെ എങ്ങനെ പിന്താങ്ങാന്‍ കഴിയുന്നു താങ്കള്‍ക്ക്?
തെറ്റുകള്‍ തിരുത്തുകയല്ലേ വേണ്ടത്
ഒരു ജനപ്രതിനിധി എന്നാല്‍ അങ്ങേക്ക് വോട്ട് ചെയ്തവരുടെ മാത്രം പ്രതിനിധി അല്ലാ, മുഴുവന്‍ ജനതയുടെയും പ്രതിനിധി അണെന്നിരിക്കെ, അവര്‍ ഒരു തെറ്റ് ചെയ്യുമ്പോള്‍ തിരുത്തുന്നതിന് പകരം, വോട്ട് ചെയ്തവര്‍ എന്ന പരിഗണനക്ക് പുറത്ത് അവരുടെ തെറ്റുകള്‍ ഏറ്റുപിടിച്ച് അവരെ പിന്താങ്ങുന്നതിലെ നൈതികത താങ്കള്‍ എന്ത് കൊണ്ട് കാണുന്നില്ല?
ജനങ്ങള്‍ വെറും വോട്ടര്‍മാരല്ല
ഒരു ജനപ്രതിനിധി തന്റെ സമ്മതിദായകന്‍മാരെ വെറും വോട്ടിന്റെ നമ്പര്‍ ആയി അല്ലല്ലൊ കാണേണ്ടത്, തന്റെ അനുയായികള്‍ ചെയ്യുന്ന തെറ്റുകള്‍ തിരുത്തുവാന്‍ ഉള്ള ധാര്‍മ്മിക ബാധ്യത കൂടി താങ്കള്‍ക്ക് ഇല്ലെ? കുറച്ച് വോട്ടുകള്‍ നഷ്ടപ്പെട്ടുമെന്നു കരുതി ഒരു കപട ചികിത്സകനെ പിന്താങ്ങുകയും ന്യായീകരിക്കുകയും ചെയ്താല്‍ അത് താങ്കളെ ജയിപ്പിച്ച ജനങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമായിരിക്കും.
ദയവ് ചെയ്ത് പിന്മാറണം
താങ്കള്‍ കൂറുപുലര്‍ത്തും എന്ന് പ്രതിജ്ഞ ചെയ്ത ഇന്ത്യന്‍ ഭരണഘടനയില്‍ പറയുന്നത് പ്രകാരം, ശാസ്ത്രത്തിനും ശാസ്ത്രബോധത്തിനും എതിരെ ഘോരഘോരം പ്രസംഗിക്കുന്ന കപട ചികിത്സകന്റെ പരിപാടി ഉദ്ഘാടനം ചെയ്യുന്നതില്‍ നിന്ന് പിന്മാറണം എന്ന് അഭ്യര്‍ഥിക്കുന്നു. അല്ലെങ്കില്‍ ജേക്കബ് വടക്കന്‍ചേരി എന്ന തട്ടിപ്പ്കാരനെ പിന്തുണച്ച ചരിത്രം താങ്കളെ എന്നും പിന്തുടരുക തന്നെ ചെയ്യും - ഇതാണ് ആ തുറന്ന കത്ത്.