എംഎം ഹസന്റെ ജാഥ ഫണ്ട് പിരിവ് അമിതഭാരം; തൃശ്ശൂർ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് രാജിവച്ചു
തൃശൂര്‍: കെപിസിസി പ്രസിഡന്റ് എംഎം ഹസന്റെ സംസ്ഥാന ജാഥ ഫണ്ട് പിരിക്കാന്‍ കഴിയാതെ ഐഎന്‍ടിയുസി ചുമട്ടുതൊഴിലാളിയായ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് രാജിവച്ചു.കുന്നംകുളം ബസ്സ്റ്റാന്‍ഡ് പൂള്‍ നമ്പര്‍ രണ്ടിലെ ഐഎന്‍ടിയുസി ചുമട്ടുതൊഴിലാളിയും 84-ാം നമ്പര്‍ ബൂത്ത് പ്രസിഡന്റുമായ അടുപ്പുട്ടി ആലിക്കല്‍ അനില്‍കുമാറാ(49)ണ് ബൂത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. കെപിസിസി പ്രസിഡന്റിന്റെ ജാഥയ്ക്ക് ഈമാസം 17 ന് വടക്കാഞ്ചേരിയിലാണ് സ്വീകരണം. കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര നിയോജകമണ്ഡലം കമ്മിറ്റികളുടെ സ്വീകരണം വടക്കാഞ്ചേരിയിലാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ജാഥാ ഫണ്ടായി ഒരു ബൂത്ത് കമ്മിറ്റി 50,000 രൂപ പിരിക്കണം. ഇതിനായി 1000, 500, 100 രൂപകളുടെ കൂപ്പണുകളാണ് വിതരണം ചെയ്തിട്ടുള്ളത്. ഇതിനുപുറമെ പാര്‍ട്ടി പത്രമായ വീക്ഷണത്തിന് ഒരു വാര്‍ഷികവരിക്കാരനെ കണ്ടെത്തി 2500 രൂപയും അടയ്ക്കണം. പാര്‍ട്ടി ഫണ്ട് പിരിവിന്റെ ഭാരം താങ്ങാന്‍ കഴിയാതെയാണ് ബൂത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതെന്ന് അനില്‍കുമാര്‍ പറഞ്ഞു. രാജിക്കത്ത് മണ്ഡലം പ്രസിഡന്റ് ബിജു സി. ബേബിക്ക് നല്‍കിയിട്ടുണ്ട്.
വളരെ സാധാരണക്കാര്‍ താമസിക്കുന്ന അടുപ്പുട്ടി പ്രദേശത്തുനിന്ന് 50,000 രൂപ പിരിക്കണമെന്ന നിര്‍ദേശം ആരു വിചാരിച്ചാലും നടപ്പിലാക്കാന്‍ കഴിയില്ല. ഈ മാസം 16 നു മുമ്പായി പാര്‍ട്ടി ഫണ്ട് നല്‍കണമെന്ന നിര്‍ദേശത്തിന്റെ ഭാഗമായി പിരിച്ചെടുത്ത 5000 രൂപ രാജിക്കത്തിനോടൊപ്പം അനില്‍കുമാര്‍ മണ്ഡലം പ്രസിഡന്റിന് കൈമാറിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം തൃശൂരില്‍ നടന്ന ബൂത്ത് പ്രസിഡന്റുമാരുടെ കണ്‍വന്‍ഷനില്‍ എല്ലാ ബൂത്ത് പ്രസിഡന്റുമാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് പറഞ്ഞിരുന്നു. വി.എം. സുധീരന്‍ പങ്കെടുത്ത യോഗത്തില്‍ മണലൂര്‍ നിയോജകമണ്ഡലത്തിലുള്ളവര്‍ക്ക് കാര്‍ഡ് നല്‍കിയെങ്കിലും കുന്നംകുളത്തുള്ളവര്‍ക്ക് കാര്‍ഡ് നല്‍കിയില്ല. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കള്ളുകുടിച്ച് പോലീസ് സ്‌റ്റേഷനിലേക്ക് പോകാനാണോ കാര്‍ഡെന്നാണ് ഒരു നേതാവ് പരിഹസിച്ചതെന്ന് അനില്‍കുമാര്‍ പറഞ്ഞു.
തൃശ്ശൂർ ചൂണ്ടല്‍ പാടത്ത് കത്തിക്കരിഞ്ഞ മൃതദേഹം; അന്വേഷണം ബിഹാറികളിലേക്ക്