ഇത് സിപിഎം തന്ത്രം; കോടിയേരിക്ക് ഹസ്സന്റെ മറുപടി, ആരെ കൊലപെടുത്തിയാലും അവർ അതേ പറയൂ!!
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മണിക്കുട്ടന്‍ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നെന്ന കോടിയേരി ബാലകൃഷ്ണന്റെ വാദം എംഎം ഹസൻ തള്ളി.
തിരുവനന്തപുരം: ആരെ കൊലപ്പെടുത്തിയാലും അത് പാർട്ടിക്കാർ ചെയ്തതല്ലെന്ന് പറയുന്നതാണ് സിപിഎമ്മിന്റെ തന്ത്രമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സൻ. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മണിക്കുട്ടന്‍ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നെന്ന കോടിയേരി ബാലകൃഷ്ണന്റെ വാദം എംഎം ഹസൻ തള്ളി.
രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രധാനപ്രതി മണിക്കുട്ടന്‍ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് കോടിയേരി ബാലകൃഷണന്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ഹസ്സന്റെ വിശദീകരണം. മണികണഠന് കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ല. കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ ബൂത്ത് കണ്‍വീനറായിരുന്നു മണികണ്ഠനെന്ന് എംഎം ഹസ്സന്‍ പറഞ്ഞു. കടകംപളളി സുരേന്ദ്രന്റെ ഫോണ്‍കാളുകള്‍ പരിശോധിക്കണമെന്നും ഹസന്‍ പറഞ്ഞു.
വ്യക്തി വൈരാഗ്യം
കസ്റ്റഡിയിലുളള പ്രതിക്ക് കൊല്ലപ്പെട്ടയാള്‍ക്കുളള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. കൊലയാളി സംഘത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍പെട്ടവരാണുളളത്.പ്രതികളിലൊരാള്‍ ബിഎംഎസ് പ്രവര്‍ത്തകന്റെയും ഐഎന്‍ടിയുസി പ്രവര്‍ത്തകന്റെയും മക്കള്‍.മണിക്കുട്ടന്‍ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നുമാണ് കോടിയേരി പറഞ്ഞത്.
അക്രമം അഴിച്ചു വിടുന്നു
കേരളത്തിലെമ്പാടും അക്രമം അഴിച്ചുവിടാനാണ് ബിജെപി ശ്രമം. സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ആര്‍എസ്എസ് ബിജെപി നേതാക്കള്‍ അണികളെ അഴിച്ചുവിട്ടിരിക്കുകയാണ്. വിവിധ സ്ഥലങ്ങളില്‍ ബിജെപി അക്രമം നടത്തുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.
രാഷ്ട്രീയ ലക്ഷ്യം
പന്തളത്തും പാര്‍ട്ടി ഓഫീസ് തകര്‍ത്ത് പ്രകോപനം സൃഷ്ടിച്ചു.പ്രാദേശിക സംഭവത്തെ വലുതാക്കാനുളള ബിജെപി ശ്രമമാണ് ഇന്നത്തെ ബിജെപി ഹര്‍ത്താല്‍. ബിജെപിയുടേത് രാഷ്ട്രീയ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചെന്നിത്തലയ്ക്ക് പരിഹാസം
രാഷ്ട്രീയ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പരിഹസിച്ചു. കേരളത്തില്‍ വീടിനു പുറത്തു നില്‍ക്കുന്ന എല്ലാവരും ഇന്ന് ഉപവാസത്തിലാണെന്ന് അദ്ദേഹം പ്രതികരിച്ചു.
മുഖ്യമന്ത്രിക്ക് മൗനം
തലസ്ഥാനത്ത് കേരളത്തിന്റെ ചരിത്രത്തില്‍ ഇല്ലാത്ത രീതിയില്‍ ആക്രമണങ്ങള്‍ നടന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്ന് രമേശ് ചെന്നതിത്തല പറഞ്ഞിരുന്നു. ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി സംഘര്‍ഷത്തിന് മറുപടി പറയണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സർവ്വകക്ഷി യോഗം വിളിച്ചില്ല
ആക്രമണങ്ങള്‍ നടന്നിട്ടും സര്‍ക്കാര്‍ എന്തുകൊണ്ടാണ് സര്‍വകക്ഷി യോഗം വിളിക്കാത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചിരുന്നു.
ആഭ്യന്തരവകുപ്പ് പരാജയമല്ല
ആഭ്യന്തര വകുപ്പ് പരാജയമല്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിനു നേരെ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പിനെ പിന്തുണച്ച് കാനം രാജേന്ദ്രന്‍ രംഗത്തെത്തിയത്.