എം വിൻസെന്റ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ട; പക്ഷേ കെപിസിസി സെക്രട്ടറി സ്ഥാനത്ത് വേണ്ടെന്ന്...
ഉന്നതമായ ജനാധിപത്യ മര്യാദ പാലിച്ചാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ മാറ്റിനിര്‍ത്തുന്നത്. കോടതി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ രാജിയെക്കുറിച്ച് ആലോചിക്കാമെന്നും എംഎം ഹസൻ വ്യക്തമാക്കി.
തിരുവനന്തപുരം: ലൈംഗീകാരോപണ വിധേയനായ കേവളം എംഎൽഎ എം വിൻസെന്റിനെ കെപിസിസി സെക്രട്ടറി സ്ഥാനത്തു നിന്നും തൽക്കാലത്തേക്ക് നീക്കിയതായി കെപിസിസി അധ്യക്ഷൻ എംഎം ഹസൻ. എന്നാൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജിവെയ്‌ക്കേണ്ടെന്നാണ് നിലവില്‍ പാര്‍ട്ടി തീരുമാനം.
സ്ത്രീയുടെ മൊഴി സ്വാധീനത്തിന്റെ അടിസ്ഥാനത്തിലുളളതാണെന്നാണ് സംശയം. ഉന്നതമായ ജനാധിപത്യ മര്യാദ പാലിച്ചാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ മാറ്റിനിര്‍ത്തുന്നത്. കോടതി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ രാജിയെക്കുറിച്ച് ആലോചിക്കാമെന്നും എംഎം ഹസൻ വ്യക്തമാക്കി. അതേസമയം വീട്ടമ്മ നല്‍കിയ പരാതിക്കൊപ്പം ഗൂഢാലോചനയും അന്വേഷിക്കണമെന്നും ഹസന്‍ പറഞ്ഞു.
ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ് അറസ്‌റ്റെന്നും നെയ്യാറ്റിന്‍കര എംഎല്‍എയ്ക്കും സിപിഐഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്കും ഇതില്‍ പങ്കുളളതായും ഹസന്‍ അറിയിച്ചു. അതേസമയം എം വിൻസെന്റിന്റെ അറസ്റ്റ് ദുരൂഹമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരനും വ്യക്തമാക്കി. അറസ്റ്റിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെലാണെന്നും കെ മുരളീധരൻ വ്യക്തമാക്കി.