ജോസ് കെ മാണിയുമായി ഇനി ചര്‍ച്ചയില്ല, എന്‍സിപിയുടെ കാര്യം ആലോചിക്കും; നീക്കങ്ങളുമായി യുഡിഎഫ്
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുടെ പേരില്‍ കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. ബെന്നി ബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവെച്ചത് നാടകീയമായിട്ടാണെന്ന പ്രചരണങ്ങളും അദ്ദേഹം തള്ളി. തലേ ദിവസം ഉമ്മന്‍ ചാണ്ടിയെ കണ്ട് താന്‍ രാജിവെക്കാന്‍ പോവുന്ന കാര്യം ബെന്നി ബഹനാന്‍ പറഞ്ഞിരുന്നു. രാഷ്ട്രീയ കാര്യങ്ങള്‍ പറയാന്‍ വിളിച്ച പത്രസമ്മേളനത്തില്‍ രാജി പ്രഖ്യാപിച്ചു എന്നേയുള്ളുവെന്നും ഹസന്‍ വ്യക്തമാക്കുന്നു.
പത്ര സമ്മേളനം
രാജി പ്രഖ്യാപിക്കാന്‍ വേണ്ടിയായിരുന്നില്ല പത്ര സമ്മേളനം വിളിച്ചത്. സര്‍ക്കാറിനെതിരായി വിവിധ വിഷയങ്ങളില്‍ ആരോപണം ഉന്നയിച്ചാണ് പത്ര സമ്മേളനം വിളിച്ചത്. ആ പത്രസമ്മേളനത്തില്‍ രാജി പ്രഖ്യാപനം നടത്തിയെന്നേയുള്ളു. ഒരാള്‍ക്ക് ഒരു പദവി എന്ന ആശയം മുന്നോട്ട് വെച്ചത് ഉമ്മന്‍ചാണ്ടിയാണെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എംഎം ഹസ്സന്‍ പറയുന്നു.
ഉമ്മന്‍ചാണ്ടി മുന്നോട്ട് വെച്ചത്
എംഎല്‍എ, എംപി പദവികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പൂര്‍ണ്ണമായും ആ സ്ഥാനങ്ങളിള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. പാര്‍ട്ടി പദവികള്‍ അല്ലാത്തവര്‍ക്ക് കൊടുക്കണം എന്നുമുള്ള നിര്‍ദേശമായിരുന്നു ഉമ്മന്‍ചാണ്ടി മുന്നോട്ട് വെച്ചത്. അതിന്‍റെ അടിസ്ഥാനത്തിലാണ് ബെന്നി ബഹനാനാന്‍ കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞതും താന്‍ ചുമതലയേറ്റതും
പ്രചാരണങ്ങള്‍ ശരിയല്ല
അല്ലാതെ പാര്‍ട്ടിയില്‍ യാതൊരു വിധത്തിലുള്ള പൊട്ടിത്തെറികളുമില്ല. ബെന്നി ബെഹനാന്‍ ഉമ്മന്‍ചാണ്ടിയോടൊപ്പം ഉറച്ചു നില്‍ക്കുകയാണ്. അദ്ദേഹം ഉമ്മന്‍ചാണ്ടിയില്‍ നിന്നും അകലുന്നു എന്ന പ്രചാരണങ്ങള്‍ ശരിയല്ല. ബെന്നി തന്നെ പത്രസമ്മേളനത്തില്‍ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ജോസ് കെ മാണിയുടെ കാര്യം
കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി വിഭാഗത്തെ ഒരിക്കലും യുഡിഎഫില്‍ നിന്ന് പുറത്താക്കിയിട്ടില്ല. കെ എം മാണിയോടൊപ്പം ഉണ്ടായിരുന്ന മുഴുവന്‍ ആളുകളും യുഡിഎഫിലാണ് നില്‍ക്കേണ്ടത്. എല്‍ഡിഎഫിലേക്ക് പോണോ വേണ്ടയോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. ജോസുമായി ഇനി യാതൊരു ചര്‍ച്ചയ്ക്കും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അടിത്തറ ശക്തം
നിലവില്‍ യുഡിഎഫിന്‍റെ അടിത്തറ ശക്തമാണ്. മുന്നണി വിപുലികരിക്കേണ്ടതിന്‍റെ ആവശ്യം ഇപ്പോള്‍ ഇല്ല. എന്നാല്‍ ഒരു തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. യുഡി എഫിലേക്ക് വരണമെന്ന് എൻസിപി ആഗ്രഹം പ്രകടിപ്പിച്ചാൽ ആലോചിക്കാമെന്നും യുഡിഎഫ് കൺവീനര്‍ പറഞ്ഞു.
എന്‍സിപിയുടെ ആശങ്ക
കേരള കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ എത്തുന്നതോടെ പാലാ സീറ്റ് അവര്‍ക്ക് വിട്ടു നല്‍കേണ്ടി വരുമെന്ന ആശങ്ക എന്‍സിപിക്കുണ്ട്. ഇക്കാര്യത്താല്‍ ജോസിന്‍റെ ഇടത് പ്രവേശനം എന്‍സിപിയിലെ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുകകയാണ്. ഈ സാഹചര്യത്തില്‍ എൻസിപിയെ പൂർണമായും എത്തിക്കാനായില്ലേങ്കിലും ഒരു വിഭാഗത്തെ യുഡിഎഫിന്‍റെ ഭാഗമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തയുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിൽ
കേന്ദ്രത്തിൽ യുപിഎയുടെ ശക്തമായ ഘടകക്ഷിയായ എൻസിപി കേരളത്തിൽ മാത്രമാണ് ഇടതുപക്ഷത്തിനൊപ്പം ഉള്ളത്. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻസിപിയെ യുഡിഎഫിലെത്തിക്കാന്‍ അന്ന് പാര്‍ട്ടിയുടെ നേതാവായിരുന്നു കെ മുരളീധരൻ ശ്രമിച്ചിരുന്നെു. എന്നാല്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ അത് നടക്കാതെ പോവുകയായിരുന്നു.
മുരളീധരനും മറുപടി
അതേസമയം, കൊവിഡ് കാലത്ത് ആൾക്കൂട്ട സമരങ്ങൾ പാടില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തെത്തിയ കെ മുരളീധരനും എംഎം ഹസ്സന്‍ മറുപടി നല്‍കി. ആൾക്കൂട്ട സമരങ്ങൾ വേണ്ടെന്ന് എല്ലാവരും ചേര്‍ന്ന് എടുത്ത തീരുമാനം ആണ്. അടിയന്തര കാര്യങ്ങൾ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും ചേര്‍ന്നാണ് തീരുമാനിക്കുന്നത്. കെ മുരളീധരന്‍റെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും എംഎം ഹസ്സൻ പറഞ്ഞു. ...
കയ്യടിക്കടാ.. വരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു, വന്നു; സിനിമയിലല്ല, യുപിയില്‍,; ഇതാണ് ഹീറോയിസം-കുറിപ്പ്