ശബരിമല വിവാദം ബാധിക്കില്ല.. സംസ്ഥാനത്തെ 20 സീറ്റുകളും ഇടതുപക്ഷത്തിനെന്ന് ലോറൻസ്!
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിവാദത്തിന്റെ പശ്ചാത്തത്തില്‍ കേരളം ആര്‍ക്കൊപ്പം എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ്. ഭരണകക്ഷിയായ എല്‍ഡിഎഫിന് കടുത്ത വെല്ലുവിളിയാണ് ഈ തിരഞ്ഞെടുപ്പ് കാലം. കേരള സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടിയാവും തിരഞ്ഞെടുപ്പ് ഫലം.
ശബരിമല സ്ത്രീ പ്രവേശന വിവാദത്തിന്റെ നേട്ടം ബിജെപിയും കോണ്‍ഗ്രസും സ്വന്തമാക്കും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കേരളം ഇടത് പക്ഷത്തൊടൊപ്പം തന്നെ നില്‍ക്കുമെന്നും വിലയിരുത്തലുകളുണ്ട്.
ഇടതുപക്ഷത്തിന് കോട്ടം സംഭവിക്കില്ല
ശബരിമല വിവാദത്തിന്റെ പേരില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് ഒരു കോട്ടവും സംഭവിക്കില്ല എന്നാണ് മുതിര്‍ന്ന സിപിഎം നേതാവായ എംഎം ലോറന്‍സ് വിലയിരുത്തുന്നത്. സംസ്ഥാനത്ത് ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നില മെച്ചപ്പെടുത്തുകയാണ് ചെയ്യുക.
20 സീറ്റ് വരെ
നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് 20 സീറ്റ് വരെ കിട്ടാന്‍ സാധ്യത ഉണ്ടെന്ന് എംഎം ലോറന്‍സ് പറയുന്നു. 20ഉം കിട്ടണം എന്നാണ് ആഗ്രഹിക്കുന്നത്. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ടുളള പ്രചാരണം ഇടത് പക്ഷത്തിന് ഗുണം ചെയ്യും.
ബിജെപിയെ തൂത്തെറിയാം
മാത്രമല്ല കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളും ചര്‍ച്ചയാക്കാന്‍ സാധിച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്നാല്‍ ബിജെപിയെ രാജ്യത്ത് നിന്ന് തൂത്തെറിയാന്‍ സാധിക്കും. പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട് തിരഞ്ഞെടുപ്പ് കഴിയുന്നതൊടെ കൂടതല്‍ വ്യക്തമാകുമെന്നും എംഎം ലോറന്‍സ് പറഞ്ഞു.
ഇടതുപക്ഷം നിർണായക ശക്തി
രാജ്യത്തെ വര്‍ഗീയതയില്‍ നിന്നും സംരക്ഷിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് നിര്‍ണായക ശക്തിയായി മാറും. വര്‍ഗീയതയെ ചെറുത്ത് തോല്‍പ്പിക്കാനും ജനാധിപത്യത്തെ സംരക്ഷിക്കാനും ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ എന്നും എംഎം ലോറൻസ് പറഞ്ഞു.
ജനാധിപത്യം സംരക്ഷിക്കാൻ
രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളായ പാര്‍ലമെന്റും ജുഡീഷ്യറിയും ഭരണഘടനയും സംരക്ഷിക്കപ്പെടണം. അത് രാജ്യത്തെ ജനങ്ങളുടെ ആവശ്യമാണ്.. മോദിയുടെ അനുയായികളും ഭരണഘടനയെ തകര്‍ക്കുന്ന ആളുകളും ഒറ്റക്കെട്ടാണ്. ഭരണഘടന സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി പ്രവര്‍ത്തിക്കും ജനം എന്നാണ് വിശ്വസിക്കുന്നത്.
മികച്ച നേതാവല്ല
രാഹുല്‍ ഗാന്ധി അത്ര മികച്ച നേതാവ് അല്ലെന്നും എംഎം ലോറന്‍സ് അഭിപ്രായപ്പെട്ടു.. തഴക്കം വന്ന രാഷ്ട്രീയ നേതാവായി രാഹുല്‍ ഗാന്ധിയെ വിലയിരുത്താന്‍ സാധിക്കില്ല. ശബരിമല വിഷയത്തില്‍ രാഹുല്‍ സ്വീകരിച്ച നിലപാട് നമ്മള്‍ കണ്ടതാണ്. കേരള നേതാക്കളെ പോലും നിലയ്ക്ക് നിര്‍ത്താന്‍ രാഹുലിനാവുന്നില്ല. അദ്ദേഹം എങ്ങനെ രാജ്യം ഭരിക്കുമെന്നും ചോദിച്ച ലോറന്‍സ് വയനാട്ടിലെ ജനം ഇടതുപക്ഷത്തിനൊപ്പമാണെന്നും കേരള കൌമുദി ഫ്ലാഷിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.