ശബരിമലയിൽ നൂറു കണക്കിന് സ്ത്രീകൾ ദർശനം നടത്തി; ഇനിയും കൂടുതൽ പേരെത്തുമെന്ന് മന്ത്രി എംഎം മണി
തിരുവനന്തപുരം: ശബരിമലയിൽ നൂറു കണക്കിന് സ്ത്രീകൾ ദർശനം നടത്തിയെന്ന് മന്ത്രി എംഎം മണി. കൂടുതൽ സ്ത്രീകൾ ഇനിയും ദർശനം നടത്തുമെന്നും പോലീസ് അവർക്ക് സംരക്ഷണം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വേണമെങ്കിൽ അമ്പതിനായിരം യുവതികളെ ശബരിമലയിൽ എത്തിക്കാൻ സിപിഎമ്മിന് കഴിയും, തടയാൻ ഒരുത്തനും വരില്ല, പക്ഷേ അത് സിപിഎമ്മിന്റെ പണിയല്ലെന്നും മന്ത്രി പറഞ്ഞു. കൊട്ടാരക്കരയിൽ അബ്ദുൾ മജീദ് രക്തസാക്ഷിത്വ വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി എംഎം മണി.
പോകണമെന്ന് ആഗ്രഹമുള്ള സ്ത്രീകൾ ശബരിമലയിലേക്ക് പോകട്ടെ, അയ്യപ്പൻ നേരിട്ട് നിയമനം നൽകിയ ആളല്ല തന്ത്രി. ദേവസ്വം ബോർഡാണ് നിയമിച്ചത്. സ്ത്രീകൾ കയറിയാൽ അയ്യപ്പന്റെ ബ്രഹ്മചര്യം തകരുമെന്ന് പറയുന്നത് വെറും തട്ടിപ്പാണ്. അയ്യപ്പൻ മാത്രമല്ല ശബരിമലയിൽ മാളികപ്പുറവുമുണ്ട്. പന്തളം കൊട്ടാരത്തിന്റേതല്ല ശബരിമലയെന്നും മന്ത്രി പറഞ്ഞു.
സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടത് സർക്കാരിന്റെ കടമയാണ്. അതാണ് സർക്കാർ ചെയ്യുന്നത്. കോടതി വിധി അനുസരിക്കാൻ തന്ത്രിക്കും ബാധ്യതയുണ്ട്. ലിംഗ സമത്വത്തിന്റെ പേരിൽ യുവതികൾ ദർശനം നടത്തണമെന്നാണ് സർക്കാരിന്റെ നയം. കോടതി തീരുമാനം എന്താണെങ്കിലും അത് നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആ രണ്ടു വർഷങ്ങളാണ് എന്റെ ജീവിതം മാറ്റി മറിച്ചത്; മനസ്സ് തുറന്ന് പ്രധാനമന്ത്രി