'യോഗി അധികാരത്തിലെത്തിയതോടെ ജാതിക്കോമരങ്ങൾ അരങ്ങു വാഴുന്നു', ആഞ്ഞടിച്ച് എംഎം മണി
തിരുവനന്തപുരം: നിരന്തരമായ പീഡന വാർത്തകളാണ് ബിജെപി സർക്കാർ ഭരിക്കുന്ന ഉത്തർ പ്രദേശിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ഹത്രാസിൽ 19 വയസ്സ് പ്രായമുളള ദളിത് പെൺകുട്ടിയെ അതിക്രൂരമായാണ് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം നടന്ന് കൊണ്ടിരിക്കുകയാണ്. നിരന്തരമായ ക്രമസമാധാന പ്രശ്നങ്ങളും സ്ത്രീകൾക്ക് നേരെയുളള അതിക്രമങ്ങളും നടക്കുന്ന ഉത്തർ പ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ചൊഴിയണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
ഹത്രാസ് സംഭവത്തിൽ യോഗി സർക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംസ്ഥാന വൈദ്യുതി മന്ത്രി എംഎം മണി. എംഎം മണിയുടെ ഫേസ്ബുക്ക് കുറിപ്പ്: '' ബി.ജെ.പി.നേതാവ് യോഗി ആദിത്യനാഥാണ് യു.പിയുടെ മുഖ്യമന്ത്രി. യോഗി അധികാരത്തിലെത്തിയതോടെ ജാതിക്കോമരങ്ങളാണ് അവിടെ അരങ്ങു വാഴുന്നത്. അവിടെ ദളിത് ജനവിഭാഗങ്ങൾ കടുത്ത പീഡനങ്ങൾക്കാണ് ഇരയാവുന്നത്. ദളിത് പെൺകുട്ടികളെ ബലാൽസംഘം ചെയ്ത് കടുത്ത ശാരീരിക പീഢകൾക്ക് ഇരയാക്കി കൊല്ലുന്നത് അവിടെ നിത്യസംഭവമാണ്. കഴിഞ്ഞ ദിവസമാണ് യു.പിയിലെ ഹത്രാസിലെ 19 വയസുള്ള ദളിത് പെൺകുട്ടിയെ കൂട്ട ബലാൽസംഘത്തിനിരയാക്കി പീഡിപ്പിച്ചു കൊന്നത്.

വീട്ടുകാർക്ക് കുട്ടിയുടെ മൃതദേഹം കാണാനുള്ള അനുവാദം പോലും നൽകാൻ പോലീസ് തയ്യാറായില്ല. വീട്ടുകാരെ ബന്ദിയാക്കിയ പോലീസ് ഇരുട്ടിന്റെ മറവിൽ മൃതദേഹം ദഹിപ്പിച്ചു കളഞ്ഞു. പോലീസ് എന്തോ മറച്ചുവയ്ക്കാനും ആരെയൊക്കെയോ രക്ഷിക്കാനും ശ്രമിക്കുന്നുവെന്ന് അപ്പോൾത്തന്നെ സംശയമുയർന്നതാണ്. ഇന്ന് ആ സംശയം അസ്ഥാനത്തല്ലെന്ന് ബോധ്യപ്പെടുന്നു. ബലാത്സംഗം നടന്നതിന് തെളിവില്ലെന്ന വാദവുമായി പോലീസ് പ്രത്യക്ഷപ്പെടുന്നത് ഇതിന്റെ ഭാഗമാണ്.
കടുത്ത പീഡനങ്ങൾ നടന്നുവെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് നിലനിൽക്കേ ശരീരത്തിൽ നിന്ന് ബീജം കണ്ടെത്തിയില്ലെന്ന് പറഞ്ഞു കൊണ്ടാണ് പോലീസ് ഈ വിചിത്രവാദം ഉയർത്തുന്നത്. കുറ്റവാളികളെ രക്ഷിച്ചെടുക്കാനുള്ള യോഗി ആദിത്യ നാഥ് സർക്കാരിന്റെ അമിതോത്സാഹമാണ് മറനീക്കി പുറത്തുവരുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല, രണ്ടു പെൺകുട്ടികളെ ബലാത്സംഘം ചെയ്തു കൊന്ന വാർത്ത ഇന്ന് വീണ്ടും അവിടെ നിന്ന് റിപ്പോർട്ടു ചെയ്തിരിക്കുന്നു. ബി.ജെ.പി ഭരണത്തിൽ ദളിത് അധ:സ്ഥിത വിഭാഗങ്ങൾക്കും സ്ത്രീകൾക്കുമൊക്കെ മാന്യമായി ജീവിക്കാൻ പോലും കഴിയില്ലെന്ന് യു.പി തെളിയിക്കുന്നു. ഇവിടെ നഷ്ടമാകുന്നത് നാടിന്റെ മാനം കൂടിയാണ്. സംഘപരിവാർ സവർണ്ണാധിപത്യത്തിനെതിരെ , നമ്മുടെ സഹോദരിമാരുടെ മാനം കാക്കാൻ വലിയ ജനകീയ പ്രസ്ഥാനം ഉയർന്നു വരേണ്ടിയിരിക്കുന്നു''.












Click it and Unblock the Notifications