'ചുട്ടെടുക്കുകയാണ്, ചക്കക്കുരുവല്ല, ബില്ലുകളാണ്': കേന്ദ്രസര്‍ക്കാരിനെതിരെ തുറന്നടിച്ച് എംഎം മണി
തിരുവനന്തപുരം: ആവശ്യമായ ചര്‍ച്ചകള്‍ ഇല്ലാതെ ബില്ലുകള്‍ പാര്‍ലമെന്‍റില്‍ പാസാക്കുന്നതിനെതിരെ വിമര്‍ശനവുമായി വൈദ്യുതി മന്ത്രി എംഎം മണി. ബില്ലുകള്‍ പാര്‍ലമെന്‍റില്‍ ചുട്ടെടുക്കുകയാണെന്നും പാര്‍ലമെന്‍റ് തന്തൂരി അടുപ്പായി മാറിയെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മണി പരിഹസിച്ചു.
ബൊഫേഴ്സ് പീരങ്കി ഉപയോഗിച്ച് പാക് നീക്കത്തെ തകര്‍ത്ത് ഇന്ത്യ! അപ്രതീക്ഷിത നീക്കത്തില്‍ വിറച്ച് ശത്രു
ചുട്ടെടുക്കുകയാണ്; ചക്കക്കുരുവല്ല, ബില്ലുകളാണ്. ചർച്ചയില്ലാതെ, സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടാതെ, പാതി വെന്തതും, വേവാത്തതുമൊക്കെ ഒന്നൊന്നായി ചുട്ടെടുക്കുകയാണ്. പാർലമെന്റ് തന്തൂരി അടുപ്പായി മാറുന്നു. ജനാധിപത്യം നോക്കുകുത്തിയായി മാറുന്നു .ഫാസിസം ഇങ്ങിനെയും കടന്നുവരും. ചെറുത്തുനിൽപ്പല്ലാതെ മാർഗ്ഗമില്ല, എന്നായിരുന്നു എംഎം മണി കുറിച്ചത്.
നടപ്പ് സമ്മേളനത്തില്‍ പാര്‍ലമെന്‍റില്‍ മുത്തലാഖ് ബില്ല് അടക്കം 26 ഓളം ബില്ലുകളാണ് പാര്‍ലമെന്‍റ് പാസാക്കിയത്. ഇതില്‍ ഒന്ന് പോലും പാര്‍ലമെന്‍ററി സമിതികളുടെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയില്ലെന്ന ശക്തമായ വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഒന്നാം യുപിഎ ഭരിച്ച പതിനാലാം ലോക്സഭയില്‍ 60ശതമാനം ബില്ലുകളും പാര്‍ലമെന്‍റ് സമിതികള്‍ പരിശോധിച്ചിരുന്നു. പതിനെഞ്ചാം ലോക്സഭയിലാകട്ടെ 71 ശതമാനവും പരിശോധിച്ചു. എന്നാല്‍ 16 ാം ലോക്സഭയില്‍ വെറും 26 ശതമാനം ബില്ലുകള്‍ മാത്രമാണ് പരിശോധിച്ചത്.
ബില്ലുകള്‍ തിടുക്കത്തില്‍ പാസാക്കുന്നതിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് കത്തയച്ചിരുന്നു. നമ്മള്‍ നിയമം പാസാക്കുകയാണോ അതോ പിസ ഡെലിവറി ചെയ്യുകയാണോ എന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറീക് ഒബ്രീന്‍ ചോദിച്ചത്. ബില്ലുകള്‍ ചുട്ടെടുക്കുന്നത് പാര്‍ലമെന്‍റിനെ അവഹേളിക്കുന്നതിന് തുല്യമാണെന്നും ഡെറിക് കുറ്റപ്പെടുത്തിയിരുന്നു.
യെഡ്ഡി സര്‍ക്കാര്‍ കാലവാധി തികയ്ക്കില്ല; 224 സീറ്റിലും തിരഞ്ഞെടുപ്പിന് ഒരുങ്ങണമെന്ന് കുമാരസ്വാമി
എങ്ങനെ തിരിച്ചടിക്കണമെന്ന് അറിയാം; മത്സരിക്കുന്നത് കോണ്‍ഗ്രസിനോടും ബിജെപിയോടും തന്നെയെന്ന് ദേവഗൗഡ