കേരളത്തിൽ മരണനിരക്ക് ഉയരാത്തതിലുളള വിഭ്രാന്തി! വി മുരളീധരന് എംഎം മണിയുടെ ചുട്ട മറുപടി!
ഇടുക്കി: സര്‍ക്കാരിന്റെ ജാഗ്രതക്കുറവ് കൊണ്ടാണ് സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനമുണ്ടായത് എന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമര്‍ശനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു. ശുദ്ധ വിവരക്കേടാണ് അതെന്നാണ് മുഖ്യമന്ത്രി തുറന്നടിച്ചത്.
Recommended Video
കേന്ദ്രമന്ത്രിസ്ഥാനത്ത് ഇരിക്കുന്ന ഒരാളില്‍ നിന്ന് അത്തരമൊരു നിലപാട് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നാലെ വൈദ്യുതി മന്ത്രി എംഎം മണിയും വി മുരളീധരന് മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതക്കുറവ്
ഗ്രീന്‍ സോണായി പ്രഖ്യാപിച്ച കോട്ടയം, ഇടുക്കി ജില്ലകള്‍ പറഞ്ഞ് തീരുന്നതിന് മുന്‍പ് ഗ്രീന്‍, റെഡ് സോണുകളായി മാറിയെന്നും അത് സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതക്കുറവാണ് എന്നുമാണ് വി മുരളീധരന്‍ വിമര്‍ശിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലാണ് കേന്ദ്രമന്ത്രിക്കുളള എംഎം മണിയുടെ മറുപടി. വായിക്കാം: '' കേരളത്തിൽ കോവിഡ് മരണനിരക്കും, രോഗികളുടെ എണ്ണവും താൻ ആഗ്രഹിക്കുന്ന രീതിയിൽ വർദ്ധിക്കാത്തതിന്റെ വിഭ്രാന്തിയിലാണ് കേന്ദ്ര മന്ത്രി വി. മുരളീധരൻ. കേരളത്തിലെ കണക്കും നോക്കി നിന്നാൽ മുരളീധരന്റെ ആ വിഭ്രാന്തി മാറികിട്ടില്ല.
കെടുതിക്കാലം കഴിഞ്ഞു പോരേ?
പ്രിയപ്പെട്ട മുരളീധരൻ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം: സ്വന്തം പാർട്ടിയായ ബിജെപി ഭരിക്കുന്ന യു.പി.യിലെയോ, ഗുജറാത്തിലെയോ, കർണ്ണാടകയിലെയോ സ്ഥിതി ഒരു കാരണവശാലും പരിശോധിച്ചു നോക്കരുത്. അങ്ങനെ നോക്കിയാൽ നിയന്ത്രിക്കാനാവാത്ത വിധം മാനസിക വിഭ്രാന്തിയായി മാറാൻ സാദ്ധ്യതയുണ്ട്. കൊടുക്കലും, കൊള്ളലുമൊക്കെ കെടുതിക്കാലം കഴിഞ്ഞു പോരേ? നമുക്ക് ഒരുമിച്ച് നിന്ന് നാടിനെയും ജനങ്ങളെയും രക്ഷിക്കാം''.
68670 കോടി രൂപ എഴുതിത്തള്ളി
വി മുരളീധരന് എതിരെയുളള എംഎം മണിയുടെ മറ്റൊരു പോസ്റ്റ് ഇങ്ങനെ: ''രാജ്യത്ത് ലോക്ക്ഡൗണിനെത്തുടർന്ന് നിത്യചെലവിനുള്ള ചില്ലികാശ് പോലും എടുക്കാനില്ലാതെ കോടിക്കണക്കിന് ജനങ്ങൾ കഷ്ടപ്പെടുമ്പോഴും കേന്ദ്ര സർക്കാരിന്റെ നയം, തട്ടിപ്പിലൂടെ ശതകോടികൾ കൈവശം വച്ചിരിക്കുന്നവരെ സഹായിക്കുക എന്നത് മാത്രം. ഇവർക്കു വേണ്ടി 68670 കോടി രൂപ കേന്ദ്ര സർക്കാർ എഴുതിത്തള്ളിയത് ജനങ്ങളിൽ നിന്നും മറച്ചുവയ്ക്കുവാനുള്ള കഷ്ടപ്പാടിലാണ് ഇവിടെയെത്തിയ കേന്ദ്ര സഹമന്ത്രി മുരളീധരൻ.
വാചക കസർത്ത് നടത്തുക
എന്തെങ്കിലും 'ന്യായീകരണം' കണ്ടെത്തുന്നതു വരേക്കെങ്കിലും അതിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കണമല്ലോ. അതിനായി അദ്ദേഹം കണ്ടെത്തിയ വഴിയോ, കോവിഡിനെ നേരിടുന്നതിൽ ലോകത്തിനു തന്നെ മാതൃകയായി മാറിയ ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിനെതിരെ "ഗ്രീൻ സോണും, റെഡ് സോണും, മഞ്ഞളിപ്പും" പറഞ്ഞ് വാചക കസർത്ത് നടത്തുക എന്നതാണ്. മാത്രമല്ല, എല്ലാ കേന്ദ്രങ്ങളിൽ നിന്നും കേരള സർക്കാരിന് ലഭിക്കുന്ന പ്രശംസ കണ്ടിട്ടുണ്ടായ മന:ക്ലേശം കൂടിയാണ് അദ്ദേഹം ഇവിടെ പ്രകടിപ്പിച്ചത്.
ഇവിടെ വിലപ്പോവില്ല
ഇതുവരെ കേരളത്തിനു വേണ്ടി ഒന്നും പ്രതികരിക്കാതിരുന്ന മുരളീധരന്റെ ഇപ്പോഴുണ്ടായ പ്രസ്താവന തികച്ചും അപഹാസ്യമാണ്. ഗ്രീൻ സോൺ റെഡ് സോണായ വഴികൾ എല്ലാവർക്കും അറിയാവുന്നതാണ്. അക്കാര്യത്തിൽ മുരളീധരന്റെ അറിവില്ലായ്മയിൽ നിന്നുണ്ടായ വിലയിരുത്തൽ ഇവിടെ വിലപ്പോവില്ല. "പ്രവാസികളെ ഇന്ത്യയിലേക്ക് കൊണ്ടുവരികയല്ല വേണ്ടതെന്നും, അവർക്ക് കൊറോണ ബാധിച്ചാലും അവിടെത്തന്നെ കിടക്കട്ടെയെന്നും" നിലപാടെടുത്ത കേന്ദ്ര സർക്കാരിന്റ പ്രവാസികാര്യ പ്രതിനിധി കൂടിയാണല്ലൊ മുരളീധരൻ.
മറ്റൊന്നും പ്രതീക്ഷിക്കണ്ട
രാജ്യത്തിനു വേണ്ടി പുറംനാടുകളിൽ പോയി കഷ്ടപ്പെടുന്നവരെ ഇങ്ങനെയൊരു സാഹചര്യത്തിൽ തിരിച്ചെത്തിച്ച് സംരക്ഷിക്കാൻ അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. മറിച്ച്, പ്രവാസികളെ നാട്ടിലെത്തിക്കാൻ കേരള സർക്കാർ മുന്നോട്ടു വച്ച നിർദ്ദേശങ്ങളെ എതിർത്ത് തോല്പിക്കുകയായിരുന്നു ലക്ഷ്യം. കേരളത്തിനു വേണ്ടി ഒരക്ഷരം മിണ്ടാത്ത മുരളീധരനിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കണ്ട''.