പിണറായി സർക്കാർ പറഞ്ഞതെല്ലാം കള്ളം! അതിരപ്പിള്ളിയിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി എംഎം മണി
വികെ ഇബ്രാഹിം കുഞ്ഞ് എംഎൽഎയ്ക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി വൈദ്യുതി മന്ത്രി. പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും, പ്രാരംഭ നടപടികൾ ആരംഭിച്ചുവെന്നും മന്ത്രി എംഎം മണി നിയമസഭയിൽ അറിയിച്ചു.
വികെ ഇബ്രാഹിം കുഞ്ഞ് എംഎൽഎയ്ക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്. വനേതര പ്രവർത്തനങ്ങൾക്ക് വനഭൂമി ഉപയോഗിക്കാനുള്ള നടപടി പൂർത്തീകരിച്ചു. അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു പ്രവൃത്തികൾ പുരോഗമിക്കുകയാണ്. വനസംരക്ഷണ നിയമപ്രകാരം വനഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി ഉണ്ടായിരിക്കേണ്ട എല്ലാ നടപടികളും കെഎസ്ഇബി പൂർത്തിയാക്കിയതായും മന്ത്രി അറിയിച്ചു.

സെൻട്രൽ വാട്ടർ കമ്മീഷനും, സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയും നടത്തിയ പഠനത്തിൽ അതിരപ്പിള്ളി പദ്ധതി സംസ്ഥാനത്തിന് വളരെയധികം ഗുണകരമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി. അതിരപ്പിള്ളി പദ്ധതി നടപ്പാക്കില്ലെന്നാണ് സിപിഐഎം നേരത്തെ അറിയിച്ചിരുന്നത്.
പിണറായി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചപ്പോൾ ശക്തമായ എതിർപ്പാണുയർന്നത്. എൽഡിഎഫിലെ പ്രധാന ഘടകക്ഷിയായ സിപിഐ അടക്കം സർക്കാരിനെതിരെ രംഗത്തെത്തി. തുടർന്ന് നിലപാടിൽ നിന്നും പിന്നോട്ട് പോകുന്നതായും, അതിരപ്പിള്ളി പദ്ധതി നടപ്പാക്കില്ലെന്നും സർക്കാർ അറിയിച്ചു. എന്നാൽ സർക്കാർ നിലപാട് വീണ്ടും മാറ്റിയെന്നും, അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്നുമാണ് മന്ത്രി എംഎം മണിയുടെ മറുപടിയിലൂടെ വ്യക്തമായിരിക്കുന്നത്.












Click it and Unblock the Notifications