ജമാ അത്തെ ഇസ്ലാമിയുമായുളള കൂട്ടുകെട്ട് കോൺഗ്രസിനെ തകർക്കും, മുന്നറിയിപ്പുമായി എംഎം മണി
തിരുവനന്തപുരം: സംസ്ഥാനത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൂട്ടുകെട്ടുണ്ടാക്കി വോട്ടു സംഘടിപ്പിക്കാം എന്നുളള കോൺഗ്രസ് സമീപനം തികച്ചും അപകടകരമാണെന്ന് മന്ത്രി എംഎം മണി. ആർഎസ്എസിന്റേത് പോലെ തന്നെ വർഗീയ നിലപാടുകളാണ് ജമാ അത്തെ ഇസ്ലാമിക്കുമെന്ന് എംഎം മണി ആരോപിച്ചു.
എംഎം മണിയുടെ പ്രതികരണം: '' മതരാഷ്ട്ര വാദമുയര്‍ത്തി വര്‍ഗ്ഗീയ നിലപാട് സ്വീകരിക്കുന്ന ജമാ അത്തെ ഇസ്ലാമിയും ആര്‍.എസ്.എസും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങള്‍ മാത്രമാണ്. ജമാ അത്തെ ഇസ്ലാമിക്കും വെൽഫെയര്‍ പാര്‍ട്ടിയും സ്വീകരിക്കുന്ന തീവ്രവാദ നിലപാടുകള്‍ ആര്‍എസ്എസിനേയും ബി.ജെ.പിയേയുമാണ് ഫലത്തില്‍ സഹായിക്കുന്നത്. ഇതിലേതെങ്കിലും ഒരു വര്‍ഗ്ഗിയത മറ്റതിനേക്കാള്‍ നല്ലതാണെന്ന സമീപനം സ്വീകരിക്കാനാവില്ല. അതുകൊണ്ടുതന്നെ രണ്ടിനേയും ശക്തമായി എതിര്‍ക്കുന്ന സമീപനമാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്.
വര്‍ഗ്ഗീയ ശക്തികള്‍ രാജ്യത്ത് ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഘട്ടങ്ങളിലെല്ലാം കോണ്‍ഗ്രസ് അടക്കമുള്ള മതനിരപേക്ഷ ശക്തികളെ പിന്തുണക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ഇടതുപക്ഷം ചെയ്യുന്നത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് ഇല്ലാതാകണം എന്ന യാതൊരാഗ്രഹവും ഇടതുപക്ഷത്തിനില്ല. എന്നാല്‍ പലപ്പോഴും മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ചും അഴിമതിയില്‍ മുങ്ങിക്കുളിച്ചും സ്വന്തം ആസ്തിത്വത്തിന് കുഴിതോണ്ടുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. അവരുടെ തകര്‍ച്ചക്ക് അവര്‍ തന്നെയാണ് ഉത്തരവാദി.
കേരളത്തില്‍ ജമാ അത്തെ ഇസ്ലാമിയുമായും വെല്‍ഫെയര്‍ പാര്‍ട്ടിയുമായും കൂട്ടുകെട്ടുണ്ടാക്കി കുറച്ചു വോട്ടു സംഘടിപ്പിക്കാം എന്ന നിലയില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന സമീപനം തികച്ചും അപകടകരമാണ്. ഇത് കോണ്‍ഗ്രസിന്റെ തകര്‍ച്ചക്ക് കാരണമാകും. ഇത് സഹായിക്കുക ബി.ജെ.പി.യെ ആണ്. എന്നാല്‍ ഇത്തരമൊരു കൂട്ടുകെട്ടില്‍ ആവേശം പൂണ്ടിട്ടാകണം ജമാ അത്തെ ഇസ്ലാമിയും മാധ്യമം പത്രവും ചേര്‍ന്ന് ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. ഇടതുപക്ഷം "കോണ്‍ഗ്രസ് മുക്ത ഭാരതം, കോണ്‍ഗ്രസ് മുക്ത കേരളം" എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നു എന്നാണവരുടെ ആക്ഷേപം. ഇടതുപക്ഷ കക്ഷികളാരെങ്കിലും അത്തരമൊരു മുദ്രാവാക്യം ഉയര്‍ത്തിയിട്ടില്ല. എങ്കിലും സ്വയം തകരുന്ന യു.ഡി.എഫിന് അങ്ങിനെയെങ്കിലും ഒരുണര്‍വുണ്ടാക്കാനാകുമോ എന്നാണവര്‍ ശ്രമിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളേയും വര്‍ഗ്ഗിയ ഫാസിസ്റ്റ് അജണ്ടയേയും പ്രതിരോധിക്കുന്നതില്‍ ഇടതുപക്ഷം വഹിക്കുന്ന പങ്ക് ചെറുതല്ല. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രനയങ്ങള്‍ക്ക് ബദല്‍ സമീപനം മുന്നോട്ടുവെച്ചാണ് മുന്നോട്ടുപോകുന്നത്. ജമാ അത്തെ ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും മാധ്യമവുമൊക്കെ നടത്തുന്ന പ്രചരണങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതല്ല. ജനക്ഷേമ ബദലുകളുയര്‍ത്തി മുന്നോട്ടുപോകുന്ന ഇടതുപക്ഷ സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇത്തരം കള്ളപ്രചാരണങ്ങള്‍ കൊണ്ട് ഇല്ലാതാക്കാനാകില്ല. ഇക്കൂട്ടത്തില്‍ ജമാ അത്തെ കക്ഷികളോട് ഒരു ചോദ്യമേ ചോദിക്കാനുള്ളൂ. "ബി.ജെ.പി. മുക്ത ഭാരതം, ബി.ജെ.പി. മുക്ത കേരളം" എന്നത് നിങ്ങളുടെ മുദ്രാവാക്യമാണോ എന്ന്? പോട്ടെ, ബിജെപിക്കെതിരെ എന്തെങ്കിലുമൊന്നു പറയാന്‍ നിങ്ങള്‍ തയ്യാറുണ്ടോ എന്ന്?''