ഏഷ്യാനെറ്റ് പോലുള്ള ചില ചാനലുകള്‍ കളിക്കുന്ന കളി ജനങ്ങള്‍ കാണുന്നുണ്ട്, വിമർശിച്ച് മന്ത്രി എംഎം മണി
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ചയായ ന്യൂസ് അവറില്‍ പങ്കെടുക്കുന്നത് സിപിഎം നേതാക്കള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. പാര്‍ട്ടി തീരുമാന പ്രകാരമാണ് നീക്കം. മാധ്യമങ്ങളില്‍ ഇപ്പോഴും നടക്കുന്നത് സിന്‍ഡിക്കേറ്റ് കളിയാണ് എന്ന് മന്ത്രി എംഎം മണി കുറ്റപ്പെടുത്തി.
മന്ത്രി എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്: '' മാദ്ധ്യമ സിൻഡിക്കേറ്റ് എക്കാലവും സിപിഐഎമ്മിനെ ആക്രമിച്ചു കൊണ്ടിരുന്നിട്ടുണ്ട്. എന്നാല്‍ അതുകൊണ്ട് ഞങ്ങള്‍ക്കൊന്നും പറ്റിയിട്ടില്ല. അതിന് കാരണം ഞങ്ങളുടെ എന്തെങ്കിലും പ്രത്യേകത കൊണ്ടല്ല, ജനങ്ങള്‍ക്ക് ഈ പാര്‍ട്ടിയില്‍ വിശ്വാസമുള്ളതു കൊണ്ടാണ്. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് നടത്തിയ പോരാട്ടങ്ങളും ജനോപകാരപ്രദമായ നടപടികളും കൊണ്ടാണ്. മാദ്ധ്യമങ്ങളിൽ ഇപ്പോഴും നടക്കുന്നത് സിൻഡിക്കേറ്റ് കളിയാണ്. ഏഷ്യാനെറ്റ് പോലുള്ള ചില ചാനലുകള്‍ കളിക്കുന്ന കളി ജനങ്ങള്‍ കാണുന്നുണ്ട്.
പാര്‍ട്ടിയുടെ ഒരു പ്രതിനിധിയെ വിളിച്ചിരുത്തി നാലഞ്ചുപേര് ചേര്‍ന്ന് വളഞ്ഞാക്രമിക്കും. മറുപടി പറയാന്‍ തുടങ്ങുമ്പോള്‍ ഇടപെട്ട് സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യും. ഞങ്ങള്‍ അവിടെ പോയിരുന്ന് പരിഹാസത്തിന് വിധേയരാകേണ്ടതില്ല, ഈ ചാനലിലെ ചര്‍ച്ചകള്‍ ബഹിഷ്കരിക്കാം എന്ന് തീരുമാനിച്ചത് ജനങ്ങള്‍ അംഗീകരിക്കുന്നത് അതുകൊണ്ടാണ്. കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്. ജനപിന്തുണയോടെ പാര്‍ട്ടിയും ഇടതുപക്ഷ സര്‍ക്കാരും മുന്നോട്ടു പോകുക തന്നെ ചെയ്യും''.
ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ബഹിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട സിപിഎം വിശദീകരണം ഇങ്ങനെ: ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലെ കഴിഞ്ഞ ദിവസങ്ങളിലെ ചർച്ച സിപിഐ എം പ്രതിനിധികൾക്ക് വസ്തുതകൾ അവതരിപ്പിക്കാനും പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാനും സമയം തരാത്ത രീതിയിയിലേക്ക് മാറിയിരിക്കുന്നു. ഈ ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധിച്ചാണ് ഈ ചാനലിലെ ചർച്ചകളിൽ സിപിഐ എം പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത്.
സാധാരണനിലയിൽ സിപിഐ എം വിരുദ്ധരായ മൂന്നു പ്രതിനിധികളുടെയും അവർക്കൊപ്പം നിൽക്കുന്ന അവതാകരുടെയും അഭിപ്രായങ്ങൾക്ക് മറുപടി പറയേണ്ടത് സിപിഐ എം പ്രതിനിധികളുടെ ചുമതലയാണ്. എന്നാൽ സാമാന്യ മര്യാദ പോലും കാണിക്കാതെ ഓരോ മറുപടിയിലും അവതാരകൻ നിരന്തരം ഇടപെടുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് പങ്കെടുത്ത ചർച്ച പതിമൂന്നു തവണയാണ് അവതാരകൻ തടസ്സപ്പെടുത്തിയത്. സംസ്ഥാന കമ്മിറ്റി അംഗം എം ബി രാജേഷ് സംസാരിക്കുമ്പോൾ പതിനേഴു തവണയും സ്വരാജ് സംസാരിക്കുമ്പോൾ പതിനെട്ടു തവണയുമാണ് അവതാരകൻ തടസ്സപ്പെടുത്തിയത്. മൂന്ന് രാഷ്ട്രീയ എതിരാളികളും അവതാരകനും അടക്കം നാലു പേർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മുപ്പത് സെക്കൻഡിൽ സിപിഐ എം പ്രതിനിധി മറുപടി പറയണമെന്ന നിലപാട് അംഗീകരിക്കാനാവില്ല''