സംശയമൊന്നുമില്ല, ഷെയിന്‍ അഭിനയിക്കണമെന്ന് ഫെഫ്ക; ഒടുവില്‍ നടനെ ചര്‍ച്ചയ്ക്ക് വിളിപ്പിച്ച് 'അമ്മ'
കൊച്ചി: ഷെയ്ന്‍ നിഗവും നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കത്തില്‍ വീണ്ടും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ജനുവരി 9 ന് കൊച്ചിയില്‍ ചേരുന്ന താരസംഘടനായ അമ്മയുടെ നിര്‍വാഹക സമിതി യോഗത്തില്‍ ഷെയ്ന്‍ നിഗം വിഷയം ചര്‍ച്ച ചെയ്യും. ഈ യോഗത്തിലേക്ക് ഷെയ്ന്‍ നിഗത്തേയും വിളിപ്പിച്ചിട്ടുണ്ട്.
മുടങ്ങിക്കിടക്കുന്ന സിനിമകളുടെ കാര്യത്തില്‍ ഷെയ്ന്‍ നിഗത്തില്‍ നിന്ന് ചില ഉറപ്പുകള്‍ നേടിയെടുക്കാനാണ് സംഘടനയുടെ നീക്കം. വിശദാശംങ്ങള്‍ ഇങ്ങനെ...
ഉറപ്പ് വാങ്ങും
ചിത്രീകരണം പാതിവഴിയില്‍ നിലച്ച വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കുന്നതിലും ഉല്ലാസത്തിന്‍റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കുന്നതിലും ഷെയ്ന്‍ നിഗത്തില്‍ നിന്നും അമ്മ ഉറപ്പ് വാങ്ങും. പ്രശ്നത്തില്‍ നടന് പറയാനുള്ള കാര്യങ്ങളും നിര്‍വാഹക സമിതി വിശദമായി കേള്‍ക്കും.
പരിഹാരമുണ്ടാകും
ഷെയ്ന്‍ നിഗത്തില്‍ നിന്നുള്ള ഉറപ്പ് വാങ്ങിയതിന് ശേഷം അമ്മ ഭാരവാഹികള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്തും. ഏറെ നാളായി തുടരുന്ന പ്രശ്നങ്ങള്‍ക്ക് രണ്ടാഴ്ച്ചക്കുള്ളില്‍ തന്നെ പരിഹാരമുണ്ടാകുമെന്ന സൂചനയാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ നല്‍കുന്നത്.
മാറ്റിവെച്ച യോഗം
ഷെയ്ന്‍ നിഗം വിഷയം ചര്‍ച്ച ചെയ്യാന്‍ നേരത്തെ ഡിസംബര്‍ 22 അമ്മ നിര്‍വാഹക സമിതി യോഗം ചേരാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അധ്യക്ഷന്‍ മോഹന്‍ലാല്‍ സ്ഥലത്ത് ഇല്ലാത്തതിനാല്‍ യോഗം ജനുവരിയിലേക്ക് മാറ്റിവെക്കുകയായിരുന്നു. പ്രൊഡ്യൂസര്‍മാര്‍ക്കെതിരായ മനോരോഗി പരാമര്‍ശത്തില്‍ ഷെയ്ന്‍ മാപ്പ് പറഞ്ഞതോടെയാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങിയത്.
വിവാദ പരാമര്‍ശം
ഷെയ്നുമായി സഹകരിക്കേണ്ടെന്ന നിര്‍മ്മാതാക്കളുടെ തീരുമാനം പിന്‍വലിക്കാന്‍ അമ്മയുടെ മധ്യസ്ഥതിയില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയായിരുന്നു ഷെയ്ന്‍റെ പരാമര്‍ശം. തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കിടെയായിരുന്നു ഷെയ്ന്‍ നിഗത്തിന്‍റെ വിവാദ പരാമര്‍ശം.
ഫേസ്ബുക്കിലൂടെ ഖേദം പ്രകടനം
പാരമര്‍ശത്തില്‍ ഷെയിന്‍ നിഗം ആദ്യം ഫേസ്ബുക്കിലൂടെ ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. ഷെയിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ' കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് IFFK വേദിയിൽ ഞാൻ നടത്തിയ പ്രസ്താവന വലിയ തോതിൽ തെറ്റിദ്ധരിക്കപ്പെട്ടു. അതുമൂലം നിർമ്മാതാക്കളുടെ സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാർത്തകളിൽ വന്നതെന്നായിരുന്നു ഷെയിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
മനോരോഗം ആണോ
ദൃശ്യ മാധ്യമ സുഹൃത്തുക്കൾ നിർമ്മാതാക്കൾക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയത്. ഞാൻ പറഞ്ഞ ആ വാക്കിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ നിർവാജ്യം ക്ഷമാപണം നടത്തുന്നു... എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം.
സ്വീകരിക്കാന്‍ തയ്യാറായില്ല
അന്ന് ഞാനും ക്ഷമിച്ചതാണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാൻ ആരാധിക്കുന്ന എന്റെ ദൈവവും ഞാൻ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാമെന്നും ഷെയിന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. എന്നാല്‍ ഫേസ്ബുക്കിലൂടെയുള്ള ഖേദപ്രകടനം അംഗീകരിക്കാന്‍ ഫിലിംചേംബര്‍ ഉള്‍പ്പയേുള്ള സംഘടനകള്‍ തയ്യാറായില്ല.
കത്ത്
ഇതോടെയാണ് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മാപ്പ് നല്‍കണമെന്നും കാണിച്ച് ഷെയ്ന്‍ നിഗം നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കും താരസംഘടനയ്ക്കും കത്ത് നല്‍കിയത്. തന്‍റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മനപൂര്‍വ്വമായല്ല പാരമര്‍ശം നടത്തിയതെന്നും ഷെയിന്‍ കത്തില്‍ വിശദീകരിച്ചു.
ഡബ്ബിങ് പൂർത്തീക്കരിക്കുമോ
എന്നാല്‍ ഉല്ലാസത്തിന്‍റെ ഡബ്ബിങ് പൂർത്തീക്കരിക്കുന്നതിനെ കുറിച്ച് ഷെയ്ന്‍ കത്തില്‍ യാതൊന്നും പരാമർശിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഷെയ്നുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾക്ക് തയ്യാറല്ല എന്ന നിലപാടിൽ നിർമ്മാതാക്കൾ എത്തുകയായിരുന്നു. ഇതോടെയാണ് സിനിമകള്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ നടനില്‍ നിന്ന് ഉറപ്പ് വാങ്ങിച്ചെടുക്കാന്‍ അമ്മ തീരുമാനിച്ചത്.
ഫെഫ്കയും
ഷെയ്ന്‍ നിഗം ഇനി സിനിമയില്‍ അഭിനയിക്കണമെങ്കില്‍ താര സംഘടനായ അമ്മ ഇടപെടണമെന്ന് ഫെഫ്ക ജന. സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും വ്യക്തമാക്കിയിട്ടുണ്ട്. അമ്മ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുത്ത് ഫെഫ്കയേയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അറിയിക്കണമെന്നും ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു.
ഷെയ്ന്‍ അഭിനയിക്കണം
'ഷെയ്ന്‍ അഭിനയിക്കണം, അതില്‍ യാതൊരു സംശയവും ഇല്ല. പക്ഷെ അഭിനയിക്കുമ്പോള്‍ അദ്ദേഹം പ്രൊഫഷണലിസം പുലര്‍ത്തം. അക്കാര്യത്തില്‍ യാതൊരുവിധ ഒത്തുതീര്‍പ്പുകള്‍ക്കും തയ്യാറാല്ല. ഇനി പരിഹാരമുണ്ടാകണെങ്കില്‍ അദ്ദേഹത്തിന്‍റെ സംഘടന ഇടപെടണം. സംഘടന അക്കാര്യത്തില്‍ ഒരു വ്യക്തത ഞങ്ങള്‍ക്ക് തരണം'- അദ്ദേഹം ആവശ്യപ്പെട്ടു.
നിലപാട് അറിയണം
ഷെയിന്‍ വിഷയത്തില്‍ രണ്ട് സംഘടനയുടേയും നിലപാട് അറിഞ്ഞശേഷം മാത്രം വിഷയത്തില്‍ ഇനി ഇടപ്പെട്ടാല്‍ മതിയെന്ന നിലപാടിലാണ് ഫെഫ്കയിപ്പോള്‍. ഷെയിന്‍ വിഷയത്തില്‍ പ്രശ്നപരിഹാരത്തിന് നേരത്തെ ഫെഫ്ക മുന്‍കൈ എടുത്തിരുന്നു. അതിനിടെയാണ് നടന്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ രംഗത്തെത്തിയത്.
സാഹചര്യമില്ല
ഷെയിന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്നത്തില്‍ ഫെഫ്കയ്ക്ക് ഇടപെടാനുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രൊഫഷണല്‍ മര്യാദകള്‍ നഗ്നമായി ലംഘിക്കപ്പെടുന്ന പ്രവണത നടന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശുദ്ധ അസംബന്ധം
ആരേയും അറിയിക്കാതെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോവുക എന്നുള്ളത് കേട്ടറിവില്ലാത്ത ഒരു സംഭവമാണ്. പാക്കപ്പ് പറഞ്ഞു എന്നൊക്കെയാണ് നടന്‍ പറയുന്നത്. എന്നാല്‍ അതൊക്കെ ശുദ്ധ അസംബന്ധമാണ്. അവിടെ ഷൂട്ടിങ് നടക്കുമ്പോഴാണ് നടനെ കാണാതാവുന്നത്. തന്‍റെ ഭാഗത്ത് തെറ്റ് പറ്റിയിട്ടുണ്ടെന്നും എന്ത് വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാണെന്നും അദ്ദേഹം അമ്മയുടെ ഭാരവാഹികളെ അറിയിച്ചതോടെയാണ് ഞങ്ങള്‍ ഈ വിഷയത്തില്‍ ഇടപെട്ടതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു.
ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ ഇന്ന് അധികാരമേല്‍ക്കും; പങ്കെടുക്കാന്‍ രാഹുലും എത്തും
കെഎസ്ആർടിസി പ്രതിസന്ധിക്ക് പരിഹാരം; അഞ്ചിന് മുമ്പ് ശമ്പളം, പുതുതായി 1000 ബസ്, മന്ത്രിയുടെ ഉറപ്പ്!