'മുസ്ലീം സംഘടനയ്ക്ക് മാവോയിസ്റ്റുമായി ബന്ധം'; വിവാദ പരാമർശത്തിന് മറുപടിയുമായി എംഎൻ കാരശ്ശേരി
കോഴിക്കോട്: മാവോയിസ്റ്റുകളെ മുസ്ലീം തീവ്രവാദ സംഘടനകള്‍ സഹായിക്കുന്നുവെന്ന പരാമർശത്തിന് മറുപടിയുമായി എഴുത്തുകാരനും സാമൂഹിക വിമര്‍ശകനുമായ എംഎന്‍ കാരശ്ശേരി രംഗത്ത്. അവര്‍ക്ക് വേണ്ടാത്തവരെ മാവോയിസ്റ്റുകളാക്കുകയും മുസ്ലീം തീവ്രവാദികളുമാക്കുന്നതും ആ പാര്‍ട്ടിയില്‍ സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെന്ന് അദ്ദേഹം വിമർശിച്ചു.
സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ തീവ്രവാദ പ്രവര്‍ത്തനത്തിലും മാവോയിസ്റ്റ് പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്താനവാത്തവര്‍ക്ക് പാർട്ടി നടത്താൻ യോഗ്യതയില്ലെന്നും എംഎൻ കാരശ്ശേരി ആരോപിച്ചു. നാട്ടില്‍ കുഴപ്പുമുണ്ടാക്കുന്ന പ്രസ്താവനയാണ് പി മോഹനന്‍ മാസ്റ്റര്‍ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. താമരശ്ശേരിയില്‍ നടന്ന കെഎസ്കെടിയു ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലായിരുന്നു പിമോഹനൻ വിവാദ പരമാർശം നടത്തിയിരുന്നത്.

അഭിമന്യു വധം
വേണ്ട അളവില്‍ എസ്ഡിപിഐയുടെ സാന്നിധ്യം ഉണ്ടായ സംഭവമായിരുന്നു എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യൂ വധം. എന്നാൽ സംഭവത്തിൽ എത്ര പേർ അറസ്റ്റിലായെന്ന് കാരശ്ശേരി ചോദിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം ഉണ്ടായിട്ടും രക്ഷപ്പെട്ട പ്രതികളെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടുന്നത് സിപിഎമ്മിന് വേണ്ടവരെ പിടികൂടാനും രക്ഷപ്പെടുത്താനും അവര്‍ക്ക് സാധിക്കുന്നുവെന്നതാണെന്നും കാരശ്ശേരി കുറ്റപ്പെടുത്തി.

പാർട്ടിയുടെ പരാജയം
സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനന്റെ പ്രസ്താവന നാട്ടിൽ കുഴപ്പമുണ്ടാക്കുന്ന തരത്തിലുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്ക് സംസ്ഥാന പോലീസിനേക്കാളും വലിയ അന്വേഷണ കമ്മീഷനൊക്കെയുണ്ട് എന്നാണ് അവര്‍ അവകാശപ്പെടുന്നത്. എന്നിട്ട് പോലും സ്വന്തം പാര്‍ട്ടിയിലെ വ്യതിയാനം കണ്ടു പിടിക്കാൻ കഴിയുന്നില്ല. ഇതി അവരുടെ പരാജയമാണെന്നും എംഎൻ കാരശ്ശേരി ആരോപിച്ചു.

പിബി നിലപാടിന് വിപരീതം
യുഎപിഎ ചുമത്തരുതെന്നാണ് സിപിഎം പിബി പോലും വ്യക്തമാക്കുന്നത്. എന്നാൽ വായിക്കുന്നവരെയും ലഘുലേഖ കൈയ്യിൽവെക്കുന്നവർക്കുമെതിരെയെല്ലാം യുഎപിഎ ചുമത്തുകയാണ്. പാര്‍ട്ടി നയം പോലീസ് നടപ്പിലാക്കുകയാണോ, പോലീസ് നയം പാര്‍ട്ടി നടപ്പിലാക്കുകയാണോ എന്ന് വ്യക്തമാവുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു.

മാവോയിസ്റ്റുകളും മുസ്ലീം സംഘടനയും
കോഴിക്കോട് കേന്ദ്രമായുള്ള മുസ്ലിം തീവ്രവാദികളാണ് മാവോയിസ്റ്റുകളുടെ ശക്തിയെന്നായിരുന്നു പി മോഹനൻ പ്രസംഗത്തിൽ പറഞ്ഞത്. അവർ തമ്മിൽ ഒരു ചങ്ങാത്തമുണ്ട്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് അവരെ വെള്ളവും വളവും നൽകി വളർത്തുന്നത്. ഇത് പൊലീസ് പരിശോധിക്കണമെന്ന് പി മോഹനൻ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. ബാബരി മസ്ജിദ് വിഷയത്തിൽ ശാശ്വത പരിഹാരമായിരുന്നു സുപ്രീംകോടതിയിൽ നിന്നും ജനങ്ങൾ പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ വിചിത്രമായ വിധിയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചിരുന്നു.












Click it and Unblock the Notifications