ലിഗയുടെ കൊലപാതകം: പോലീസ് ക്യാമ്പ് വളയാനുള്ള ശ്രമം പൊളിച്ചു
തിരുവനന്തപുരം: ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം നേർവഴിക്കല്ലെന്നാരോപിച്ച് പ്രതിഷേധത്തിന് തയ്യാറെടുത്ത ഒരു സംഘം ആളുകളുടെ ശ്രമത്തെ പൊലീസ് ഒറ്റ രാത്രികൊണ്ട് പൊളിച്ചു. സംശയമുള്ളവരെ ചോദ്യം ചെയ്യാൻ കോവളം വെള്ളാറിന് സമീപം അന്വേഷണ ഉദ്യോഗസ്ഥർ സ്ഥാപിച്ച ക്യാമ്പ് ഓഫീസ് വളയാനാണ് ഇന്നലെ ശ്രമം നടത്തിയത്. വിവരമറിഞ്ഞ പോലീസ് ക്യാമ്പ് ഒറ്റ രാത്രി കൊണ്ട് മാറ്റുകയും സംശയത്തിന്റെ പേരിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ചില യുവാക്കളെ വിട്ടയക്കുകയും ചെയ്തു. സംഭവത്തിൽ പ്രതികളെന്ന് പൊലീസ് സംശയിക്കുന്ന രണ്ട് പേർ കുറ്റസമ്മതം നടത്തിയെന്ന വാർത്ത ഇന്നലെ രാവിലെ 10 ഓടെ പ്രദേശത്ത് പരന്നതോടെയാണ് ക്യാമ്പ് ഓഫീസ് വളയാനുള്ള പദ്ധതി സംഘം ഉപേക്ഷിച്ചത്.
ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന് ശേഷം കോവളം, വെള്ളാർ, പാറവിള മേഖല സംശയത്തിന്റെ നിഴലിലായി. കണ്ടൽക്കാടിൽക്കണ്ട മൃതദേഹം ലിഗയുടേതാണെന്നും കൊലപാതകമാണെന്നും തെളിഞ്ഞതോടെ പ്രതികളെത്തേടി പോലീസ് പരക്കം പാഞ്ഞു. സ്ഥലപരിശോധനക്കും സംശയമുള്ളവരെ ചോദ്യം ചെയ്യാനും മറ്റുമായി രൂപീകരിച്ച പ്രത്യേകസംഘം നൂറ് കണക്കിന് പേരെ ചോദ്യം ചെയ്തിരുന്നു.
Recommended Video
മൊഴികളിൽ സംശയം തോന്നിയവരെ ഒന്നിലധികം തവണ വിളിച്ചു വരുത്തി ചോദ്യം ചെയ്യലും നടത്തി. മൊഴിയെടുക്കലും ചോദ്യം ചെയ്യലും കടുത്തതോടെയാണ് പ്രതിഷേധവുമായി ചിലർ രംഗത്തെത്തിയത്. അന്വേഷണത്തിന്റെ പേരിൽ നിരപരാധികളെ പീഢിപ്പിക്കുന്നതായി ആരോപിച്ച് ഒരു സംഘം ആളുകൾ ബുധനാഴ്ച രാവിലെ പത്തരയോടെ പോലീസ് ക്യാമ്പ് ഓഫീസ് വളയുമെന്ന് പ്രഖ്യാപിച്ചത്. ഇതറിഞ്ഞതോടെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ഓഫീസ് വിഴിഞ്ഞം തീരദേശസ്റ്റേഷനിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.