മധുവിന് ശേഷം മണിക്.. കൊല്ലത്ത് കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു!
Recommended Video
കൊല്ലം: ഗോമാംസത്തിന്റെ പേരിലും കുട്ടികളെ കടത്തിക്കൊണ്ട് പോകുന്നവരെന്ന് ആരോപിച്ചും നിരപരാധികളെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്ന വാര്‍ത്തകള്‍ ദിവസേനയെന്നോണം ഉത്തരേന്ത്യയില്‍ നിന്നും കേള്‍ക്കുന്നു. ആ ആള്‍ക്കൂട്ട ഭ്രാന്ത് കേരളത്തേയും പിടികൂടിയിരിക്കുന്നുവെന്ന് വേണം കരുതാന്‍.
കൊല്ലം അഞ്ചലില്‍ അന്യസംസ്ഥാന തൊഴിലാളിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിയെ മോഷ്ടിച്ചു എന്നാരോപിച്ചാണ് ഒരു കൂട്ടര്‍ ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
മധുവിന് ശേഷം മണിക്
അട്ടപ്പാടിയില്‍ മധു എന്ന ചെറുപ്പക്കാരനെ മോഷ്ടാവ് എന്നാരോപിച്ച് തല്ലിക്കൊന്ന സംഭവത്തിന് സമാനമാണ് കൊല്ലത്ത് നടന്നിരിക്കുന്നത്. ബംഗാള്‍ സ്വദേശിയായ മണിക് റോയി എന്ന മുപ്പത്തിരണ്ടുകാരനാണ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടിരിക്കുന്നത്. മണിക്കും കുടുംബവും പ്ന്ത്രണ്ട് വര്‍ഷങ്ങളായി അഞ്ചല്‍ പനയഞ്ചേരിയിലെ വാടകവീട്ടില്‍ താമസിച്ച് വരികയാണ്. ജൂണ്‍ 24 ഞായറാഴ്ചയാണ് മണികിന് മര്‍ദ്ദനമേറ്റത്.
കോഴിയെ മോഷ്ടിച്ചെന്ന്
വൈകിട്ട് ആറ് മണിയൊടെ സമീപത്തെ വീട്ടുകാര്‍ നല്‍കിയ കോഴിയുമായി മണിക് വീട്ടിലേക്ക് വരികയായിരുന്നു. അതിനിടെ രണ്ട് ബൈക്കുകളിലായി എത്തിയ മൂന്നംഗ സംഘം മണികിനെ തടഞ്ഞ് നിര്‍ത്തി. മണിക്കിന്റെ കയ്യിലുള്ളത് മോഷ്ടിച്ച കോഴിയാണെന്നും അത് അവര്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സംഘം മര്‍ദ്ദിച്ചത്. മുഖത്തും തലയിലുമടക്കം ഇവര്‍ മണിക്കിനെ തല്ലിച്ചതച്ചു.
റോഡിലിട്ട് തല്ലിച്ചതച്ചു
മണിക്കിന്റെ നിലവിളി കേട്ട് കോഴിയെ നല്‍കിയ വീട്ടുകാരും നാട്ടുകാരും ഓടിക്കൂടി. റോഡില്‍ ചോരയൊലിപ്പിച്ച് വീണ് കിടക്കുകയായിരുന്നു. അഞ്ചല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മണിക്കിന്റെ ആരോഗ്യ നില തകരാറിലായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ മണിക് ആശുപത്രി വിട്ട് വീണ്ടും ജോലിക്ക് പോയിത്തുടങ്ങിയിരുന്നു.
വിദഗ്ധ ചികിത്സ ലഭിച്ചില്ല
എന്നാല്‍ പിന്നീട് വീണ്ടും ആരോഗ്യം മോശമായതോടെ ജോലിസ്ഥലത്ത് കുഴഞ്ഞ് വീണു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെയാണ് മരണം സംഭവിച്ചിരിക്കുന്നത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയിലെ ക്ഷതത്തിന് വിദഗ്ധ ചികിത്സ ലഭിക്കാതിരുന്നത് കൊണ്ടാണ് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് മണിക്കിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
ഒരാൾ അറസ്റ്റിൽ
അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ചല്‍ സ്വദേശിയായ ശശിധരക്കുറുപ്പ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ നടത്തുകയാണ്. ഇവര്‍ ഒളിവില്‍ പോയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അമ്മയ്ക്ക് അപൂർവ്വ രോഗം.. സ്വന്തം വൃക്കകൾ രണ്ടും തകരാറിൽ.. ചികിത്സയ്ക്ക് പണമില്ലാതെ യുവനടി