ഇനി മൊബൈലുമെടുത്ത് മലകയറണ്ട... പതിനെട്ടാം പടിക്ക് അപ്പുറം നിരോധനം, പിടിക്കപ്പെട്ടാൽ കർശന ശിക്ഷ!
ശബരിമല: ശബരിമല സന്നിധാനത്ത് മൊബൈൽ നിയന്ത്രണം. സോപാനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സന്നിധാനത്ത് മൊബൈലിന് നിയന്ത്രണം ഏർപ്പെടുത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുന്നത്. പതിനെട്ടാം പടിക്ക്മുകളിൽ സന്നിധാനത്ത് മൊബൈൽഫോൺ അനുവദിക്കാൻ കഴിയില്ലെന്നാണ് ദേവസ്വം ബോർഡ് വ്യക്തമാക്കുന്നത്.
സന്നിധാനത്ത് നിന്ന് മൊബൈൽ പിടിച്ചാൽ കർശന നടപടികളാണ് നേരിടേണ്ടി വരിക. ആദ്യം താക്കീത് നൽകും പിന്നെയും ആവർത്തിക്കുകയാണെങ്കിൽ കർശന ശിക്ഷ നടപടികളാണ് നേരിടേണ്ടി വരികയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു അറിയിച്ചു. അതേസമയം ശബരിമലയിൽ വൻ തിരക്കാണ് ഇത്തവണ അനുഭവപ്പെടുന്നത്. മണ്ഡല കാലത്ത് നടതുറന്നതിന് ശേഷം ഇതുവരെയായി 7,71,288 പേരാണ് ദർശനത്തിനായി എത്തിയിട്ടുള്ളത്.
തിങ്കളാഴ്ച വരെ 20 ലക്ഷം ടിൻ അരവണയാണ് വിറ്റത്. ഒമ്പത് ലക്ഷം പാക്കറ്റ് അപ്പവും വിറ്റു പോയി. തിരക്ക് കൂടിയിട്ടുണ്ടെങ്കിലും ക്രമസമാധാന പ്രശ്നങ്ങളില്ലാതെ സുഗമമായി ദർശനം നടത്താമുള്ള സാഹചര്യം ഇപ്പോൾ ഉണ്ട്. 1100 പോലീസുകാരെ സന്നിധാനത്ത് നിയോഗിച്ചിട്ടുണ്ട്. ഇവരുടെ മേൽനോട്ടത്തിന് 10 ഡിവൈഎസ്പിമാരും ഡ്യൂട്ടിക്കുണ്ടെന്ന് സന്നിധാനത്തെ സുരക്ഷ ചുമതലയുള്ള സ്പെഷ്യൽ ഓഫീസർ ഡോ. എ ശ്രീനിവാസ് പറഞ്ഞു.
അതേസമയം ശബരിമല ദർശനത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട രഹന ഫാത്തിമ സുപ്രീംകോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം ബിന്ദു അമ്മിണിയും ഇതേ അവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. ആവശ്യം അടുത്ത ആഴ്ച പരിഗണിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചിരിക്കുന്നത്.