മോദി ഭരണം രാജ്യത്ത് വര്‍ഗ്ഗീയ വിഷം ആളിക്കത്തിക്കുന്നു: എംഎം ഹസൻ
അടിമാലി: മോദി ഭരണത്തില്‍ ജനം വീര്‍പ്പുമുട്ടുന്നു എന്നും ബി ജെ പി അധികാരത്തിലെത്തിയതിനുശേഷം രാജ്യത്ത് വര്‍ഗ്ഗീയ വിഷം ആളി കത്തുകയാണെന്നും കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ അഭിപ്രായപ്പെട്ടു.ഇടുക്കിയില്‍ നടന്ന ജനമോചനയാത്രക്ക് ആനച്ചാലില്‍ നല്‍കിയ സ്വീകരണയോഗത്തിനിടയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വര്‍ഗ്ഗീയവെറി പൂണ്ട കൊലകളും പീഡനങ്ങളും വര്‍ദ്ധിക്കുകയാണെന്നും സംഘപരിവാറിന്റെ അജണ്ട സാധരണക്കാരന്റെ ജീവിതത്തിലേക്കു കടന്നുകൂടിയെന്നും മോദി ഭരണത്തില്‍ ജനങ്ങള്‍ തൃപ്തരല്ലെന്നും കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ കുറ്റപ്പെടുത്തി.എം എം ഹസന്‍ നയിച്ച ജനമോചന യാത്ര ജില്ലയുടെ വിവിധ ഇടങ്ങളില്‍ പര്യടനം നടത്തി.ഇടുക്കിയില്‍ നിലനില്‍ക്കുന്ന ഭൂപ്രശന്ങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും,ജില്ലയില്‍ നിലനില്‍ക്കുന്ന നിര്‍മ്മാണ നിരോധനം ഉടന്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കര്‍ഷകര്‍ക്കുള്ള അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും കെ പി സി സി പ്രസിഡന്റ് ആവശ്യപ്പെട്ടു.
നിലവില്‍ മൂന്നാര്‍ ഗ്രീന്‍ ട്രീബൂണിന്റെ പരിധിയില്‍ വരുന്ന 8 വില്ലേജുകളിലാണ് നിര്‍മ്മാണ നിരോധനം നിലനില്‍ക്കുന്നത്. അടിയന്തരമായി നിരോധനം പിന്‍വലിച്ചില്ലെങ്കില്‍ ജനങ്ങള്‍ വളരെയധികം കഷ്ടത അനുഭവിക്കുമെന്നും കര്‍ഷകരായി ജീവിക്കുന്ന ഇടുക്കിയിലെ ജനതയോട് ഇത്തരത്തിലുള്ള അടിച്ചേല്‍പ്പിക്കലുകള്‍ അതിക്രൂരമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. അടിമാലി കട്ടപ്പന മൂന്നാര്‍ തൊടുപുഴ നെടുംകണ്ടം തുടങ്ങി പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ചാണ് ജനമോചനയാത്ര നടന്നത്.