കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷിക്കുന്നത് മോദി സർക്കാർ: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: കേരളത്തിനെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷിക്കുന്നത് നരേന്ദ്രമോദി സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ ഞെക്കി കൊല്ലാൻ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദം ബാലിശമാണെന്നും സഹകരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക എന്ന ആവശ്യം ഉന്നയിച്ച് ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് ധർണ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കേരളത്തിന് കേന്ദ്രം നൽകിയ സഹായത്തിൽ യുപിഎ സർക്കാരിൻ്റെ 10 വർഷവുമായി മോദി സർക്കാരിൻ്റെ 8 വർഷത്തെ താരതമ്യം ചെയ്യാൻ മുഖ്യമന്ത്രി തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു.
കണക്കുകൾ വെച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയെ ബിജെപി വെല്ലുവിളിക്കുന്നു. കേന്ദ്രം അനുവദിച്ച ഫണ്ടുകൾ ലാപ്സാക്കുകയാണ് സംസ്ഥാനത്തിന്റെ പതിവ്. ഏറ്റവും കൂടുതൽ കേന്ദ്രവിഹിതവും സഹായവും കേരളത്തിന് നൽകിയത് നരേന്ദ്രമോദിയാണ്. കൊവിഡ് കാലത്ത് പട്ടിണിയിൽ നിന്നും സംസ്ഥാനത്തെ രക്ഷിച്ചത് കേന്ദ്രസർക്കാരാണ്. വെൻ്റിലേറ്ററിലായ പിണറായി വിജയൻ സർക്കാരിനെ ഓക്സിജൻ കൊടുത്ത് രക്ഷിക്കുന്നത് നരേന്ദ്രമോദി സർക്കാരാണ്. കേന്ദ്രം വായ്പ്പ പരിധി വർദ്ധിപ്പിച്ചതുകൊണ്ട് മാത്രമാണ് കേരളത്തിൽ ശമ്പളം കൊടുക്കാനാവുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരളം ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കേരളത്തിൻ്റെ സാമ്പത്തികരംഗം തകർത്ത ചതിയനാണ് മുൻ ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയുടെ പേരിൽ നടക്കുന്ന തട്ടിപ്പാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത്. സിഎജിയും ഇത് തന്നെയാണ് ചോദ്യം ചെയ്തത്. വായ്പയെടുത്ത പണമെടുത്ത് ധൂർത്തടിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ജനങ്ങൾക്ക് ഒരു സഹായവും ചെയ്യാനാവാത്ത സർക്കാരാണിത്.
സാധാരണക്കാരെ സഹായിക്കേണ്ടുന്ന സഹകരണ മേഖലയെ തകർത്തത് സംസ്ഥാന സർക്കാരാണ്. ആർബിഐക്ക് മുമ്പിൽ മുഖ്യമന്ത്രി ഉൾപ്പെടെ സമരം ചെയ്തത് സഹകരണമേഖലയെ സംരക്ഷിക്കാനല്ല. മറിച്ച് കള്ളപ്പണക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കാനായിരുന്നു. നിക്ഷേപകർ അറിയാതെ അവരുടെ പണം റിയൽ എസ്റ്റേറ്റ് നടത്താൻ ഉപയോഗിച്ചു. തട്ടിപ്പിലൂടെ സഖാക്കൾ അവരുടെ സമ്പാദ്യങ്ങളെല്ലാം കൊണ്ടുപോയി. നിക്ഷേപകർക്ക് ഒരു രക്ഷയുമില്ലാതെയായി. പലർക്കും ഗത്യന്തരമില്ലാതെ ആത്മഹത്യ പോലും ചെയ്യേണ്ടി വന്നു. പാർട്ടിയുടെ കള്ളപണം വെളുപ്പിക്കാനാണ് സിപിഎം സഹകരണ ബാങ്കുകളെ ഉപയോഗിക്കുന്നത്. കോൺഗ്രസും ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്. കേരളത്തിൽ ശരിയായ രീതിയിൽ സഹകരണ സ്ഥാപനങ്ങൾ നടക്കുവാൻ വേണ്ടിയാണ് ബിജെപി സമരം ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
പാർട്ടി പോഷകസംഘടനകലെ പോലെയാണ് കേരളത്തിൽ സർവ്വകലാശാലകൾ പ്രവർത്തിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സർവ്വകലാശാലകളിൽ യോഗ്യതയില്ലാത്തവരെ തിരുകി കയറ്റുകയാണ് സംസ്ഥാന സർക്കാർ. രാജ്യത്ത് ഒരു ഭരണഘടനയുണ്ടെന്ന് പിണറായി വിജയൻ മനസിലാക്കണം. തെറ്റായരീതിയിൽ സംസ്ഥാനം ചെയ്യുന്ന കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് ഗവർണർ ചെയ്യുന്നത്. സർവ്വകലാശാലകളെ പാർട്ടി ഓഫീസാക്കാനുള്ള നീക്കത്തെ ചോദ്യം ചെയ്ത ഗവർണറെ ഓടിക്കാൻ ശ്രമിച്ചാൽ അത് ഇവിടെ നടപ്പില്ല. പിണറായി രാജ് കേരളത്തിൽ നടക്കില്ല. കാരണം കേരളം ഇന്ത്യയിലാണ്. രാജാവാണെന്നാണ് പിണറായിയുടെ വിചാരം. അദ്ദേഹത്തിന്റെ കൽപ്പന സിപിഎം കമ്മിറ്റിയിൽ മാത്രം മതി. കേന്ദ്രം തരുന്ന പണം ധൂർത്തടിക്കാൻ പിണറായിയെ അനുവദിക്കില്ല. ഭീഷണിയൊന്നും ഇവിടെ വിലപ്പോവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications