ഒടുവില്‍ കേരളത്തിന് മോദിയുടെ സമ്മാനം... വി മുരളീധരന്‍ കേന്ദ്ര മന്ത്രിസഭയില്‍
Recommended Video
ദില്ലി/തിരുവനന്തപുരം: കേരളത്തില്‍ നിന്ന് വി മുരളീധരനെ ഉള്‍പ്പെടുത്തി നരേന്ദ്ര മോദിയുടെ കേന്ദ്ര മന്ത്രിസഭ. കേരളത്തില്‍ നിന്ന് വി മുരളീധരന്‍ മാത്രമാണ് കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തുന്നത് എന്നാണ് ഏറ്റവും പുതിയതായി ലഭിക്കുന്ന വിവരം.
കേരളത്തെ സുഖിപ്പിക്കാൻ അമിത് ഷാ, മോദി സർക്കാരിൽ രണ്ട് കേന്ദ്രമന്ത്രിമാർ? തുഷാർ വെള്ളാപ്പളളി എംപി
ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനാണ് വി മുരളീധരന്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭ എംപിയാണ് . കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ നിന്ന് മത്സരിച്ചിരുന്നു. കടകംപള്ളി സുരേന്ദ്രന് തൊട്ടുപിറകില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
എബിവിപിയിലൂടെ ആയിരുന്നു മുരളീധരന്റെ രാഷ്ട്രീയ പ്രവേശനം. എബിവിപി ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു. നെഹ്‌റു യുവകേന്ദ്രയുടെ ഡയറക്ടര്‍ ജനറലും ആയിരുന്നു.
കേന്ദ്ര മന്ത്രിസഭയിലേക്ക് കേരളത്തില്‍ നിന്ന് ആരെങ്കിലും ഉണ്ടാകുമോ എന്ന കാര്യത്തില്‍ ചില സംശയങ്ങളുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ പുറത്ത് വന്ന പട്ടികയില്‍ മുരളീധരന്റെ പേരുണ്ടായിരുന്നില്ല. ഒരുപക്ഷേ, അല്‍ഫോന്‍സ് കണ്ണന്താനത്തെ നിലനിര്‍ത്തിക്കൊണ്ട് തന്നെ മറ്റൊരാളെ കൂടി കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കേരളത്തില്‍ നിന്ന് മൂന്ന് പേരാണ് രാജ്യസഭാംഗങ്ങളായിട്ടുള്ളത്. ഇതില്‍ സുരേഷ് ഗോപി നോമിനേറ്റ് ചെയ്യപ്പെട്ട അംഗമാണ്. കഴിഞ്ഞ മന്ത്രിസഭയില്‍ അല്‍ഫോന്‍സ് കണ്ണന്താനം ആയിരുന്നു കേരളത്തില്‍ നിന്ന് ഉണ്ടായിരുന്നത്.
കേരള ബിജെപിയിൽ പുതിയ ശക്തി കേന്ദ്രമായി വി മുരളീധരൻ മാറിയേക്കും എന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് ശേഷം വി മുരളീധരന് ആന്ധ്രയുടെ ചുമതല ആയിരുന്നു കേന്ദ്ര നേതൃത്വം നൽകിയിരുന്നത്. പിന്നീട് കേരള രാഷ്ട്രീയത്തിൽ വി മുരളീധരൻ സജീവമായി ഇടപെട്ടിരുന്നില്ല. എന്നാൽ മുരളിയെ പിന്തുണയ്ക്കുന്ന ഒരു വലിയ വിഭാഗം കേരളത്തിലെ പാർട്ടിയിൽ ഉണ്ടാകും.
ഇത്തവണ മുരളീധരനെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് വഴി വ്യക്തമായ സന്ദേശം ആണ് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നൽകുന്നത്.