പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; ഓഖിദുരിതബാധിത പ്രദേശമായ പൂന്തുറയിലെത്തും, മത്സ്യത്തൊഴിലാളികളെ കാണും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവാഴ്ച കേരളത്തിലെത്തും. ഓഖി ചുഴലിക്കാറ്റിന്റെ ദുരിതം വിലയിരുത്താന്‍ ചൊവ്വാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മത്സ്യത്തൊഴിലാളികളെ കാണും. പൂന്തുറ സെയ്ന്റ് തോമസ് സ്‌കൂളില്‍ ദുരിതബാധിതരായ മത്സ്യത്തൊഴിലാളികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. അതേസമയം ദുരന്തത്തിന്റെ വ്യാപ്തി അവതരിപ്പിക്കാന്‍ ദൃശ്യാവതരണം അടക്കമുള്ള കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ചൊവ്വാഴ്ച കേരളത്തിലെത്തുമെങ്കിലും ദുരിതബാധിത പ്രദേശങ്ങളില്‍ മോദി എത്തില്ലെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. തുടർന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് പൂന്തുറ സന്ദര്‍ശനപരിപാടിയില്‍ ഉള്‍പ്പെടുത്തിയത്. പൂന്തുറയില്‍നിന്ന് തൈക്കാട് ഗസ്റ്റ് ഹൗസിലെത്തുന്ന പ്രധാനമന്ത്രി മുഖ്യമന്ത്രി, മന്ത്രിമാര്‍, സഭാ പ്രതിനിധികള്‍, ദുരിതമേഖലയില്‍നിന്നുള്ള മത്സ്യത്തൊഴിലാളികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചതായി ബിജെപി വൃത്തങ്ങൾ ആരോപിച്ചിരുന്നു. രാജ്ഭവനിൽ ചർച്ചായോഗം നടത്തി അദ്ദേഹത്തെ തിരികെ അയയ്ക്കാനുള്ള സർക്കാർ ശ്രമം ബിജെപി ഇടപെടൽ മൂലമാണ് ഒഴിവായതെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കുന്നു. ദുരന്തബാധിതരെ നേരിട്ടു കാണണമെന്ന നിലപാട് പ്രധാനമന്ത്രി സ്വീകരിച്ചതോടെ പൂന്തുറയിൽ കൂടിക്കാഴ്ച ഒരുക്കുകയായിരുന്നെന്നാണ് ബിജെപി കേരള ഘടകത്തിന്റെ വാദം.
കേന്ദ്രസഹായമായി പാക്കേജ് അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തോട് ഇനിയും കേന്ദ്രം പ്രതികരിച്ചിട്ടില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ ആവശ്യം ഉന്നയിച്ചിരുന്നു. കേന്ദ്രസംഘത്തെ അയക്കാമെന്നും അനുകൂലനിലപാട് എടുക്കാമെന്നും അന്ന് കേന്ദ്രം ഉറപ്പുനല്‍കിയെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല. ഇതിനിടയിലാണ് മോദിയുടെ കേരള സന്ദർശനം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ദുരിതത്തിൽപെട്ടവർക്ക് മികച്ച ദുരിതാശ്വാസ പാക്കേജാണ് കേരളം നൽകി വരുന്നത്.