'മോദി ഇനി പ്രധാനമന്ത്രി ആകില്ല,രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യവും ബഹുദൂരം മുന്നിൽ'; ടി സിദ്ധിഖ്
കോഴിക്കോട്: രാഷ്ട്രീയം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന എക്സ് പ്ലാറ്റ്ഫോമിൽ രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യവും ബഹുദൂരം മുന്നിലാണെന്ന് ടി സിദ്ധിഖ് എംഎൽഎ. എക്സ് ട്രെന്റ്സ് ലിസ്റ്റ് പങ്കുവെച്ച് കൊണ്ടായിരുന്നു സിദ്ധിഖിന്റെ കുറിപ്പ്.
'"X Trends" രാഷ്ട്രീയം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന X പ്ലാറ്റ്ഫോമിൽ രാഹുൽ ഗാന്ധി യും ഇന്ത്യ സഖ്യവും ബഹുദൂരം മുന്നിൽ. ഇനി മോദി പ്രധാനമന്ത്രിയാവില്ല എന്ന് ജനങ്ങൾ ഉറപ്പിച്ച് കഴിഞ്ഞു', എന്നാണ് സിദ്ധിഖ് കുറിച്ചത്. അതേസമയം ഇത്തവണ ഉയർന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ചരിത്രത്തിലെ ഏറ്റവും കുറവ് സ്ഥാനാര്‍ഥികളുമായാണ് കോണ്‍ഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പ് ഗോധയിൽ ഇറങ്ങിയിരിക്കുന്നത്. വെറും 328 സീറ്റുകളിലാണ് കോൺഗ്രസ് ഇത്തവണ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുള്ളത്. അതായത് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 93 സീറ്റുകൾ കുറവ്.

2004-ല്‍ 417 സീറ്റിലും 2009-ല്‍ 440 ഇടത്തും 2014-ല്‍ 464 സീറ്റിലും 2019-ല്‍ 421 സീറ്റിലുമായിരുന്നു കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയിരുന്നത്. ഇക്കുറി എന്ത് വിലകൊടുത്തും ബി ജെ പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം എന്നാണ് കോൺഗ്രസ് ആവർത്തിക്കുന്നത്.
അതേസമയം പോളിംഗ് കണക്കിലെ കുറവ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലും കൂടി പോളിംഗ് 3.08 ശതമാനം ആണ് ഇടിഞ്ഞത്. വോട്ടെടുപ്പ് നടന്ന 282 മണ്ഡലങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ആകെ പോളിംഗ് 65.77 ശതമാനം ആണ്. 2019 ൽ ഇത് 68.85 ശതമാനം ആയിരുന്നു. ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിങ്ങനെ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് പോളിംഗ് ഇടിഞ്ഞത്. പോളിംഗ് കുറഞ്ഞത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നതിന്റെ തെളിവാണെന്നാണ് പ്രതിപക്ഷം ഒരേ സ്വരത്തിൽ പറയുന്നത്. വർഗീയ വിഷയങ്ങൾ ബി ജെ പി ആയുധമാക്കുന്നത് പരാജയ ഭീതിമൂലമാണെന്നും പ്രതിപപക്ഷം പറയുന്നു.
എന്നാൽ ഇത്തവണയും കൂറ്റൻ വിജയത്തിൽ തന്നെ ബിജെപി അധികാരത്തിലേറുമെന്നാണ് ബി ജെ പി പറയുന്നത്. 400 ൽ അധികം സീറ്റുമായി എൻ ഡി എ ഭരണത്തുടർന്ന നേടുമെന്ന് ഒഡിഷയിൽ തെരഞ്ഞെടുപ്പ് റാലിയിൽ വെച്ച് ഇന്ന് പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് തിരഞ്ഞെടുപ്പിൽ 50 സീറ്റിലധികം നേടാൻ പോകുന്നില്ലെന്നും പ്രധാനമന്ത്രി പരിഹസിച്ചു.












Click it and Unblock the Notifications