മോദി പാടിയതും ആടിയതും എപ്സ്റ്റീന്റെ ഉപദേശം സ്വീകരിച്ചോ? വാര്‍ത്ത ഞെട്ടിക്കുന്നത് എന്ന് സന്ദീപ് വാര്യര്‍
കൊച്ചി: അമേരിക്കയിലെ ലൈംഗിക കുറ്റവാളിയും വ്യവസായിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് വന്നത് ഞെട്ടിക്കുന്ന വാര്‍ത്തയാണ് എന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തെ കുറിച്ചാണ് ഫയലില്‍ പറയുന്നത്. എപ്സ്റ്റീന്‍ എഴുതിയ ഫയല്‍ രാജ്യത്തിന് അപമാനമാണ് എന്നും സന്ദീപ് വാര്യര്‍ അഭിപ്രായപ്പെട്ടു.
അമേരിക്കയിലെ ലൈംഗിക കുറ്റവാളിയായ എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിയുടെ നിര്‍ദേശ പ്രകാരമാണ് അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിടുന്നത്. ലോകത്തെ പല നേതാക്കളും വ്യവസായികളും ഫയലുകളില്‍ പേര് വന്നതോടെ വിവാദത്തിലായിട്ടുണ്ട്. ഈ വേളയിലാണ് മോദിയുടെ പേരും. അതേസമയം, ഫയലിലെ വാദങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളി.

ചില ചോദ്യങ്ങളാണ് സന്ദീപ് വാര്യര്‍ ഉന്നയിക്കുന്നത്. അന്താരാഷ്ട്ര കുറ്റവാളിയും നമ്മുടെ പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധം എന്ത്, വിദേശ നയം തീരുമാനിക്കുന്നത് ഇത്തരം ക്രിമിനലുകളുടെ ഉപദേശം കേട്ടിട്ടാണോ, ദേശ സ്‌നേഹം പ്രസംഗിക്കുന്നവര്‍ക്ക് എന്ത് മറുപടിയാണുള്ളത്... എന്നിങ്ങനെ പോകുന്നു സന്ദീപിന്റെ ചോദ്യങ്ങള്‍.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''അമേരിക്കയിലെ ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീന്റെ ഫയലുകൾ പുറത്തുവരുമ്പോൾ അതിൽ നമ്മുടെ പ്രധാനമന്ത്രിയുടെ പേരും ഉണ്ടെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. വെറുമൊരു പേരല്ല, 2017ലെ മോദിയുടെ ഇസ്രായേൽ സന്ദർശനത്തെക്കുറിച്ച് എപ്സ്റ്റീൻ എഴുതിയ മെയിലുകൾ രാജ്യത്തിന് തന്നെ അപമാനമാണ്.
എപ്സ്റ്റീന്റെ ഉപദേശം സ്വീകരിച്ചാണ് മോദി ഇസ്രായേലിൽ പാട്ടുപാടിയും നൃത്തം ചെയ്തും അമേരിക്കൻ പ്രസിഡന്റിനെ സന്തോഷിപ്പിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. ഇതിന്റെ അവസാനം It worked എന്ന് എപ്സ്റ്റീൻ കുറിക്കുമ്പോൾ, ആർക്ക് വേണ്ടിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി അവിടെ പോയി 'അഭിനയിച്ചത്' എന്ന ചോദ്യം പ്രസക്തമാകുന്നു.
ഒരു അന്താരാഷ്ട്ര കുറ്റവാളിയുമായി നമ്മുടെ പ്രധാനമന്ത്രിക്ക് എന്ത് ബന്ധമാണുള്ളത്?
രാജ്യത്തിന്റെ വിദേശനയം തീരുമാനിക്കുന്നത് ഇത്തരം ക്രിമിനലുകളുടെ ഉപദേശം കേട്ടാണോ? ദേശസ്നേഹം പ്രസംഗിക്കുന്നവർക്ക് ഈ നാണക്കേടിന് എന്ത് മറുപടിയാണ് നൽകാനുള്ളത്? ഇന്ത്യയുടെ അന്തസ്സും ആഭിജാത്യവും ലോകത്തിന് മുന്നിൽ പണയം വെക്കുന്ന ഇത്തരം ഇടപാടുകളെക്കുറിച്ച് കൃത്യമായ അന്വേഷണം വേണം. വെറും ക്രിമിനലിന്റെ ജല്പനം എന്ന് പറഞ്ഞ് തള്ളിക്കളയാൻ ഇത് ചായക്കടയിലെ വർത്തമാനമല്ല, മറിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രിയെക്കുറിച്ചുള്ള ഗൗരവകരമായ ആരോപണമാണ്. സത്യം പുറത്തുവരണം. വിശ്വഗുരു ചമയുന്നവരുടെ യഥാർത്ഥ മുഖം ജനങ്ങൾ തിരിച്ചറിയട്ടെ.''












Click it and Unblock the Notifications