ഒമ്പതെന്നും ചാന്തുപൊട്ടെന്നും പരിഹസിച്ചതിന്.. ജീവിക്കുന്നവരോടും മരിച്ചവരോടും മാപ്പ് പറയുക!
''എല്‍ജിബിടി സമൂഹത്തോട് ചരിത്രം മാപ്പ് പറയണം. ഭീതി മാത്രമുള്ള ഒരു ജീവിതമാണ് അവര്‍ക്ക് ജീവിക്കേണ്ടി വന്നത്''.. സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കി സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വാക്കുകളാണിവ. ലൈംഗിക ന്യൂനപക്ഷങ്ങളെ ചാന്തുപൊട്ടെന്നും കുണ്ടനെന്നും മറ്റും വിളിച്ച് പരിഹസിക്കുന്നത് ഏറെ സ്വാഭാവികമായ ഒരു സമൂഹത്തിന് നടുവിലാണ് അവര്‍ തലയൊന്ന് ഉയര്‍ത്തി നില്ക്കാന് പാടുപെടുന്നത്.
സുപ്രീം കോടതി വിധിയോട് വിയോജിപ്പ് പ്രകടിപ്പിക്കുന്ന ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ സമുദായങ്ങളോടൊക്കെ തന്നെ ഇനിയും പൊരുതേണ്ടി വരും അവര്‍ക്കീ ജീവിതമൊന്ന് ജീവിച്ച് തീര്‍ക്കാന്‍. സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നാം ഓരോരുത്തരും അവരോട് മാപ്പ് പറയാന്‍ ബാധ്യസ്ഥരാണ്. മുഹമ്മദ് സുഹറാബി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
മാപ്പ് പറഞ്ഞ് തുടങ്ങാം
History owes apology to the LGBT community. They were made to live a life full of fear. അതെ, നമുക്ക് അവിടെ നിന്ന് തുടങ്ങാം; മാപ്പു പറച്ചിലിൽ നിന്ന്. കുണ്ടനെന്നും ഒമ്പതെന്നും ഫ്ളൂട്ടെന്നും ചാന്തുപൊട്ടെന്നും വിളിച്ച് കളിയാക്കി, കൂട്ടങ്ങളിൽ നിന്നും സൗഹൃദങ്ങളിൽ നിന്നും നിങ്ങൾ മാറ്റി നിർത്തിയ നിങ്ങളുടെ ഒരു കൂട്ടുകാരനില്ലെ... അവനോട് പോയി മാപ്പു പറയുക.
നിങ്ങൾ ആട്ടിയോടിച്ചവർ
വ്യത്യസ്തമായതിൻ്റെ പേരിൽ നിങ്ങൾ വീട്ടിൽ നിന്നും നാട്ടിൽ നിന്നും ആട്ടിപ്പായിച്ചപ്പോൾ അന്യസംസ്ഥാനങ്ങളിൽ പോയി പിച്ചയെടുക്കേണ്ടി വന്ന ഒരാളില്ലേ... അയാളെ കണ്ടു പിടിച്ച് മാപ്പു പറയുക. ഗേയായതിൻ്റെ പേരിൽ ജീവനും ജീവിതവും വരെ അപകടത്തിലാക്കുന്ന മരുന്നു കഴിക്കേണ്ടി വന്ന, ചികിത്സ തേടേണ്ടി വന്ന, ഡിപ്രഷനിൽ മുങ്ങി കഴിയേണ്ടി വന്ന, മാനസിക നില തകരേണ്ടി വന്ന, ഷോക്ക് ട്രീറ്റ്മെൻ്റ് വരെ സഹിക്കേണ്ടി വന്ന പാതിചത്ത ഒരു മകനോ, സഹോദരനോ നിങ്ങൾക്കില്ലേ... അവനോടും പോയി മാപ്പു പറയുക.
അവളോട് പോയി മാപ്പ് പറയുക
ലെസ്ബിയനായതിൻ്റെ പേരിൽ വീട്ടു തടങ്കലിൽ കഴിയേണ്ടി വന്ന, കറക്റ്റീവ് റേപ്പിനിരയാകേണ്ടി വന്ന, വീട്ടിലെയും കുടുംബത്തിലേയും ആണുങ്ങളുടെ ലിംഗങ്ങളെ മുഴുവൻ നേരിടേണ്ടി വന്ന, നേരത്തെ പഠിപ്പ് നിർത്തേണ്ടി വന്ന, നേരത്തെ വിവാഹിതയാകേണ്ടി വന്ന ഒരു കൂട്ടുകാരി നിങ്ങൾക്കില്ലേ ... അവളോട് പോയി മാപ്പു പറയുക.
ജീവൻ പോയവരോടും പറയണം മാപ്പ്
ഒരാശ്വാസ വാക്ക് പറയാൻ ഒരാൾ പോലും ഇല്ലാത്ത, പ്രതീക്ഷകളില്ലാത്ത ലോകത്ത് ഒറ്റപ്പെട്ട് ജീവിതം അവസാനിപ്പിക്കേണ്ടി വന്ന ഒരപരിചിതനില്ലേ... അയാളോട് മാപ്പു പറയുക. ട്രാൻസ്ജെൻ്ററായത് കൊണ്ടു മാത്രം പോലീസിൻ്റെ മർദ്ദനമേറ്റ ആ ഫേസ്ബുക്ക് സുഹൃത്തില്ലേ, അവളോട് പോയി മാപ്പ് പറയുക. ഒരു രാത്രി അപരിചിതർ പീഡിപ്പിച്ച് കൊന്ന് ഓടയിൽ കളഞ്ഞ് ചീഞ്ഞളിഞ്ഞ് കിട്ടിയ ഒരു മൃതദേഹമില്ലേ... അതിനോട് മാപ്പ് പറയുക.
കഴപ്പാണോ എന്ന് ചോദിച്ചതിന്
പള്ളിക്കൂടങ്ങളിൽ നിന്നും ജോലിസ്ഥലങ്ങളിൽ നിന്നുമെല്ലാം ഇറക്കി വിട്ട് ജീവിക്കാൻ കൊള്ളാത്തവരാക്കി മാറ്റിയവരില്ലേ... അവരോട് മാപ്പ് പറയുക. അവരുടെ അതിജീവനങ്ങളെ അശ്ലീലങ്ങളും വിലകുറഞ്ഞ തമാശകളുമാക്കി വിറ്റില്ലേ... അതിനു മാപ്പ് പറയുക. 'ഇവർക്ക് കഴപ്പാണോ??' എന്ന് ചോദിച്ചതിനു, അവരുടെ കൂടെ മുദ്രാവാക്യം വിളിക്കാൻ മടിച്ചതിനു അവരോട് മാപ്പു പറയുക.
നിങ്ങളും ആ ചരിത്രമാണ്
പേടിച്ച് പേടിച്ച് ജീവിച്ച് ചത്ത ഓരോ ജീവിതങ്ങളോടും മാപ്പു പറയുക. ലിസ്റ്റ് നീണ്ടു നീണ്ടു പോവുകയാണ് സുഹൃത്തുക്കളേ... ചുറ്റും അനീതി നടന്ന നേരത്ത് മിണ്ടാതെ ഇരുന്നതിനു വരെ നിങ്ങൾ മാപ്പു ചോദിക്കേണ്ടതുണ്ട്. അന്തസ്സോടെ, മാന്യതയോടെ, സ്വാഭിമാനത്തോടെ ജീവിക്കാനും പ്രണയിക്കാനും അനുവദിക്കാതിരുന്ന ഒരു സമൂഹത്തിൻ്റെ ഭാഗമായി ഇരിക്കുമ്പോൾ നിങ്ങൾക്ക് ആ ചരിത്രത്തിൽ നിന്ന് മാറി നിൽക്കാനാകില്ല.
ഇന്ന് തന്നെ തുടങ്ങിക്കോളൂ
ജീവിക്കുന്നവരും മരിച്ചവരും പാതി മരിച്ചവരും വരെ നിങ്ങൾക്ക് മാപ്പപേക്ഷിക്കേണ്ടവരുടെ ലിസ്റ്റിലുണ്ട്. അതു കൊണ്ട് ഇന്നു തന്നെ തുടങ്ങിക്കോളൂ...നിങ്ങൾ നിഷേധിച്ച ജീവിതം എന്തായാലും നിങ്ങൾക്ക് തിരികെ നൽകാനാകില്ല. ചരിത്രം വന്നു മാപ്പു പറഞ്ഞാലും, അനീതിയുടെ ചരിത്രം ഞങ്ങൾ മറക്കുകയുമില്ല.മുഴുവൻ പോരാളികൾക്കും മഴവില്ലുമ്മകൾ. അഭിവാദ്യങ്ങൾ.
ഫേസ്ബുക്ക് പോസ്റ്റ്
മുഹമ്മദ് സുഹ്റാബിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം