ഈ തീരുമാനം വലിയ മാറ്റങ്ങളുണ്ടാക്കും; മോദിയെ പ്രശംസിച്ച് വീണ്ടും മോഹൻലാൽ, പ്രതീക്ഷയോടെ ബിജെപി
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മോഹൻലാലിനെ മത്സരരംഗത്തിറക്കി സീറ്റ് പിടിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് മോഹൻലാൽ തന്നെ വ്യക്തമാക്കിയിട്ടും വിടാൻ ബിജെപി തയാറല്ല. മോഹൻലാലിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ചൂടുള്ള ചർച്ചകളാണ് സംസ്ഥാനത്ത് നടക്കുന്നത്. മോഹൻ ലാലുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അന്തിമ തീരുമാനം ആയിട്ടില്ലെന്നുമാണ് ബിജെപി നേതാക്കൾ പറയുന്നത്.
രാഷ്ട്രീയം തനിക്ക് പറ്റിയ പണിയല്ലെന്ന് താരം ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ബിജെപിക്ക് വിടാൻ ഭാവമില്ല. താരത്തെ മത്സരരംഗത്തിറക്കാൻ പടിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. ഇതനിടെയാണ് പ്രധാനമന്ത്രിയെ പ്രശംസിച്ചുകൊണ്ടുള്ള ലാലിന്റെ പരാമർശം വീണ്ടും ബിജെപിയുടെ പ്രതീക്ഷകൾ ഉയർത്തുകയാണ്. ഇതോടെ മോഹൻലാൽ മത്സരിക്കുമോയെന്ന കാര്യത്തിൽ വീണ്ടും ചർച്ചകൾ സജീവമായിരിക്കുകയാണ്.
മോഹൻലാൽ മത്സരിക്കുമോ?
മോഹൻലാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യം ഉയർന്നു കേൾക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. എന്തുവില കൊടുത്തും തിരുവനന്തപുരം മണ്ഡലം പിടിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. കോൺഗ്രസ് സ്ഥാനാർത്ഥി ഇത്തവണയും ശശി തരൂർ തന്നെയാകുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. വിജയം ഉറപ്പിക്കാൻ മാത്രം ശക്തനായ സ്ഥാനാർത്ഥിയെ തിരുവനന്തപുരത്ത് ഇറക്കാനാണ് ബിജെപിയുടെ നീക്കം.
മോദിയുമായി അടുപ്പം
മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ മോഹൻലാലും പ്രധാനമന്ത്രിയും ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രിയെ പ്രശംസിച്ച് മോഹൻലാൽ നടത്തിയ ചില പരാമർശങ്ങൾ അദ്ദേഹം ബിജെപിയിലേക്ക് അടുക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെട്ടത്.
നിഷേധിച്ച് മോഹൻലാൽ
രാഷ്ട്രീയത്തിലേക്കില്ലെന്ന് പലവട്ടം മോഹൻലാൽ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നിട്ടും ബിജെപിയുടെ സ്ഥാനാർത്ഥി നിർണയ ചർച്ചയിൽ അദ്ദേഹത്തിന്റെ പേര് സജീവമായി ഉയർന്നു കേട്ടു. ലക്ഷക്കണക്കിന് ആരാധകരുള്ള താരത്തെ മത്സരരംഗത്തിറക്കിയാൽ വിജയം ഉറപ്പാണെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. മോഹൻലാലിന്റെ സ്വദേശം തിരുവനന്തപുരം ആണെന്നതും അനുകൂല ഘടകമാണ്.
ആരാധകർക്ക് അതൃപ്തി
അതേസമയം മോഹൻലാൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വാർത്തകളോട് ആരാധകർ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. മോഹൻലാൽ മത്സരരംഗത്തിരങ്ങിയാൽ ശക്തമായി പ്രതിഷേധിക്കുമെന്ന് അദ്ദേഹത്തിൻറെ ആരാധകർ വ്യക്തമാക്കിയിരുന്നു. മത്സരിക്കാൻ മോഹൻലാൽ തയാറാകില്ലെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നുമാണ് ഫാൻസ് അസോസിയേഷൻ പ്രവർത്തകർ പ്രതികരിച്ചത്.
രാഷ്ട്രീയം വേണ്ട
ഏറ്റവും ഒടുവിൽ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. തനിക്ക് വ്യക്തമായ രാഷ്ട്രീയ അഭിപ്രായമുണ്ട്. മത്സരിക്കാൻ സാധ്യതയുള്ളവരുടെ പേരുകൾ പറയുന്നത് സ്വാഭാവികമാണ്. രാഷ്ട്രീയം തന്റെ മേഖലയല്ലെന്നും എപ്പോഴും അഭിനേതാവായി തുടരാൻ ആഗ്രഹിക്കുന്ന ആളാണ് താനെന്നുമാണ് മോഹൽ ലാൽ പ്രതികരിച്ചത്.
വീണ്ടുമൊരു ട്വീറ്റ്
കേന്ദ്രസർക്കാർ നയത്തെ പ്രശംസിക്കുന്ന മോഹൻലാലിന്റെ ട്വീറ്റാണ് സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കുന്നത്. സിനിമാ മേഖലയ്ക്ക് ഗുണകരമാകുന്ന പുതിയ തീരുമാനത്തെയാണ് മോഹൻലാൽ പ്രശംസിക്കുന്നത്.
|
ട്വീറ്റ് ഇങ്ങനെ
സിനിമയുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നവർക്ക് കർശന ശിക്ഷ ഉറപ്പാക്കുന്ന പുതിയ ഭേദഗതിയേയാണ് മോഹൻലാൽ അഭിനന്ദിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമാ വ്യവസായത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ ഈ തീരുമാനത്തിന് സാധിക്കുമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
25കാരനും 48കാരിയും അല്ല; അപവാദ പ്രചാരണങ്ങൾക്കെതിരെ നവദമ്പതികൾ, വായടപ്പിച്ച് മറുപടി