ഫായിസും മോഹനന്‍ മാസ്റ്ററും ജയിലില്‍ കണ്ടു
കോഴികോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ടിപി വധക്കേസ് പ്രതിയും ആയിരുന്ന പി മോഹനന്‍ മാസ്റ്റര്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി ഫായിസിനെ ജയില്ലില്‍ വച്ചു കണ്ടു. ജയില്‍ ജീവനക്കാരാണ് ഇപ്രകാരം മൊഴി നല്‍കിയത്.
നേരത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉദ്ധരിച്ച് മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മോഹനന്‍ മാസ്റ്ററും സിപിഎമ്മും ഈ വാര്‍ത്ത നിഷേധിച്ചിക്കുകയാണ് ഉണ്ടായത്. ജീവനക്കാര്‍ ഇപ്രകാരം മൊഴി നല്‍കിയത് സിപിഎമ്മിനെ വീണ്ടും പ്രതിസന്ധിയിലാക്കി.
മോഹനന്‍ മാസ്റ്ററെ കൂടാതെ ഫായിസ് ടിപി കേസിലെ പ്രതികളായ കൊടി സുനി, കിര്‍മാണി മനോജ്, ഷാഫി എന്നിവരേയും കണ്ടതായി ജയില്‍ ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ടിപി വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ജയില്‍ ജീവനക്കാരുടെ മൊഴി എടുത്തത്.
അന്വേഷണ സംഘം അടുത്തതായി ഫായിസിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ടിപി വധക്കേസിലെ പ്രതികള്‍ക്ക് രാജ്യാന്തര ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു. ഫായിസ് ജയിലിലെത്തി പ്രതികളെ കണ്ടത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ടിപി വധത്തിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കെകെ രമ നിരാഹാര സമരം നടത്തുന്നതിനിടെ മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലായിരുന്നു വിഎസ് ഇക്കാര്യം ആവശ്യപ്പെട്ടത്.
വിഎസ് കൂടി ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫായിസിന്റെ ടിപി കേസ് പ്രതികളുമായുള്ള ബന്ധം അന്വേഷിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ വിഎസിന്റെ ആവശ്യപ്രകാരം നടത്തുന്ന അന്വേഷണത്തില്‍ പാര്‍ട്ടി തന്നെയാണ് വീണ്ടും കുഴങ്ങുന്നത്.
പി മോഹനന്‍ മുമ്പ് പറഞ്ഞത് കളവാണെന്ന് ഇപ്പോള്‍ തെളിഞ്ഞതായി കെകെ രമ പറഞ്ഞു. ടിപി വധത്തിലെ ഗൂഢാലോചന സാധൂകരിക്കുന്ന തെളിവാണ് ഇപ്പോള്‍ ലഭിച്ചതെന്നും കെക രമ പറഞ്ഞു.