'ശബരിമലയിലെ നെയ് കഴിച്ചാൽ രോഗം മാറും', ശൈലജ ടീച്ചർക്കെതിരെ മോഹനൻ വൈദ്യരുടെ വീഡിയോ!
കോഴിക്കോട്: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കൊണ്ടുളള സുപ്രീം കോടതി വിധി നടപ്പിലാക്കിയതിന്റെ പേരില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ഇന്നും ക്രൂശിക്കപ്പെടുന്നു. ആലപ്പുഴയിലെ വിജയം മാത്രമായി എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് നേട്ടം ഒതുങ്ങിപ്പോയതിന് ഒരു കാരണം ശബരിമലയാണെന്ന് പാര്‍ട്ടി തന്നെ വിലയിരുത്തുന്നു. അതിനിടെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെടാന്‍ കാരണം ശബരിമലയെ തൊട്ട് കളിച്ചതാണ് എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മോഹനന്‍ വൈദ്യര്‍.
മോഹനന്റെ ചികിത്സാ രീതികള്‍ക്കെതിരെ നേരത്തെ മുതല്‍ വ്യാപകമായ വിമര്‍ശനം ഉയരുന്നതാണ്. നിപ്പ കാലത്ത് വ്യാജ പ്രചാരണം നടത്തിയതിന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇപ്പോള്‍ ആരോഗ്യമന്ത്രി കെകെ ശൈലജയേയും മോഹനന്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ വിമര്‍ശിക്കുകയാണ്.
നാട്ടുവൈദ്യത്തേയും ആരോഗ്യരംഗത്തേയും കുറിച്ച് പറയാന്‍ ശൈലജ ടീച്ചര്‍ക്ക് എന്താണ് യോഗ്യതയെന്ന് മോഹനന്‍ ചോദിക്കുന്നു. വോട്ട് കിട്ട് മുകളില്‍ കയറി ആരോഗ്യമന്ത്രിയായപ്പോള്‍ എല്ലാ അറിയാം എന്നാണോ എന്നും ഇയാള്‍ ചോദിക്കുന്നു. പരസ്യമായി അവര്‍ പറയുകയാണ് വ്യാജവൈദ്യന്മാരെ സൂക്ഷിക്കാന്‍. സൂക്ഷിക്കാനല്ല നിര്‍ത്താനാണ് പറയേണ്ടത്. അധികാരമുണ്ടെങ്കില്‍ എന്തും വിളിച്ച് പറയാം എന്നാണോ എന്നും മോഹനന്‍ ചോദിക്കുന്നു.
അമ്പലങ്ങളില്‍ പോയാല്‍ ഏത് അസുഖവും മാറുമെന്നും ഇയാള്‍ അവകാശപ്പെടുന്നു. ശബരിമലയില്‍ അഭിഷേകം ചെയ്യുന്ന നെയ് കഴിച്ചാല്‍ രോഗം മാറുമെന്നും ചോറ്റാനിക്കര അമ്മ ഭ്രാന്താശുപത്രിയും തകഴി ശിവക്ഷേത്രം സ്‌കിന്‍ സ്‌പെഷ്യലിസ്റ്റുമാണ് എന്നും മോഹനന്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു. ശബരിമലയില്‍ തൊട്ട് കളിച്ചത് കൊണ്ടാണ് എല്‍ഡിഎഫ് എട്ട് നിലയില്‍ പൊട്ടിയത് എന്നും പറയുന്നുണ്ട്.