ത്രീജിയായ ഓസ്ട്രേലിയൻ ലാലിസം വൻ നിയമക്കുരുക്കിലേക്ക്.. സംഘാടകർക്ക് കയ്യിൽ നിന്ന് കാശ് പോകും!
മെല്‍ബണ്‍: നടന് മോഹന്‍ലാലിനെ സോഷ്യല്‍ മീഡിയ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്രോളിക്കൊന്ന് കൊണ്ടിരിക്കുകയാണ്. ഓസ്ട്രേലിയയില്‍ വെച്ച് നടന്ന സ്റ്റേജ് ഷോയില്‍ നടന് പിന്നില്‍ ട്രാക്ക് പ്ലേ ചെയ്ത് മൈക്കുമായി ചുണ്ടനക്കി അഭിനയിച്ചത് കയ്യോടെ പിടിക്കപ്പെട്ടതാണ് നാണക്കേടായത്.
വീഡിയോ വൈറലയതോടെ ഏട്ടന് ആരാധകരും മാളത്തിലൊളിച്ചു. എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ചയത്ര തമാശയല്ല. ഇന്ത്യയെപ്പോലെ അല്ല ഓസ്ട്രേലിയ. പണം വാങ്ങി ആളുകളെ കബളിപ്പിച്ചതിന് നല്ല എട്ടിന്റെ പണിയാണ് കിട്ടാനിരിക്കുന്നത്.
വമ്പൻ തേപ്പ്
കേരളത്തില്‍ മാത്രമല്ല, ഓസ്ട്രേലിയന്‍ മലയാളികള്ക്കിടയും മോഹന്‍ലാലിന് വന്‍ ആരാധകരുണ്ട്. അതുകൊണ്ട് തന്നെ മോഹന്‍ലാല്‍ പങ്കെടുക്കുന്ന ഒരു പരിപാടിയില്‍ ആളുകളുടെ തള്ളിക്കയറ്റമാവും എന്ന കാര്യത്തില്‍ സംശയമില്ല. ഓസ്ട്രേലിയയില്‍ സിനിമാക്കാര്‍ക്കൊപ്പം സ്റ്റേജ് ഷോയ്ക്ക് എത്തിയ മോഹന്‍ലാല്‍ പക്ഷേ പണം മുടക്കി പരിപാടി കാണാന്‍ എത്തിയവരെ നൈസായി തേച്ചു.
ചുണ്ടനക്കി പാട്ട്
തേപ്പെന്ന് പറഞ്ഞാല്‍ പഴയ ലാലിസം മോഡലില്‍ കട്ടയ്ക്കൊരു തേപ്പ്. യുവനടി പ്രയാഗയ്ക്കൊപ്പം മോഹന്‍ലാല്‍ ഗാനം ആലപിച്ചത് പിന്നണയില്‍ റെക്കോര്‍ഡ് ചെയ്ത ഗാനം വെച്ച് ചുണ്ടനക്കിക്കൊണ്ടാണ്. എന്നാല്‍ ഒരു ഘട്ടത്തില്‍ എത്തിയപ്പോള്‍ സംഗതി കംപ്ലീറ്റ് ആക്ടറുടെ കൈവിട്ട് പോയി. പാട്ട് നേരത്തെ വന്നു, ലാല്‍ ആകട്ടെ ചുണ്ടനക്കാന്‍ വിട്ടും പോയി.
ലാലേട്ടന് അറഞ്ചം പുറഞ്ചം ട്രോൾ
ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം എന്ന പഴയ ഹിറ്റ് ഗാനമാണ് പ്രയാഗയ്ക്കൊപ്പം ലാല്‍ ആലപിച്ചത്. താരകയോ നീലത്താമരയോ എന്ന അനുപല്ലവി തുടങ്ങിയപ്പോഴാണ് അക്കിടി പറ്റിയത്. വെപ്രാളപ്പെട്ട് ലാല്‍ വേഗം മൈക്കെടുത്ത് പാടിയൊപ്പിക്കുന്ന വീഡിയോ ആകട്ടെ സോഷ്യല്‍ മീഡിയയില്‍ കത്തിയോടി. താരത്തിന് കണക്കിന് പരിഹാസവും ട്രോളും കിട്ടുകയും ചെയ്തു.
മുട്ടൻ പണി സംഘാടകർക്ക്
എന്നാല്‍ പണി കിട്ടാന്‍ പോകുന്നത് പരിപാടി സംഘടിപ്പിച്ച സംഘാടകര്‍ക്കാണ്. ലൈവ് സ്റ്റേജ് ഷോയെന്ന് പറഞ്ഞ് ടിക്കറ്റ് വെച്ച് പണം വാങ്ങി നടത്തിയ പരിപാടിയില്‍ ട്രാക്ക് ഉപയോഗിച്ച് പാടുന്നത് ഓസ്ട്രേലിയന്‍ ഉപഭോക്തൃ നിയമം അനുസരിച്ച് കുറ്റകരമാണ്. ആസ്വാദകരെ വഞ്ചിക്കുക എന്ന കുറ്റം. മുടക്കിയതും അതില്‍ക്കൂടുതലും സംഘാടര്‍ക്ക് കയ്യില്‍ നിന്ന് പോയേക്കും.
പണം തിരികെ നൽകേണ്ടി വരും
പറ്റിക്കപ്പെട്ടുവെന്ന് വന്നാല്‍ കാണികള്‍ക്ക് ടിക്കറ്റിന്റെ പണം തിരികെ ആവശ്യപ്പെടാം. സംഘാടകര്‍ക്ക് പണം തിരികെ നല്കുകയല്ലാതെ വേറെ വഴിയില്ല. അത് മാത്രമല്ല നിയമപരമായി നീങ്ങിയാല്‍ ടിക്കറ്റിന്റെ പണം കൂടാതെ നഷ്ടപരിഹാരത്തുക കൂടി സ്വന്തം പോക്കറ്റില്‍ നിന്നെടുത്ത് കൊടുക്കേണ്ടതായി വരും. അതേസമയം ലാലിനോ സംഘത്തിനോ ഇത് പ്രശ്നമാകുന്നില്ല.
ലാലും സംഘവും സേഫാണ്
കാരണം പരിപാടി ഏറ്റെടുക്കുമ്പോള്‍ തന്നെ ലൈവ് പാടല്‍ ഇല്ലെന്നും ചുണ്ടനക്കലാകുമെന്നും സംഘാടകരെ നേരത്തെ തന്നെ അറിയിച്ചതാണ്. അതുകൊണ്ട് തന്നെ ലാലിനോ സംഘത്തിനോ നിയമപ്രശ്നങ്ങളുണ്ടാവില്ല. അതേസമയം കുടുങ്ങിയിരിക്കുന്നത് സംഘാടകരാണ്. മുടക്കിയ കാശ് തിരിച്ച് കിട്ടില്ലെന്നത് മാത്രമല്ല കയ്യില്‍ നിന്നും കാശ് പോവുകയും ചെയ്യും എന്ന നിലയിലാണ് ലാലിനെ ഓസ്ട്രേലിയയില്‍ എത്തിച്ചവര്‍.
ലാലിസം വരുത്തിയ നാണക്കേട്
നേരത്തെ ലാലിസം പരിപാടിയും ഇത്തരത്തിൽ ലാലിന് വൻ നാണക്കേടായിരുന്നു. സംഗീത സംവിധായകന് രതീഷ് വേഗയും മോഹന്‍ലാലും ചേര്‍ന്നാണ് ലാലിസം എന്ന് പേരിട്ട മ്യൂസിക് ബാന്‍ഡിന് തുടക്കം കുറിച്ചത്. തിരുവനന്തപുരത്ത് ആദ്യത്തെ പരിപാടിയും വെച്ചു. എന്നാൽ പാട്ടിനിടെ ടൈമിംഗ് തെറ്റിയതോടെ ചുണ്ടനക്കമാണെന്ന വിവരം പുറത്തായി. അന്നും ലാലിന് കണക്കിന് ട്രോളുകളും വിമർശനവും ലഭിച്ചിരുന്നു.
ചുണ്ടനക്കൽ വീഡിയോ കാണാം
ഓസ്ട്രേലിയൻ സ്റ്റേജ് ഷോയിലെ ചുണ്ടനക്കൽ വീഡിയോ