'മോഹൻലാൽ എനിക്ക് വേണ്ടി പണം നൽകി, ബാബുരാജ് അത് വെട്ടിച്ചു', ആരോപണവുമായി സരിത എസ് നായർ
താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ബാബുരാജിന് എതിരെ ആരോപണവുമായി സോളാർ കേസ് പ്രതി സരിത എസ് നായർ. ബാബുരാജ് ചതിയനാണെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സരിത ആരോപിക്കുന്നു. തനിക്ക് വേണ്ടി മോഹൻലാൽ നൽകിയ പണം വെട്ടിച്ച് ബാബുരാജ് കെഎഫ്സിയുടെ ലോൺ അടച്ചു എന്നാണ് സരിതയുടെ ആരോപണം.
സമാനമായ തട്ടിപ്പുകൾ ദുബായിലും ബാബുരാജ് ചെയ്തിട്ടുണ്ടെന്ന് സരിത ആരോപിക്കുന്നു. കെഎഫ്സിക്ക് നൽകിയതെന്ന് പറയുന്ന അപേക്ഷയുടെ കോപ്പിയും സരിത പങ്കുവെച്ചിട്ടുണ്ട്. ലോൺ സെറ്റിൽമെന്റ് തുകയായ 35 ലക്ഷം കുറവായതിനാൽ 40 ലക്ഷം ലോൺ തീർപ്പാക്കി തരണമെന്ന് അപേക്ഷയിൽ പറയുന്നു. അതേസമയം ഇത്രയും തുക മോഹൻലാൽ എന്തിന് നിങ്ങൾക്ക് നൽകണം എന്നുളള കമന്റ് ബോക്സിലെ ചോദ്യത്തിന് അത് പറയേണ്ട ഇടത്ത് പറഞ്ഞോളാം എന്നാണ് സരിത നൽകുന്ന മറുപടി.
സരിത എസ് നായരുടെ കുറിപ്പ് വായിക്കാം: '' അമ്മ (എ എം എം എ) സിനിമാതാരങ്ങളുടെ "അമ്മ" എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തെക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണല്ലോ? അതിൽ എനിക്കെന്താ റോള് എന്നായിരിക്കും ഇപ്പോൾ ചോദ്യം വരുന്നതെന്നറിയാം. ആ സംഘടനയിൽ എനിക്ക് യാതൊരു റോളും ഇല്ല. ഞാനൊരു സിനിമ പ്രേക്ഷക മാത്രമാണ്.

പക്ഷേ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ ഒരാൾ ബാബുരാജ് എന്ന ബാബുരാജ് ജേക്കബ് ആണെന്ന് കണ്ടപ്പോൾ ശരിക്കും എനിക്ക് അതിശയവും ഞെട്ടലും ആണുണ്ടായത്. . ഒരു സാധാരണക്കാരിയായ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന.. ചികിത്സയ്ക്ക് പോലും ശരിക്കും കഷ്ടപ്പെടുന്ന ഒരു അവസ്ഥയിലാണ് ഞാൻ ഉള്ളത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരാൾ ചതിയൻ ബാബുരാജ് @ ബാബുരാജ് ജേക്കബ് ആണല്ലോ എന്നത് കൊണ്ട് മാത്രമാണ്, ഇനി അതേപ്പറ്റി പറയാതിരിക്കാൻ ആകില്ല എന്ന് തോന്നിപ്പോയി.
2018 ൽ അതായത് എനിക്ക് അസുഖങ്ങളുടെ പ്രാരംഭഘട്ടത്തിൽ നല്ലൊരു ചികിത്സ ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ ഇത്രത്തോളം ബുദ്ധിമുട്ട് ആയി പോകില്ലായിരുന്നു.
2018 ൽ എൻറെ ചികിത്സയ്ക്കായി ശ്രീ .മോഹൻലാൽ ബാബുരാജിനെ പണം ഏൽപ്പിച്ചു . ആ പണം എനിക്ക് എത്തിച്ചു തരാതെ വക മാറ്റി സ്വന്തം പേരിൽ ഉണ്ടായിരുന്ന KFC ( Kerala Financial Corporation) - യുടെ ലോൺ കുടിശ്ശിക തുക അടച്ച് തീർത്തൂ ജപ്തി ഒഴിവാക്കി. എന്നോട് മാത്രമാണോ എന്ന് ഞാൻ അന്വേഷിച്ചു.. അല്ല...
ബാബുരാജ് സമാനമായ നിരവധി തട്ടിപ്പുകൾ കേരളത്തിലും ദുബായിലും ഒക്കെ ചെയ്തിട്ടാണ് നിൽക്കുന്നത്. ദുബായിലെ ഒരു വൻ തട്ടിപ്പ് നടത്തിയത് കാരണം പുള്ളി തിരിച്ച് അവിടേക്ക് പോകാതിരിക്കുകയാണ്. പാസ്പോർട്ട്, റസിഡന്റ് കാർഡ് കോപ്പി ഞാനിവിടെ നൽകുന്നുണ്ട് ആർക്കുവേണമെങ്കിലും പരിശോധിക്കാം. ഇദ്ദേഹം അമ്മ യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വന്നാൽ എന്താണ് സംഭവിക്കുക എന്ന് എനിക്ക് പറയാൻ അറിയില്ല. സ്ത്രീ അഭിനേതാക്കൾ കൂടെ ഉൾപ്പെടുന്ന ഒരു സംഘടനയാണ്.
പ്രായഭേദമില്ലാതെ ആർക്കും ഒരു ബുദ്ധിമുട്ട് ബാബുരാജ് കാരണം ഉണ്ടാകാതിരിക്കട്ടെ എന്ന് മാത്രമേ പറയാൻ പറ്റുകയുള്ളൂ... സ്ത്രീകളുടെ പ്രായം പുള്ളിക്ക് പ്രശ്നമല്ല. ഒരു സാധാരണക്കാരിയായ സ്ത്രീക്ക് ലഭിക്കുന്ന ചികിത്സ സഹായം പോലും ചതിയിലൂടെ സ്വന്തമാക്കി എടുത്ത് സ്വന്തം കാര്യം മാത്രം ക്ലിയർ ആക്കുന്ന ഒരാളാണോ അമ്മ പോലെ ഉള്ള ഒരു സംഘടനയുടെ തലപ്പത്ത് വരേണ്ടത്?
ഞാൻ ബാബുരാജിനെതിരെ നിയമപരമായ വഴികളിലൂടെ നീങ്ങിയിരുന്നു. പിന്നീട് പലർക്കും അതുകൊണ്ട് ബുദ്ധിമുട്ടുണ്ടാകും എന്ന് ചിന്തിച്ചു... ആ പരാതി അങ്ങനെ തന്നെ നില നിലനിൽക്കുന്നുണ്ട്... "അമ്മ" യുടെ ജനറൽ സെക്രട്ടറി ആകാൻ പറ്റിയ ഒരാളല്ല ഈ ബാബുരാജ്...''












Click it and Unblock the Notifications