മന്ത്രിയുമായി മോഹൻലാലിന്റെ നിർണായക കൂടിക്കാഴ്ച! ദിലീപ് വിഷയത്തിൽ സർക്കാർ ഇടപെടുന്നു?
തിരുവനന്തപുരം: ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താരസംഘടനയായ എഎംഎംഎയില്‍ പ്രതിസന്ധി തുടരുകയാണ്. ദിലീപിന് സംഘടനയില്‍ സജീവമായിരിക്കാന്‍ താല്‍പര്യമില്ല എന്ന് വ്യക്തമാക്കിയത് കൊണ്ട് അയാള്‍ പുറത്താണ് എന്നാണ് അമ്മ പ്രസിഡണ്ട് മോഹന്‍ലാലിന്റെ വിശദീകരണം. അപ്പോഴും സംഘടന നടനെ പുറത്താക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ല.
എഎംഎംഎയുടെ ഈ നിലപാടിനെതിരെ വിമന്‍ ഇന്‍ സിനിമ കലക്ടീവ് രംഗത്ത് വന്നിട്ടുമുണ്ട്. ജോയ് മാത്യു അടക്കം സിനിമയില്‍ നിന്നും സംഘടനയ്ക്ക് എതിരെ ശബ്ദങ്ങള്‍ ഉയരുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് സര്‍ക്കാരിന്റെ സഹായം തേടിയിരിക്കുകയാണ് മോഹന്‍ലാല്‍.
അവൾക്കൊപ്പമെന്ന് സർക്കാർ
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ശക്തമായ നടപടി ആവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കലക്ടീവ് അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പവും ഡബ്ല്യൂസിസിക്കൊപ്പവുമുണ്ടെന്ന് മുഖ്യമന്ത്രി അന്ന് ഉറപ്പും നല്‍കുകയുണ്ടായി. എന്നാല്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് അമ്മയ്‌ക്കൊപ്പമാണ് എന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. അമ്മയെ പിളര്‍ത്താന്‍ ശ്രമിക്കുന്നു എന്നതായിരുന്നു പാര്‍ട്ടിയുടെ ആവലാതി.
സഹായം തേടി മോഹൻലാൽ
എഎംഎംഎയുടെ നേതൃസ്ഥാനങ്ങളിലുള്ള ഇടതുപക്ഷ ജനപ്രതിനിധികളേയും സര്‍ക്കാരും സിപിഎമ്മും സംരക്ഷിക്കുന്നു. അതേസമയം ഇടത് അനുഭാവിയായ സംവിധായകന്‍ പാര്‍ട്ടിയേയും സര്‍ക്കാരിനേയും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് എന്നും ഒരു വശത്ത് നിന്നും ആരോപണമുണ്ട്. ഈ പശ്ചാത്തലത്തിലാണ് എഎംഎംഎ പ്രസിഡണ്ട് മോഹന്‍ലാല്‍ പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ സഹായം തേടിയിരിക്കുന്നത്.
മന്ത്രിയുമായി കൂടിക്കാഴ്ച
സാംസ്‌ക്കാരിക മന്ത്രി എകെ ബാലനുമായി മോഹന്‍ലാല്‍ തിരുവനന്തപുരത്ത് വെച്ച് കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ വസതിയില്‍ വെച്ച് നടത്തിയ ചര്‍ച്ച ഒരു മണിക്കൂറിലേറെ സമയം നീണ്ടു. എന്നാല്‍ താരസംഘടനയിലെ പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്നാണ് സര്‍ക്കാര്‍ മോഹന്‍ലാലിനെ അറിയിച്ചിരിക്കുന്നത്. വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മോഹന്‍ലാല്‍ അറിയിച്ചതായി മന്ത്രി പറഞ്ഞു.
ഡബ്ല്യൂസിസിയുമായി ചർച്ച
മോഹന്‍ലാല്‍ വിദേശ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി എത്തിയതിന് ശേഷമാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് അംഗങ്ങളുമായി ചര്‍ച്ച നടത്തുക. ഏകപക്ഷീയമായ തീരുമാനം ഉണ്ടാകില്ലെന്നും മോഹന്‍ലാല്‍ മന്ത്രിക്ക് ഉറപ്പ് നല്‍കി. സിനിമയിലെ എല്ലാവരേയും ഉള്‍പ്പെടുത്തി യോജിച്ചുള്ള പ്രവര്‍ത്തനം നടത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മോഹന്‍ലാല്‍ മന്ത്രി എകെ ബാലനെ അറിയിച്ചു.
പിളർത്താൻ അനുവദിക്കില്ല
ഡബ്ല്യൂസിസിയും എഎംഎംഎയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ അവര്‍ക്ക് തന്നെ കഴിയുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എഎംഎംഎയെ പിളര്‍ത്താനുള്ള നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഔദ്യോഗിക വസതിയായ പമ്പയില്‍ രാത്രി 9 മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച 10.30നാണ് അവസാനിച്ചത്.
വിവാദം അവസാനിക്കുന്നില്ല
ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് വിശദീകരിച്ച് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനം വിവാദത്തിലായിരുന്നു. ആക്രമിക്കപ്പെട്ട നടിക്കൊപ്പമല്ല മറിച്ച് കുറ്റാരോപിതനായ നടനൊപ്പമാണ് തങ്ങളെന്ന് പറയാതെ പറയുന്നതായിരുന്നു മോഹൻലാലിന്റെ വാർത്താ സമ്മേളനം. നടിക്കൊപ്പമാണ് എന്ന് പറയുന്ന കൂട്ടത്തിൽ തന്നെ കേസിലെ പ്രതിയായ ദിലീപിന് വേണ്ടി പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞ മോഹൻലാൽ രൂക്ഷമായ വിമർശനമാണ് ഏറ്റുവാങ്ങിയത്.