കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിക്കപ്പുറത്തുളള ഭീകരത ഇല്ലാതാക്കാം. നമുക്കിടയിലുളള ഭീകരരെ എന്ത് ചെയ്യും! ബ്ലോഗുമായി മോഹൻലാൽ

Google Oneindia Malayalam News

പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 40 ജവാന്മാരെ പോല തന്നെ വേദനയായി മാറിയിരിക്കുകയാണ് കാസർഗോഡ് പെരിയയിൽ കൊല്ലപ്പെട്ട രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരും. രാജ്യത്തിന്റെ വടക്കേ അറ്റത്തും കേരളത്തിന്റെ വടക്കേ അറ്റത്തും നഷ്ടപ്പെട്ട ജീവനുകൾക്ക് ഒരേ വിലയാണ്. രണ്ടിടത്തേയും മനുഷ്യരുടെ വീടുകളിൽ നിന്നുയരുന്ന നിലവിളികൾക്ക് ഒരേ വേദനയാണ്.

പുൽമാവ ഭീകരാക്രമണത്തേയും പെരിയ ഇരട്ടക്കൊലയേയും അപലപിച്ച് കൊണ്ട് നടൻ മോഹൻലാൽ രംഗത്ത് വന്നിരിക്കുകയാണ്. സിപിഎം പ്രതിസ്ഥാനത്ത് നിൽക്കുന്ന ഇരട്ടക്കൊലയും ഭീകരത തന്നെയാണ് എന്ന് മോഹൻലാൽ തന്റെ ബ്ലോഗിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ പറയുന്നു. വായിക്കാം:

അവര്‍ മരിച്ച് കൊണ്ടിരിക്കുന്നു, നാം ജീവിക്കുന്നു

അവര്‍ മരിച്ച് കൊണ്ടിരിക്കുന്നു, നാം ജീവിക്കുന്നു

അവര്‍ മരിച്ച് കൊണ്ടിരിക്കുന്നു, നാം ജീവിക്കുന്നു എന്ന തലക്കെട്ടിലാണ് മോഹന്‍ലാലിന്റെ ബ്ലോഗ്: കുറച്ച് കാലമായി എഴുതിയിട്ട്. പറയാനും എഴുതാനും ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. പക്ഷേ എന്തിന്, ആരോട് പറയാന്‍, ആര് കേള്‍ക്കാന്‍.. ഇപ്പോള്‍ എഴുതണം എന്ന് തോന്നി. അതിനാല്‍ ഒരു കുറിപ്പ്.

ആ മൃതദേഹ പേടകങ്ങൾ

ആ മൃതദേഹ പേടകങ്ങൾ

വടക്ക് നിന്നും വീണ്ടും മൃതദേഹ പേടകങ്ങള്‍ വിറങ്ങലിച്ച് നില്‍ക്കുന്ന വീട്ട് മുറ്റങ്ങളിലെത്തി. പ്രിയപ്പെട്ടവന്റെ ചിതറിയ ശരീരം ആ പേടകങ്ങളില്‍ വെള്ള പുതച്ച് കിടന്നു. തീഗോളമായി ചിതറും മുന്‍പ് അവര്‍ ആരോടൊക്കെയോ സംസാരിച്ചിരുന്നു.അമ്മയോട്, അച്ഛനോട്, ഭാര്യയോട്, പൊന്നുമക്കളോട്..

വേഗം വരാമെന്ന് ആശ്വസിപ്പിച്ചവർ

വേഗം വരാമെന്ന് ആശ്വസിപ്പിച്ചവർ

ആരോടൊക്കെയോ അവര്‍ വിശേഷങ്ങള്‍ പങ്കുവെച്ചു.. വേഗം വരാം എന്ന് ആശ്വസിപ്പിച്ചു. ഒന്നും സംഭവിക്കില്ല എന്ന് പ്രതീക്ഷിച്ചു. കാശ്മീരിന്റെ തണുപ്പിനെ നേരിടാന്‍ അവര്‍ക്ക്, ആ ജവാന്മാര്‍ക്ക് പ്രിയപ്പെട്ടവരുടേയും കാത്തിരിക്കുന്നവരുടേയും സ്‌നേഹച്ചൂട് മതിയായിരുന്നു.

നാണമില്ലാത്ത ഭീരു

നാണമില്ലാത്ത ഭീരു

ആ ചൂടില്‍ അവര്‍ ചിറകൊതുക്കവേ മരണം അവന്റെ രൂപത്തില്‍ വന്നു. സ്വയം ചിതറി മറ്റുളളവരെ കൊല്ലുന്ന നാണമില്ലാത്ത, ഭീരുവിന്റെ രൂപത്തില്‍. തണുത്ത നിലങ്ങളില്‍ അവര്‍ ചിതറി. ഭൂമി വിറച്ചു.. പര്‍വ്വതങ്ങള്‍ ഉലഞ്ഞു. തടാകങ്ങള്‍ നിശ്ചലമായി. ദേവദാരുക്കള്‍ പോലും കണ്ണടച്ച് കൈകൂപ്പി.

ആ വീടുകളില്‍ സൂര്യന്‍ അസ്തമിച്ചു

ആ വീടുകളില്‍ സൂര്യന്‍ അസ്തമിച്ചു

പിന്നീടവര്‍ മൃതദേഹ പേടകങ്ങളിലേറി വീടുകളിലേക്ക് പോയി. എല്ലാ പ്രതീക്ഷകളും ഒരു വലിയ വിലാപത്തില്‍ മുങ്ങി. ആ വീടുകളില്‍ സൂര്യന്‍ അസ്തമിച്ചു. ഇനിയൊരു ഉദയമില്ലാതെ.. ആ വീരജവാന്മാര്‍ പോയ വഴികളിലൂടെ ഒന്നിലധികം തവണ ഞാന്‍ കടന്ന് പോയിട്ടുണ്ട്.

പാദങ്ങളിൽ പ്രണമിക്കാൻ തോന്നി

പാദങ്ങളിൽ പ്രണമിക്കാൻ തോന്നി

നടനായിട്ടാണെങ്കിലും അവര്‍ നിന്നയിടങ്ങളില്‍ നിന്ന് ആ ചങ്കിടിപ്പുകളെ സ്വാംശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവരുടെ വേദനകള്‍, സങ്കടങ്ങള്‍, പരാതികള്‍ കേട്ടിട്ടുണ്ട്. അവര്‍ പകര്‍ന്ന കരുതലിന്റെ സുരക്ഷിതത്വം അനുഭവിച്ചിട്ടുണ്ട്. ഓരോ നിമിഷവും അവരുടെ പാദങ്ങളില്‍ പ്രണമിക്കാന്‍ തോന്നിയിട്ടുണ്ട്.

ആ ജോലി ശമ്പളത്തിന് മാത്രമല്ല

ആ ജോലി ശമ്പളത്തിന് മാത്രമല്ല

ശമ്പളത്തിന് മാത്രമല്ല നമ്മുടെ ധീരജവാന്മാര്‍ ജോലി ചെയ്യുന്നത്.. മരണം മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ അവര്‍ അതിനെക്കുറിച്ച് ഓര്‍ക്കാറേയില്ല. ശത്രുക്കള്‍ പതുങ്ങുന്ന അതിര്‍ത്തിയിലേക്ക് കണ്ണ് നട്ടിരിക്കുമ്പോള്‍ തനിക്ക് പിറകില്‍ ഒരു മഹാരാജ്യമാണ് പരന്ന് കിടക്കുന്നത് എന്ന കാര്യം അവനറിയാം.

നിങ്ങള്‍ മരിച്ച് കൊണ്ടിരിക്കുന്നു

നിങ്ങള്‍ മരിച്ച് കൊണ്ടിരിക്കുന്നു

താന്‍ മരിച്ചാലും രാജ്യം ജീവിക്കണം, സുരക്ഷിതമാവണം, സുഖമായുറങ്ങണം, ഉണരണം. ഉയരങ്ങളിലേക്ക് വളരണം. ഓരോ ജവാനും ഓരോ നിമിഷവും ഇത് പറയുന്നു. അതാണ് നമ്മെ ജീവിപ്പിക്കുന്നത്. ആ ജന്മകടത്തിന് മുന്നില്‍ സാഷ്ടാംഗ പ്രണാമം. ഞങ്ങള്‍ക്കറിയാം... നിങ്ങള്‍ മരിച്ച് കൊണ്ടിരിക്കുന്നു.

രണ്ടും ഭീകരത തന്നെ

രണ്ടും ഭീകരത തന്നെ

ഞങ്ങള്‍ ജീവിച്ച് കൊണ്ടിരിക്കുന്നു. നിസ്സാര കാര്യങ്ങള്‍ക്ക് കലഹിച്ച് കൊണ്ട്, നിരര്‍ത്ഥക മോഹങ്ങളില്‍ മുഴുകിക്കൊണ്ട്.. രാജ്യത്തിന്റെ വടക്ക് ഭാഗത്ത് ജവാന്മാര്‍ കൊല്ലപ്പെടുമ്പോള്‍, നമ്മുടെ നാട്ടിലും കൊലപാതകങ്ങള്‍ നടക്കുന്നു. രണ്ടും ഭീകരത തന്നെ.

അവരെ ഒറ്റപ്പെടുത്തുക

അവരെ ഒറ്റപ്പെടുത്തുക

ജവാന്മാര്‍ രാജ്യത്തിന്റെ കാവല്‍ക്കാരാണെങ്കില്‍ ഇവിടെ കൊല്ലപ്പെടുന്നവര്‍ കുടുംബത്തിന്റെ കാവല്‍ക്കാരായിരുന്നു.. അതിര്‍ത്തിക്കപ്പുറത്തുളള ഭീകരത ഇല്ലാതാക്കാം. നമുക്കിടയിലുളള ഭീകരരെ എന്ത് ചെയ്യും. അവരെ ഒറ്റപ്പെടുത്തുക. തള്ളിക്കളയുക.

അവരെ സഹായിക്കരുത്

അവരെ സഹായിക്കരുത്

ആരായിരുന്നാലും ശരി. സഹായിക്കാതിരിക്കുക. മക്കള്‍ നഷ്ടടപ്പെട്ട മാതാപിതാക്കളുടെ വേവുന്ന വേദന ഇനിയും കാണാന്‍ ഇടവരാതിരിക്കട്ടെ. അവരുടെ കരച്ചിലും കാത്തിരിപ്പും നമ്മുടെ പേടിസ്വപ്‌നങ്ങളില്‍ നിറയാതിരിക്കട്ടെ.

മാപ്പ് മാപ്പ്...

മാപ്പ് മാപ്പ്...

അതെ. അവര്‍ മരിച്ച് കൊണ്ടിരിക്കുന്നു. നാം ജീവിക്കുന്നു. ജീവിച്ചിരിക്കുന്നു. ഹൃദയമുളള മനുഷ്യര്‍ക്ക് വേണ്ടി ഞാന്‍ ചോദിക്കുന്നു. മാപ്പ് മാപ്പ്... ലജ്ജയോടെ, തകര്‍ന്ന ഹൃദയത്തോടെ ഞങ്ങള്‍ ജീവിതം തുടരട്ടെ..

സ്‌നേഹപൂര്‍വ്വം

മോഹന്‍ലാല്‍

English summary
Mohanlal's latest blog condemns Pulwama terror attack and Periya Twin murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X