80 കോടിയല്ല, അതുക്കും മേലെ: ‘മരക്കാർ’ ആമസോണിന് വിറ്റത് ഈ തുകയ്ക്ക്, ഇന്ത്യയിലെ ഏറ്റവും വലിയ ഇടപാട്
തിരുവനന്തപുരം: മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനം സംവിധാനം ചെയ്യുന്ന ചരിത്ര സിനിമ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നത്. തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ആദ്യം തീരുമാനിച്ചിരുന്ന ചിത്രം പിന്നീട് ഒടിടിയിലേക്ക് മാറ്റിയ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ തീരുമാനത്തിനെതിരെ തിയേറ്റര്‍ ഉടമകളുടെ സംഘടനകള്‍ രംഗത്ത് എത്തുകയായിരുന്നു.
ഇതേ തുടര്‍ന്ന സര്‍ക്കാര്‍ തലത്തില്‍ തന്നെ നിരവധി തവണ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒന്നും വിജയം കാണതായപ്പോള്‍ മരയ്ക്കാര്‍ മാത്രമല്ല ആശീര്‍വാദ് ഫിലിംസ് നിര്‍മ്മിക്കുന്ന അടുത്ത അഞ്ച് സിനിമകളുടേയും റിലീസ് ഒടിടി വഴിയാണെന്ന് ആന്‍റണി പെരുമ്പാവൂര്‍ പ്രഖ്യാപിക്കുകയായിരുന്നു.

മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഉള്‍പ്പടെ നേടിയ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യുന്നതിനുള്ള വലിയ കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകര്‍. ബിഗ് ബജറ്റ് ചിത്രമായ മരയ്ക്കാര്‍ പുറത്തിറങ്ങുന്നതോടെ തിയേറ്ററുകള്‍ വീണ്ടും സജീവമാവുമെന്നും അത് മലയാള സിനിമ മേഖലയുടെ തിരിച്ച് വരവിന് വഴിയൊരുക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്.
ഇത് മലയാളികളുടെ സ്വന്തം സംവൃത സുനില്‍: വൈറലായി പുതിയ ചിത്രങ്ങള്‍

ഒരു ഘട്ടത്തില്‍ മരയ്ക്കാര്‍ ഒടിടി റിലീസ് എന്ന ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നുവെങ്കിലും തിയേറ്റര്‍ റിലീസ് മാത്രമേ ഉണ്ടാകുവെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മരയ്ക്കാറിന്റെ തിയേറ്റര്‍ റിലീസ് സാധ്യമല്ലെന്ന നിലപാടിലേക്ക് നിര്‍മ്മാതാവ് എത്തുകയായിരുന്നു. കോവിഡ് സാഹചര്യവും അതേ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുമാണ് തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം വിശദീകരിച്ചു.

ഓരോ തിയറ്ററിലും സാധാരണ 4 ഷോയ്ക്കു പുറമേ 3 ഷോയെങ്കിലും കൂടുതൽ കളിക്കാനാണ് ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് സാധ്യമല്ല. അതുകൊണ്ട് തന്നെ മുടക്കിയ പണം തിരിച്ചുകിട്ടാന്‍ ഒടിടിയല്ലാതെ മാർഗമില്ല. അതുകൊണ്ടാണ് തിയേറ്ററുകളെ ഒഴിവാക്കി ഒടിടി റിലീസ് എന്ന തീരുമാനത്തിലേക്ക് പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതോടെയാണ് എത്ര കോടിക്കാണ് മരയ്ക്കാര്‍ ആമസോണ്‍ പ്രൈമിന് വിറ്റു പോയതെന്ന ചര്‍ച്ചകള്‍ ആരംഭിച്ച് തുടങ്ങിയത്. 75 മുതല്‍ 80 കോടിവരെ എന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ന്ന് വന്ന അഭ്യൂഹങ്ങള്‍. എന്നാല്‍ സിനിമ ആമസോൺ പ്രൈമിനു വിറ്റത് 90-100 കോടി രൂപയുടെ ഇടയിലള്ള തുകയ്ക്കാണെന്ന സൂചനയാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ഇരുപക്ഷവും ഈ തുക സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കാന്‍ കഴിയുമെങ്കില്‍ രാജ്യത്ത് ഒടിടിയിൽ നടക്കുന്ന ഏറ്റവും വലിയ കച്ചവടമാണിത്. ഏകദേശം 90 കോടിയോളം രൂപയാണ് സിനിമയുടെ നിര്‍മ്മാണച്ചിലവായി കണക്കാക്കുന്നത്. സാറ്റലൈറ്റ് അവകാശ വിൽപനയിലെ ലാഭമായിരിക്കും നിര്‍മ്മാതാവിന് ലഭിക്കുക.

അതേസമയം, ആശീര്‍വാദ് ഫിലിംസ് നിര്‍മ്മിക്കുന്ന 3 മോഹൻലാൽ സിനിമകളുടെ അവകാശം ഒടിടിക്കു നൽകാൻ ധാരണയുണ്ടെങ്കിലും അത് ആമസോൺ പ്രൈമിനല്ല. പൃഥിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയും ജിത്തു ജോസഫിന്റെ ട്വല്‍ത്ത് മാനും ഹോട്ട്സ്റ്റാറിലാണു റിലീസ്. വൈശാഖന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രം ഇതുവരെ കരാറായിട്ടില്ല. എല്ലാ ചിത്രങ്ങളുടേയും നിര്‍മ്മാണം പൂര്‍ത്തിയായതാണ്.












Click it and Unblock the Notifications