തിരുവനന്തപുരത്ത് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത് താൻ അറിഞ്ഞിട്ടില്ല.. മോഹൻലാലിന്റെ പ്രതികരണം
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റെങ്കിലും നേടുകയെന്ന ബിജെപിയുടെ ദീര്‍ഘകാല സ്വപ്‌നമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേമത്ത് ഒ രാജഗോപാലിലൂടെ പൂവണിഞ്ഞത്. പ്രളയവുമായി ബന്ധപ്പെട്ട വിവാദങ്ങളിലടക്കം ബിജെപിക്ക് മോശം ഇമേജാണിപ്പോള്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ ഒരു തെരഞ്ഞെടുപ്പ് വിജയമെന്നത് ബിജെപിക്ക് അത്ര എളുപ്പം സാധ്യമാണെന്ന് കരുതുക വയ്യ.
ലോക്‌സഭാ തെരഞ്ഞെടുപ്പാണെങ്കില്‍ അടുത്ത് വരികയുമാണ്. കേരളത്തിൽ അക്കൌണ്ട് തുറക്കുക എന്നത് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ അഭിമാന പ്രശ്നം കൂടിയാണ്. അതിനിടെയാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം പിടിക്കാന്‍ മോഹന്‍ലാല്‍ എന്ന തുറുപ്പ് ചീട്ട് ആര്‍എസ്എസ് ഇറക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിവാദം കത്തുന്നതിനിടെ വാര്‍ത്തയോട് മോഹന്‍ലാല്‍ പ്രതികരിച്ചിരിക്കുന്നു. മനോരമ ന്യൂസിനോടാണ് ലാലിന്റെ പ്രതികരണം.
മത്സരിക്കുമോ ഇല്ലയോ
മുതിര്‍ന്ന ആര്‍എസ്എസ് നേതാവിനെ ഉദ്ധരിച്ച് കൊണ്ട് ദേശീയ മാധ്യമമായ ഡെക്കാണ്‍ ഹെരാള്‍ഡ് പുറത്ത് വിട്ട വാര്‍ത്തയോട് കൂടിയാണ് മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശം വലിയ ചര്‍ച്ചയായത്. ബിജെപി സംസ്ഥാന നേതൃത്വത്തെ പോലും മാറ്റി നിർത്തിക്കൊണ്ട് ആര്‍എസ്എസ് നേതൃത്വം മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും വാര്‍ത്തയില്‍ പറയുന്നു.
ബിജെപിയുടെ പ്രതികരണം
മോഹന്‍ലാല്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി ഒരു വിവരവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന പ്രസിഡണ്ട് പിഎസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മോഹന്‍ലാലിനെ പോലൊരാള്‍ സ്ഥാനാര്‍ത്ഥിയായി വന്നാല്‍ അതിനെ സ്വാഗതം ചെയ്യുമെന്നും ശ്രീധരന്‍ പിള്ള പറയുകയുണ്ടായി.
അറിഞ്ഞിട്ടില്ലെന്ന് ലാൽ
ആര്‍എസ്എസ് നേതൃത്വം മോഹന്‍ലാലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. അതേസമയം തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് താന്‍ അറിഞ്ഞിട്ടില്ല എന്നാണ് മോഹന്‍ലാല്‍ മനോരമ ഓണ്‍ലൈനിനോട് പ്രതികരിച്ചിരിക്കുന്നത്. അക്കാര്യം അറിയാത്തത് കൊണ്ട് തന്നെ പ്രതികരിക്കാനുമില്ലെന്നും ലാല്‍ പറഞ്ഞു.
ജോലി ചെയ്യുകയാണ് താൻ
താന്‍ തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. വളരെ മുന്‍പ് തന്നെ നിശ്ചയിച്ച കൂടിക്കാഴ്ച ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിട്ടുള്ളത്. വലിയ ലക്ഷ്യങ്ങളുള്ള ഒരു ട്രസ്റ്റിനെ കുറിച്ച് അറിയിക്കാന്‍ വേണ്ടിയായിരുന്നു ആ കൂടിക്കാഴ്ച. ഇതിന് മുന്‍പം താന്‍ മറ്റ് പാര്‍ട്ടികളുടെ പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ടെന്നും ലാല്‍ പറഞ്ഞു.
പിണറായിയേയും കണ്ടിട്ടുണ്ട്
മുഖ്യമന്ത്രി പിണറായി വിജയനെ പലതവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം ഇത്തരത്തില്‍ പല വാര്‍ത്തകളും വന്നിട്ടുണ്ടെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. മോദിയുമായി മോഹന്‍ലാല്‍ നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ് ലാലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് കരുത്തേറിയത്.
തുറന്ന് പറയാതെ ലാൽ
മോഹന്‍ലാലിന്റെ പ്രതികരണത്തില്‍ ശ്രദ്ധേയമാകുന്നത് ലാല്‍ വാര്‍ത്ത നിഷേധിച്ചിട്ടില്ല എന്നതാണ്. അത്തരമൊരു നീക്കത്തെക്കുറിച്ച് തനിക്ക് അറിവില്ല എന്നാണ് ലാല്‍ മറുപടി നല്‍കിയിരിക്കുന്നത്. മോഹന്‍ലാലിന് സംഘപരിവാറിനോടുള്ള ചായ്വ് നേരത്തെ തന്നെ പരസ്യമാണ്. എങ്കിലും ലാല്‍ ഇതുവരെ തന്റെ രാഷ്ട്രീയ പക്ഷം ഏതാണെന്ന് തുറന്ന് പറഞ്ഞിട്ടില്ല.
സംഘപരിവാർ ബന്ധം
അച്ഛന്റെയും അമ്മയുടേയും പേരില്‍ തുടങ്ങിയ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്റെ തലപ്പത്തടക്കം സംഘപരിവാര്‍ നേതാക്കളാണുള്ളത്. മാത്രമല്ല സംഘപരിവാര്‍ അനുകൂല സംഘടനയായ സേവാഭാരതിയുമായി ചേര്‍ന്നും വിശ്വശാന്തി ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ബന്ധം കൊ്ണ്ട് തന്നെയാണ് മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക് വരുന്നുവെങ്കില്‍ അത് ബിജെപി വഴി തന്നെയാകുമെന്ന് കരുതുന്നത്.
പ്രതീക്ഷയിൽ ബിജെപി
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ബിജെപിക്ക് പ്രതീക്ഷയുള്ളതാണ്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരന്‍ ശശി തരൂരിന് പിന്നില്‍ രണ്ടാമത് എത്തിയിരുന്നു. ഇത്തവണ മോഹന്‍ലാലിനെ പോലെ ജനകീയനായ ഒരാളെ സ്ഥാനാര്‍ത്ഥിയായി ലഭിക്കുകയാണ് എങ്കില്‍ മണ്ഡലം പിടിക്കാം എന്ന് തന്നെയാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
താരപരിവേഷം മാത്രം പോര
എന്നാല്‍ മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ തന്നെ താരപദവി കൊണ്ട് മാത്രം കാര്യം നടക്കില്ല. അതുകൊണ്ട് തന്നെ വിശ്വാശാന്തി ഫൗണ്ടേഷന്റെ പേരില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് മോഹന്‍ലാലിന്റെ പ്രതിഛായ മെച്ചപ്പെടുത്താനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു. വിശ്വാശാന്തി ഫൗണ്ടേഷന്‍ കാന്‍സര്‍ സെന്റര്‍ അടക്കം നിരവധി പദ്ധതികളിലേക്ക് കടക്കുന്നതും ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് എന്നായിരുന്നു വാര്‍ത്ത.
പരിഹസിച്ച് ചെന്നിത്തല
അതിനിടെ മോഹന്‍ലാല്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്ത് എത്തിയിട്ടുണ്ട്.ഏറെ ജനപ്രിയും സ്വീകാര്യനുമായ ഒരു നടന്‍ എന്ന നിലയ്ക്ക് മോഹന്‍ലാല്‍ അത്തരമൊരു മണ്ടത്തരം കാണിക്കുമെന്ന് താന്‍ കരുതുന്നില്ല എന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.