ശോഭനാ ജോർജിന് മോഹൻലാലിന്റെ വക്കീൽ നോട്ടീസ്; 50 കോടി നഷ്ടപരിഹാരം വേണമെന്നാവശ്യം
തിരുവനന്തപുരം: ഖാദി ബോർഡ് ഉപാധ്യക്ഷ ശോഭനാ ജോർജിനെതിരെ നടൻ മോഹൻലാൽ വക്കീൽ നോട്ടീസ് അയച്ചു. പൊതുജനമധ്യത്തിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് മോഹൻലാൽ ശോഭനാ ജോർജിനെതിരെ നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്.
തനിക്കതിരെ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് ശോഭനാ ജോർജ് മാപ്പ് പറയണമെന്നും മുൻനിര പത്രങ്ങളിലും ചാനലുകളിലും മാപ്പപേക്ഷ നൽകാൻ തയാറായില്ലെങ്കിൽ 50 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് മോഹൻലാൽ നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.
വസ്ത്ര നിർമാണ കമ്പനിയുടെ പരസ്യം
ഒരു പ്രമുഖ വസ്ത്ര നിർമാണ കമ്പനിയുടെ പരസ്യത്തിന്റെ ഭാഗമായി ചർക്കയിൽ നൂലുനൂൽക്കുന്ന രംഗത്തിൽ മോഹൽലാൽ അഭിനയിച്ചിരുന്നു. ഇതേ തുടർന്ന് സംസ്ഥാന ഖാദി ബോർഡ് മോഹൻലാലിനും വസ്ത്ര നിർമാണ കമ്പനിക്കും നോട്ടീസ് അയച്ചിരുന്നു.
ചർക്കയുമായി എന്ത് ബന്ധം
സ്വകാര്യ വസ്ത്ര നിർമാണ കമ്പനിയുടെ ഉൽപ്പന്നത്തിന് ഖാദിയുമായി യാതൊരു ബന്ധമില്ലെന്നാണ് ഖാദി ബോർഡ് പറയുന്നത്. ഖാദി തുണികൾ മാത്രമാണ് ചർക്ക ഉപയോഗിച്ച് നിർമിക്കുന്നത്. ചർക്കയിൽ നൂലുനൂൽക്കുന്നതായി മോഹൻ ലാൽ പരസ്യത്തിൽ അഭിനയിച്ച രംഗങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുമെന്നും പരസ്യം പിൻവലിക്കണമെന്നുമാവശ്യപ്പെട്ടാണ് ഖാദി ബോർഡ് കമ്പനിക്കും മോഹൻലാലിലും നോട്ടീസ് അയച്ചത്.
ഖാദി ബോർഡിന് നഷ്ടം
മോഹൻലാൽ അഭിനയിച്ച പരസ്യം ഖാദി ബോർഡിന് നഷ്ടവും സ്വകാര്യ കമ്പനിക്ക് ലാഭവും ഉണ്ടാക്കുന്നുവെന്നാണ് നോട്ടീസിൽ ആരോപിച്ചിരുന്നത്. ഇതോടെ സ്വകാര്യ സ്ഥാപനം പരസ്യം പിൻവലിക്കുകയും ചെയ്തിരുന്നു.
പൊതുവേദിയിൽ
എന്നാൽ ഖാദി ഗ്രാമവ്യവസായ ബോർഡ് അധ്യക്ഷയായ ശോഭനാ ജോർജ് പൊതുവേദിയിൽ ഇക്കാര്യം പരസ്യമായി പറയുകയും ഇത് മാധ്യമങ്ങളിൽ വലിയ വാർത്തയാവുകയും ചെയ്തിരുന്നു. മോഹൻ ലാലിനെ പോലൊരു നടൻ ഇത്തരം പരസ്യങ്ങളുടെ ഭാഗമാകുന്നത് തെറ്റിദ്ധാരണ പരത്തുമെന്ന് ശോഭനാ ജോർജ് പറഞ്ഞിരുന്നു. ശോഭനാ ജോർജിന്റെ പരാമർശം വ്യക്തിപരമായി വലിയ അപമാനമായെന്ന നിലപാടിലാണ് മോഹൻലാൽ.
പ്രശസ്തിക്ക് വേണ്ടി
വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി തന്നെയും പ്രമുഖ സ്ഥാപനത്തെയും അപകീർത്തിപ്പെടുത്തിയ ശോഭനാ ജോർജ് പരസ്യമായി മാപ്പ് പറയണമെന്നാണ് ശോഭനാ ജോർജിനും ഖാദി ബോർഡിനും അയച്ച വക്കീൽ നോട്ടീസിൽ മോഹൻലാൽ ആവശ്യപ്പെടുന്നത്.
തിടുക്കം കാട്ടി
തനിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചെന്ന് ശോഭനാ ജോർജ് പൊതുവേദികളിലും മാധ്യമങ്ങൾക്ക് മുമ്പിലും പറഞ്ഞു. എന്നാൽ ഇത്തരത്തിൽ ഒരു വക്കീൽ നോട്ടീസ് തനിക്ക് കിട്ടുകയോ അതിനോട് പ്രതികരിക്കുകയോ ചെയ്യുന്നതിന് മുമ്പാണ് ശോഭനാ ജോർജ് പൊതുവേദിയിൽ ഇക്കാര്യം ഉന്നയിച്ചത്. തന്നെ കടന്നാക്രമിച്ച് വിലകുറഞ്ഞ പ്രശസ്തി നേടാനാണ് ശോഭനാ ജോർജ് ശ്രമിച്ചതെന്ന് വക്കീൽ നോട്ടീസിൽ മോഹൻലാൽ ആരോപിക്കുന്നു.
50 കോടി നഷ്ടപരിഹാരം
ശോഭനാ ജോർജ് പരസ്യമായി മാപ്പ് പറയുകയും മുൻനിര ചാനലുകളിലും പത്രങ്ങളിലും ഇക്കാര്യം പ്രസിദ്ധീകരിക്കുകയും ചെയ്യാത്ത പക്ഷം 50 കോടി രൂപ ആവശ്യപ്പെട്ട് നിയമ നടപടികളിലേക്ക് കടക്കുമെന്നാണ് വക്കീൽ നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നത്. 2018 നവംബർ 28നാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
നേരിടുമെന്ന് ശോഭന
വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടാനാണ് ആലോചിക്കുന്നതെന്ന് ശോഭനാ ജോർജ് പ്രതികരിച്ചു. സ്വകാര്യ സ്ഥാപനത്തിന് വക്കീൽ നോട്ടീസ് അയച്ചെങ്കിലും മോഹൻലാലിന് അഭ്യർത്ഥനയുടെ രൂപത്തിലാണ് നോട്ടീസ് അയച്ചത്. 50 കോടി രൂപ നൽകാനുള്ള ശേഷി ഖാദി ബോർഡിനില്ലെന്നും അവർ വ്യക്തമാക്കി.
മധ്യപ്രദേശിൽ ഇനി ഭാര്യമാരുടെ പോരാട്ടം; മൂന്ന് പ്രമുഖ നേതാക്കളുടെ ഭാര്യമാർ മത്സരരംഗത്ത്