കണ്ണൂരിന് നാണക്കേട്! നിഫ്റ്റിലെ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമങ്ങൾ പതിവാകുന്നു...
അതിക്രമങ്ങൾക്കെതിരെ നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
കണ്ണൂർ: ധർമ്മശാലയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ(നിഫ്റ്റ്) വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുന്നതായി പരാതി. ക്യാമ്പസിനോട് ചേർന്നുള്ള സ്ഥലങ്ങളിൽ വച്ചാണ് നാട്ടുകാരായ സാമൂഹിക വിരുദ്ധർ വിദ്യാർത്ഥിനികളെ ആക്രമിക്കുന്നത്.
പെൺകുട്ടികളെ കടന്നാക്രമിക്കുന്നതും, ലൈംഗികമായി കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നതും ക്യാമ്പസിന് സമീപം പതിവായിരിക്കുന്നതായാണ് വിദ്യാർത്ഥികളുടെ ആരോപണം. മാർച്ചിൽ മാത്രം ഇത്തരത്തിലുള്ള എട്ട് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ അതിക്രമങ്ങൾക്കെതിരെ നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
ധർമ്മശാലയിൽ....
പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങൾ പതിവായ സാഹചര്യത്തിൽ നിഫ്റ്റ് വിദ്യാർത്ഥികൾ ഒന്നടങ്കം കഴിഞ്ഞദിവസം പ്രതിഷേധിച്ചിരുന്നു. വീ ആർ നോട്ട് ഫോർ സെയിൽ, ഞങ്ങൾ ഈ നാടിനെ വിശ്വസിച്ച് വന്നു, ഇനിയും ഞങ്ങൾ വിശ്വസിക്കണോ തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് വിദ്യാർത്ഥികൾ ധർമ്മശാലയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സഞ്ചാര സ്വാത്രന്ത്ര്യം ഉറപ്പുവരുത്തണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതർ ഗൗനിക്കാത്തതിനാലാണ് തെരുവിലിറങ്ങിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. വിദ്യാർത്ഥിനികൾക്ക് നേരെയുള്ള അതിക്രമങ്ങളെ സംബന്ധിച്ച് പോലീസിലും കലക്ടർക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഇവർ പറയുന്നു. ഈ സാഹചര്യത്തിലാണ് നിഫ്റ്റ് വിദ്യാർത്ഥികൾ ഒന്നടങ്കം അണിനിരന്ന് ധർമ്മശാലയിൽ പ്രതിഷേധ സംഗമം തീർത്തത്. പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ തെരുവ് നാടകവും അവതരിപ്പിച്ചു.
അതിക്രമങ്ങൾ...
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 600ലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന ക്യാമ്പസാണ് കണ്ണൂർ നിഫ്റ്റ്. എന്നാൽ അടുത്തിടെയായി ക്യാമ്പസിലെ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുന്നതായാണ് ഇവരുടെ പരാതി. വിദ്യാർത്ഥിനികളെ കടന്നുപിടിക്കുന്നതും ആക്രമിക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇതിനുപുറമേ നാട്ടുകാരുടെ സദാചാര പോലീസിങ്ങിനെതിരെയും വിദ്യാർത്ഥികൾക്ക് പരാതിയുണ്ട്. കഴിഞ്ഞദിവസം ബൈക്കിലെത്തി സംഘം ഒരു വിദ്യാർത്ഥിനിയെ കടന്നുപിടിക്കുകയും തള്ളി റോഡിലിടുകയും ചെയ്തിരുന്നു. ഒരു മാസം മുൻപ് വാനിലെത്തിയ യുവാക്കൾ ഒരു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചു. ക്യാമ്പസിലെ മറ്റു വിദ്യാർത്ഥികളെത്തിയാണ് അന്ന് പെൺകുട്ടിയെ രക്ഷപ്പെട്ടത്.
എട്ട് തവണ...
ഈ മാർച്ചിൽ മാത്രം ഇത്തരത്തിലുള്ള എട്ട് സംഭവങ്ങൾ ക്യാമ്പസിലുണ്ടായെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. സംഭവത്തെക്കുറിച്ച് പോലീസിനും ജില്ലാ കലക്ടർക്കും പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല. നേരത്തെ പൂവാലന്മാരുടെ തുറിച്ചുനോട്ടവും കമന്റടിയുമാണ് ഉണ്ടായിരുന്നെങ്കിൽ അടുത്തിടെയാണ് ഇത് ശാരീരികമായ അതിക്രമങ്ങളിലേക്ക് നീങ്ങിയത്. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ ഒന്നടങ്കം തെരുവിലിറങ്ങി പ്രതിഷേധം നടത്തിയത്. ഫാഷൻ ടെക്നോളജി വിദ്യാർത്ഥികളായ പെൺകുട്ടികൾ അവർക്കിഷ്ടമുള്ള വേഷമണിഞ്ഞാണ് ക്യാമ്പസിലും പരിസര പ്രദേശങ്ങളിലും സഞ്ചരിക്കാറുള്ളത്. എന്നാൽ ഇതിന്റെ പേരിലും നാട്ടുകാരിൽ നിന്ന് അതിക്രമങ്ങൾ നേരിടേണ്ടിവരുന്നുണ്ടെന്നും ഇവർ പരാതിപ്പെടുന്നു.
പ്രതിഷേധം...
പ്രതിഷേധങ്ങളുടെ ഭാഗമായി കഴിഞ്ഞദിവസം തെരുവിലിറങ്ങിയ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി അദ്ധ്യാപകരുമെത്തിയിരുന്നു. ക്യാമ്പസിൽ വിദ്യാർത്ഥി രാഷ്ട്രീയമില്ലാത്തതിനാൽ വിദ്യാർത്ഥികൾ ഒറ്റക്കെട്ടായാണ് കഴിഞ്ഞദിവസത്തെ പ്രതിഷേധത്തിൽ പങ്കെടുത്തത്. നിഫ്റ്റിലെ വിദ്യാർത്ഥികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കണ്ണൂർ ഗവൺമെന്റ് എൻജീനിയറിങ് കോളേജിലെ വിദ്യാർത്ഥികളും പ്രതിഷേധത്തിൽ പങ്കെടുത്തു. തെരുവിലെ പ്രതിഷേധ പരിപാടികൾക്ക് പുറമേ നിഫ്റ്റിലെ അതിക്രമങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധ ക്യാമ്പയിനുകൾ ആരംഭിച്ചിട്ടുണ്ട്. #Ithastostop #WeAreNotforSale തുടങ്ങിയ ഹാഷ് ടാഗ് ക്യാമ്പയിനുകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
ഒരു രാഷ്ട്രീയ നേതാവിന്റെ മകൻ തന്നെ കയറിപിടിക്കാൻ ശ്രമിച്ചെന്ന് ജോസ് കെ മാണിയുടെ ഭാര്യ!
ഇന്ത്യയെക്കാൾ കൂടുതൽ സന്തോഷം പാകിസ്താനിൽ! ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ഫിൻലൻഡ്..
ബിജെപിയെ കുഴിയിൽ ചാടിച്ചത് അമിത ആത്മവിശ്വാസം! യുപിയും ബീഹാറും പഠിപ്പിച്ച പാഠങ്ങൾ... വിശാലസഖ്യം...