മന്ത്രിസ്ഥാനത്ത് നിന്ന് നീക്കും; തെറ്റുകാരനെങ്കിൽ ശശീന്ദ്രനെതിരെ നടപടിയുണ്ടാകുമെന്ന് പി.സി ചാക്കോ
തിങ്കളാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തുമെന്ന് പി.സി ചാക്കോ വ്യക്തമാക്കി
കോട്ടയം: പീഡന പരാതി ഒത്തുതീർപ്പാക്കാൻ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണത്തിൽ തെറ്റുകാരനാണെന്ന് കണ്ടെത്തിയാൽ ശശീന്ദ്രനെതിരെ നടപടിയുണ്ടാകുമെന്ന് എൻസിപി. ശശീന്ദ്രൻ തെറ്റ് ചെയ്തെന്ന് കണ്ടെത്തിയാൽ അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി നിർത്തുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ പറഞ്ഞു. നിലവിൽ ലഭിച്ച പാർട്ടി അന്വേഷണ റിപ്പോർട്ട് ശശീന്ദ്രന് അനുകൂലമായിരുന്നു. ഇതോടെ തത്ക്കാലം രാജിവേണ്ടെന്നാണ് സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളുടെ നിലപാട്.
തിങ്കളാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തുമെന്ന് പി.സി ചാക്കോ വ്യക്തമാക്കി. പ്രാദേശികമായി ഉണ്ടായ തർക്കങ്ങളാണ് വിവാദം ആളിക്കത്തുന്നതിന് കാരണമായതെന്ന് അദ്ദേഹം പ്രതികരിച്ചു. പൊലീസ് അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്നും നീതിപൂർവ്വമായ അന്വേഷണം ഉണ്ടാകുമെന്ന് കരുതുന്നതായും പറഞ്ഞ അദ്ദേഹം തുടർനടപടികളിൽ അതിന് ശേഷ തീരുമാനമുണ്ടാകുമെന്നും കൂട്ടിച്ചേർത്തു.
"18 ദിവസം കഴിഞ്ഞാണ് പരാതി നൽകിയത്. എന്തുകൊണ്ടാണ് പരാതി വൈകിയതെന്ന് ചിന്തിക്കേണ്ടതുണ്ട്. സ്ത്രീ പീഡന വിഷയത്തിൽ എൻസിപിക്ക് ഉറച്ച നിലപാടാണ് ഉള്ളത്. ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്ന നടപടി ഒരു കാരണവശാലും പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. പാർട്ടിയിലെ അഭിപ്രായവ്യത്യാസം പരിഹരിക്കാനാണ് ശശീന്ദ്രൻ വിളിച്ചത്. കേസ് ഒത്തുതീർക്കണമെന്ന് പറഞ്ഞിട്ടില്ല."പി.സി ചാക്കോ പറഞ്ഞു.
Recommended Video
അതേസമയം മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ടുവെന്ന ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളുടെ ചോദ്യത്തിന് അതൊക്കെ ചീറ്റിപ്പോയില്ലേയെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. നിയമസഭയിൽ പറഞ്ഞത് എല്ലാവരും കേട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഫോണ്‍ വിളിച്ച സംഭവത്തില്‍ മന്ത്രി എകെ ശശീന്ദ്രന്‍ തെറ്റുകാരനാണ് എന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.