പിണറായി വിജയൻ വേട്ടക്കാർക്കൊപ്പം; മുഖ്യമന്ത്രി ഇരയെ അപമാനിക്കുകയാണെന്ന് കെ സുരേന്ദ്രൻ
സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് കേരളത്തിലെ ജനാധിപത്യത്തിന് തീരാകളങ്കമാണ്
കുണ്ടറയിലെ പീഡന പരാതി ഒത്തുതീർപ്പാക്കാൻ സമ്മർദ്ദം ചെലുത്തിയ എ.കെ ശശീന്ദ്രനെ സംരക്ഷിക്കുന്നതിലൂടെ മുഖ്യമന്ത്രി ഇരയെ അപമാനിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി വിജയനും സർക്കാരും വേട്ടക്കാർക്കൊപ്പമാണെന്ന് അവർ തന്നെ തെളിയിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ശശീന്ദ്രൻ ഉടൻ രാജിവെക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

"സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് കേരളത്തിലെ ജനാധിപത്യത്തിന് തീരാകളങ്കമാണ്. മുഖ്യമന്ത്രിയിൽ നിന്നും നീതി കിട്ടിയില്ലെന്നു പെൺകുട്ടി പറഞ്ഞത് കേരളത്തിന് നാണക്കേടാണ്. ശശീന്ദ്രൻ ഉടൻ രാജിവയ്ക്കുകയാണ് വേണ്ടത്. ഇല്ലെങ്കിൽ പുറത്താക്കാനുള്ള ആർജവം മുഖ്യമന്ത്രി കാണിക്കണം." സുരേന്ദ്രൻ പറഞ്ഞു.
എൻസിപി നേതാവിനെതിരായ പീഡന പരാതി പിൻവലിക്കാൻ മന്ത്രി ശ്രമിച്ചിട്ടും അത് പാർട്ടി അന്വേഷിക്കട്ടെയെന്ന സിപിഎം നിലപാട് രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രൻ. നേരത്തെ പാർട്ടിയിലെ പല പീഡനങ്ങളും സിപിഎം ഒതുക്കിതീർത്തത് ഇത്തരം അന്വേഷണത്തിലൂടെയാണെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷൻ എൻസിപി അന്വേഷിക്കാനാണെങ്കിലെ പൊലീസും കോടതിയുമെല്ലാം എന്തിനാണെന്നും ചോദിച്ചു.
"ഭരണഘടന സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി സെൽഭരണം നടപ്പിലാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും ജീവിക്കാൻ പറ്റാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ഇടത് സർക്കാർ. വാളയാറിലും വണ്ടിപ്പെരിയാറിലും നടന്നത് കേരളമാകെ ആവർത്തിക്കുകയാണ്. ശശീന്ദ്രൻ രാജിവച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് പാർട്ടിയും പോഷക സംഘടനകളും നേതൃത്വം നൽകും."
വിഷയത്തിൽ ശശീന്ദ്രനെ കൈവിടേണ്ട എന്ന നിലപാടാണ് ഇപ്പോൾ എൻസിപിയും ഇടത് മുന്നണിയും സ്വീകരിച്ചിരിക്കുന്നത്. ശശീന്ദ്രന്റെ രാജി ആവശ്യപ്പെടില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ വ്യക്തമാക്കി. തത്ക്കാലം രാജി വേണ്ടെന്നാണ് സിപിഎം നേതൃത്വത്തിന്റെയും തീരുമാനം. ഇതോടെ ശശീന്ദ്രന്റെ രാജി അഭ്യൂവഹങ്ങൾക്ക് ഇപ്പോൾ വിരാമമിട്ടിരിക്കുകയാണ് ഇടതുമുന്നണി. അതേസമയം രാജിയെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചു നിൽക്കുകയാണ്.
കുണ്ടറയിൽ ബ്ലോക്ക് പ്രസിഡന്റിനെ നിയമിക്കുന്നത് സംബന്ധിച്ചാണ് പ്രശ്നങ്ങളെല്ലാം ഉടലെടുക്കുന്നതെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റും നിർവാഹക സമിതി അംഗം രത്നാകരനും അഭിപ്രായ വ്യത്യാസമാണ് അവിടെയുള്ള സംഘടനാ പ്രശ്‌നം. അവര്‍ പരസ്പരം പോരടിക്കുകയും എല്ലാക്കാര്യങ്ങളിലും രണ്ടു പക്ഷം പിടിക്കുകയും ചെയ്തു. കേസ് പിന്‍വലിക്കണമെന്നുള്ള സംസാരം ശശീന്ദ്രന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. കേസ് എന്നൊരു വാക്ക് പറഞ്ഞിട്ടില്ല. അത് ശശീന്ദ്രന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോയെന്നും പി.സി ചാക്കോ ചോദിച്ചു.
സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications