വാടക വീട്ടിൽ അതിക്രമിച്ചു കയറി; വീട്ടമ്മയെ പീഡിപ്പിച്ചു... മധ്യ വയസ്ക്കന് 10 വർഷം തടവും പിഴയും...
മാനന്തവാടി: വാടകവീട്ടില്‍ കയറി വീട്ടമ്മയെ പീഡിപ്പിച്ച മധ്യവയസ്‌ക്കന് കഠിനതടവും പിഴയും. മാനന്തവാടി തലപ്പുഴ കരുണാലയത്തില്‍ മുരളീധരനെയാണ് മാനന്തവാടി പ്രത്യേക കോടതി ജഡ്ജ് പി സെയ്തലവി പത്തര വര്‍ഷം കഠിനതടവിനും ഒന്നേകാല്‍ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
പിഴയായ ഒന്നേകാല്‍ ലക്ഷം രൂപ പീഡനത്തിനിരയായ യുവതിക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ് അനുഭവിക്കണം. 2016 ഡിസംബര്‍ 14നായിരുന്നു കേസിനാസ്പദമായ സംഭവം. വാടകയ്ക്ക് ക്വാര്‍ട്ടേഴ്സില്‍ താമസിച്ചു വന്നിരുന്ന ഭര്‍തൃമതിയായ യുവതിയെ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ചെത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. ബലാംത്സംഗ ശ്രമത്തിന് ഏഴ് വര്‍ഷവും, ക്വാര്‍ട്ടേഴ്സില്‍ അതിക്രമിച്ച് കയറിയതിന് ആറു മാസവും, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമം മറ്റു വകുപ്പുകള്‍ എന്നിവ പ്രകാരം മൂന്ന് വര്‍ഷവും എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.
പ്രൊസിക്യൂഷന് വേണ്ടി സെപ്ഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ ജോഷി മുണ്ടയ്ക്കല്‍ ഹാജരായി. തലപ്പുഴ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. ജില്ലയില്‍ പീഡനക്കേസുകളില്‍ അടുത്തിടെ പുറപ്പെടുവിച്ച ഏറ്റവും വലിയ ശിക്ഷാവിധി കൂടിയാണിത്. ജില്ലയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള പീഡനങ്ങളില്‍ കര്‍ശനനിയമപ്രകാരമാണ് നിലവില്‍ കേസെടുക്കുന്നത്.
ജില്ലയില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ അന്വേഷണം നടത്തുന്നത് എസ് എം എസ് ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ്. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ പോക്‌സോ ചുമത്തുന്നതിനാല്‍ തന്നെ കടുത്ത ശിക്ഷയാണ് പീഡനക്കേസുകളില്‍ പ്രതികള്‍ക്ക് ലഭിക്കുന്നത്.