ആലപ്പുഴ കടപ്പുറത്ത് ആഭാസ കുടകളെന്ന് മോൾജി.. ഓടാനുള്ള കണ്ടം കാട്ടിക്കൊടുത്ത് സോഷ്യൽ മീഡിയ!
ആലപ്പുഴ: എറണാകുളത്ത് മറൈൻ ഡ്രൈവിൽ ചൂരൽവടിയുമായി എത്തി യുവതീ യുവാക്കളെ അടിച്ചോടിച്ച ശിവസേനയുടെ സദാചാര തെമ്മാടിത്തം ന്യൂനപക്ഷമാണെന്ന് കരുതരുത്. നമ്മളിൽ തൊണ്ണൂറ് ശതമാനം പേരിലും ഈ ശിവസേനക്കാരുണ്ട്. പെണ്ണിന് അസമയങ്ങളും അരുതായ്കകളുമെല്ലാം നിശ്ചയിക്കുന്ന, ആണിനൊപ്പം ഒരുമിച്ചിരുന്നാൽ, ബൈക്കിൽ യാത്ര ചെയ്താൽ ചുംബിച്ചാൽ, ആലിംഗനം ചെയ്താലൊക്കെ പൊട്ടുന്ന സദാചാരക്കുരുക്കൾ.
സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണവുമായി ബന്ധപ്പെട്ട പ്രൊജക്ടിന്റ ആലപ്പുഴ ജില്ലാ പ്രോഗ്രാം മാനേജർ മോൾജി റഷീദിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടുള്ള ചർച്ചാ വിഷയം. ആലപ്പുഴ കടപ്പുറത്ത് ആൺകുട്ടികളും പെൺകുട്ടികളും ആഭാസം കാണിക്കുന്നു എന്ന് വിശദമായി വിവരിക്കുന്ന പോസ്റ്റ്. അവരെയെല്ലാം തല്ലിയോടിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഈ ഫേസ്ബുക്ക് പോസ്റ്റ് ശിവസേനക്കാരുടെ കുറുവടിയേക്കാളും തെല്ലും മെച്ചപ്പെട്ടതല്ല. മോൾജിയുടെ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ നിന്നും വൻ എതിർപ്പുകളാണ് ഉയരുന്നത്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
ആഭാസ കുടകൾ
ആലപ്പുഴ കടപ്പുറത്തു വിരിയുന്ന ആഭാസ കുടകൾ എന്ന തലക്കെട്ടിലാണ് മോൾജി റഷീദിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ആലപ്പുഴക്കാരിയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണവും സുരക്ഷയുമായി ബന്ധപ്പെട്ട പ്രോജക്ടിന്റെ ജില്ലാ പ്രോഗ്രാം മാനേജർ ആണ്. എസ്.പി യുടെ വനിതാ അഡ്വൈസറി ബോർഡ് അംഗമാണ് കഴിഞ്ഞ കുറെ വര്ഷങ്ങളായി. ബോർഡ് മീറ്റിംഗിൽ ആലപ്പുഴ കടപ്പുറത്തുനിന്നും സ്കൂൾ കോളേജ് കുട്ടികളെ മോശമായ സാഹചര്യത്തിൽ പിടിക്കുന്നതിന്റെയും മാതാപിതാക്കളെ കൂട്ടി വിടുന്നതിന്റെയും കഥകൾ കേൾക്കാറുണ്ട്. ആ അനുഭവ കഥകൾ എന്റെ ക്ലാസ്സുകളിൽ ഞാൻ എടുത്തു പറയാറുണ്ട്. കഴിഞ്ഞ മീറ്റിംഗിലും ഇതേ പ്രശ്നം പറഞ്ഞപ്പോൾ മനസ്സിൽ ഉറപ്പിച്ചു .ഒന്നവിടം വരെ പോണം. നിങ്ങൾക്കൊക്കെ ഒന്ന് പൊക്കൂടെ എന്നുള്ള ബഹുമാന്യനായ എസ്പിയുടെ നിർദ്ദേശം കൂടിയായപ്പോൾ ഇപ്പോൾ തന്നെ പോയിക്കളയാം എന്നുറപ്പിച്ചു.
കാറ്റാടി മരങ്ങൾക്കിടയിൽ
നിർഭാഗ്യവശാൽ പുറത്തിറങ്ങിയ ഉടൻ മറ്റൊരു പ്രോഗ്രാം ഓഫീസിൽ നിന്നും വന്നതുകൊണ്ട് അങ്ങോട്ടുപോയി. തൊട്ടടുത്ത ഞായർ രാവിലെ 9 മണിക്ക് ബീച്ചിൽ എത്തി. കൂടെ ഒരു സുഹൃത്തിനെയും കൂട്ടി നടന്നു. അങ്ങ് തെക്കേ അറ്റത്തു കാറ്റാടി മരങ്ങൾ ലക്ഷ്യമാക്കി നടന്നു. അങ്ങുന്നേ കണ്ടു. ആലിംഗ ബന്ധരായി നിൽക്കുന്ന കാമുകീ കാമുകന്മാർ. ഞങ്ങൾ അടുത്തെത്തിയിട്ടും യാതൊരു വിധ ചലനവും ഇല്ലാതെ, സങ്കോചവും ഇല്ലാതെ, ന്യൂജൻ.. ജനറേഷൻ ഗാപ്.. കൺട്രോൾ കൺട്രോൾ .. അവർ പ്രായപൂർത്തിയായവർ.. അതവരുടെ ഇഷ്ടം, സ്വാതന്ത്ര്യം നിനക്കെന്തു കാര്യം .. ചുംബന സമരക്കാർ.. സദാചാര പോലീസു ചമയണ്ട.. എന്നെ ഞാൻ പറഞ്ഞു മെരുക്കി... കാറ്റാടി മരങ്ങൾക്കിടയിലേയ്ക്ക് കയറി.. കഴിഞ്ഞ 42 വർഷങ്ങൾ ജീവിച്ച നാടാണ്.. അന്നേ കണ്ടു തുടങ്ങിയ കടലാണ്.. ഇന്നോളം ഈ കാറ്റാടി മരങ്ങൾക്കടുത്തേക്കു വന്നിട്ടില്ല..
കാഴ്ചകൾ ഞെട്ടിച്ചു
അകത്തേയ്ക്കു കയറുമ്പോൾ കണ്ട കാഴ്ചകൾ എന്നെ ഞെട്ടിച്ചു.. നിറയെ പ്ലസ് ടു കുട്ടികൾ.. ലോകം മറന്നു നിൽക്കുന്ന അറയ്ക്കുന്ന കാഴ്ചകൾ... ഇതിനൊക്കെ കാവലുപോലെയോ അവിടവിടെ കിറിഞ്ചി തൂങ്ങി മദ്യ ലഹരിയിൽ ചില മുതിർന്ന പുരുഷന്മാരും.. കുറച്ചുകൂടി ഉള്ളിലേയ്ക്ക് ചെന്നപ്പോൾ, 3 ബൈക്കിൽ ആറു പ്ലസ് ടു കുട്ടികൾ ഒപ്പം ഒരു പെൺകുട്ടി യൂണിഫോമിൽ. എന്നെ കണ്ടു അവളൊന്നു ഭയന്ന് നോക്കുന്നുണ്ട്. മറ്റാർക്കും അങ്ങനൊരു ഭാവം ഉണ്ടായിരുന്നില്ല. അതുകൊണ്ടും എന്റെ ഉള്ളിൽ നുരഞ്ഞു പൊന്തിയ 'അമ്മ ക്ഷോഭവും കൊണ്ട് ഞാൻ ആ കുട്ടികളോട് സംസാരിച്ചു. പെൺകുട്ടിക്ക് ഒരു പരുങ്ങലും വെപ്രാളവും . ആൺകുട്ടികൾ എന്നെ ഒരു പ്രത്യേക ഭാവത്തിലും രൂപത്തിലും മറു ചോദ്യങ്ങളുമായി വന്നു. വളരെ നാളുകളായി ഒരു കൗൺസിലർ ആയി പ്രവർത്തിക്കുന്ന എനിക്ക് കുഞ്ഞുങ്ങളുടെ ഭാഷയും രീതിയും ചിന്തകളും നന്നായി മനസ്സിലാവും.
ഞങ്ങൾ ,ഞങ്ങളുടെ ഇഷ്ടങ്ങൾ
അവരിലൊരാളാകാൻ വേഗം സാധിക്കും. ഞാൻ സ്വത സിദ്ധമായ എന്റെ ശൈലികൾ കൊണ്ട് പിടിച്ചു നിന്നു. നമ്മുടെ മക്കൾ വല്ലാതെ മാറിപ്പോയിരിക്കുന്നു . നിങ്ങൾ ആരാണ് ഞങ്ങളുടെ കാര്യം തിരക്കാൻ? ഞങ്ങൾ ,ഞങ്ങളുടെ ഇഷ്ടങ്ങൾ ,സ്വാതന്ത്ര്യം നിയമം ഒക്കെ ആ കുഞ്ഞു മക്കൾ എന്നെ പഠിപ്പിക്കാൻ ശ്രമിച്ചു. തല ചെരിച്ചു മുടി കോതി ഒരു ആഴ്ന്ന ചൂഴ്ന്നു നോട്ടവും ഒക്കെ ഇടയ്ക്കിടെ തരുന്നുണ്ട് . യൂണിഫോമിൽ പോയ വനിതാ സി ഐ യോട് നിങ്ങൾക്കെന്താ കാര്യം എന്ന് ചോദിച്ചതായി മാഡം പറഞ്ഞിരുന്നത് ഓര്മ വന്നു. അങ്ങനെ വിട്ടു പോകാൻ എന്റെ മനസ്സ് വന്നില്ല. ഞാൻ അവൻ മാരോടു സ്കൂളിന്റെ പേര് ചോദിച്ചു. ആ പെൺകുട്ടി വളരെ വ്യക്തമായി അവളുടെ പേരും സ്കൂളിന്റെ പേരും പറഞ്ഞു. മാന്നാറുള്ള ഒരു ഹയർ സെക്കന്ററി സ്കൂൾ ആയിരുന്നു. നിങ്ങൾ അറിയണം നമ്മുടെ മക്കൾ ഞായറാഴ്ചകളിൽ സ്പെഷ്യൽ ക്ലാസ്സുകളിൽ എന്ന് പറഞ്ഞു പോകുന്നത് എവിടെയാണെന്ന്.
ഇവിടം നിറയെ ഇത് തന്ന ഏർപ്പാട്
മനസ്സ് വല്ലാണ്ട് വേദനിച്ചു. തിരികെ നടന്നു. അടുത്തുള്ള പെട്ടിക്കടയിൽ കയറി വെയിലിൽ നിന്നും രക്ഷക്കായി. അപ്പോഴേയ്ക്കും കൂട്ടം കൂട്ടമായി ആളുകൾ എത്തുന്നുണ്ടായിരുന്നു. എന്റെ നോട്ടവും ഭാവവും സുഹൃത്തുമായുള്ള എന്റെ സംസാരവും കേട്ട് പെട്ടിക്കടക്കാരൻ പറഞ്ഞു ഇന്നല്ല കാണേണ്ടത് ഇന്ന് ഞായർ അല്ലെ. നാളെ വരൂ. ഇവിടം നിറയെ ഇത് തന്ന ഏർപ്പാട്. അങ്ങനെ തൊട്ടടുത്ത അധ്യയന ദിവസം ഞാൻ വീണ്ടും എത്തി. സമയം കൃത്യം ഉച്ചയ്ക്ക് 12 :30. ചുട്ട വെയിൽ. നല്ല chest ഇൻഫെക്ഷൻ ഉണ്ടായിട്ടും വകവെയ്ക്കാതെ ഇറങ്ങി നടന്നു . എനിക്കറിയണമായിരുന്നു എന്താണീ കടപ്പുറത്തു നടക്കുന്നത്. പല കൗൺസിലിംഗ് കേസുകളിലും ഒളിച്ചോട്ടങ്ങളിലും പീഡന കേസുകളിലും "അന്ന് ഞങ്ങൾ കടപ്പുറത്തു പോയി. അവിടെ വെച്ച അങ്ങനെ ആദ്യം ചെയ്തേ പിന്നെ എനിക്ക് അങ്ങനെ സമ്മതിക്കേണ്ടി വന്നു" എന്നൊക്കെ പല പെൺകുട്ടികളും പറയുന്ന ചില കഥകൾ ഉണ്ടായിരുന്നു.
കണ്ടാൽ അറയ്ക്കുന്ന കാഴ്ചകൾ
കണ്ടാൽ അറയ്ക്കുന്ന കാഴ്ചകൾ ആണെന്ന് മുൻപും പല വനിതാ പോലീസ് സുഹൃത്തുക്കൾ പറയാറുണ്ട്. എന്റെ ആലപ്പുഴ യിൽ ഇത്രമേൽ ആഭാസം എന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ആലപ്പുഴയിലെ 2 പ്രമുഖ വനിതാ രാഷ്ട്രീയ വ്യക്തിത്വങ്ങൾ എന്നോടൊപ്പം ഉണ്ടായിരുന്നു. ചുട്ട വെയിലത്ത് അവരെ കടപ്പുറത്തു കൊണ്ട് വന്നതിനു മോൾജീടെ ഓരോ വട്ടുകളെ എന്നൊക്കെഅവർ പറയുന്നുണ്ടായിരുന്നു. ഞങ്ങൾ ഇറങ്ങി നടന്നു കാറ്റാടി മരങ്ങൾക്കിടയിൽ. നിറയെ ജോഡികൾ. സ്വയം മറന്നു ആലിംഗ ബന്ധരായി... കൈകൾ കോർത്ത് മടിയിൽ തലവെച്ചു. തൊട്ടടുത്ത് പാഠപുസ്തകങ്ങൾ... 'അമ്മ ഉറക്കം ഒഴിച്ച് ഉണ്ടാക്കി കയ്യിൽ സ്നേഹത്തോടെ കൊടുത്ത ചോറ്റുപാത്രങ്ങൾ. ഇവരുടെ കോപ്രായങ്ങൾ കണ്ടു മയക്കത്തിൽ എന്നപോലെ ചില സാമൂഹ്യ വിരുദ്ധർ എന്ന് തോന്നിപ്പിക്കുന്ന പുരുഷന്മാർ മദ്യലഹരിയിൽ. ഈ കുട്ടികളെ മറ്റു പല വിധത്തിലും ചൂഷണം ചെയ്യുകയാണ് ഇവരുടെ രീതിയെന്ന് പിന്നീട് അറിഞ്ഞു.
കടപ്പുറത്തെ കുടകൾ
കൂട്ടുകാരിക്ക് കാമുകനെ കാണാനും അവിടിരുന്നു കോപ്രായങ്ങൾ കാണിക്കാനും കൂട്ടുവന്ന പെൺകുട്ടികൾ അപ്പുറം മാറി ഫോണിൽ കുത്തിയിരിപ്പുണ്ട്. എന്ത് നല്ല സൗഹൃദങ്ങൾ! തിരിഞ്ഞു കടലിലേയ്ക്ക് നോക്കി. അപ്പോഴേയ്ക്കും കടപ്പുറത്തു കുടകൾ നിരന്നിരുന്നു. ഒരറ്റം മുതൽ മറ്റേ അറ്റം വരെ. കുടകൾ ലക്ക്ഷ്യമാക്കി ഞാൻ നീങ്ങി. ഞങ്ങൾ വരുന്നത് കണ്ടിട്ടും യാതൊരു കൂസലുമില്ലാതെ കുത്തിമറിയുന്ന കൗമാരം. എന്റെ പ്രിയപ്പെട്ട മാതാപിതാക്കളെ. ഞാൻ അവിടെ കണ്ട കാഴ്ചകൾ വിവരിക്കാൻ ആവില്ലെനിക്ക്. ചിലർ സിബുകൾ വലിച്ചിട്ടു. ചിലർ എന്തൊരു ശല്യം എന്ന പോലെ എന്നെ തുറിച്ചു നോക്കി. ചില പെൺകുട്ടികൾ നാശം എന്ന് പിറുപിറുത്തു ചുരിദാറിന്റെയും ടോപുകളുടെയും തുറന്നിട്ട ഭാഗങ്ങൾ ഒതുക്കി പൂട്ടി. എന്റെ മാതൃത്വം കലിപൂണ്ടു. എനിക്ക് അവിടെ കിടന്നു അലറണം വടിയെടുത്തു അടിച്ചൊടിക്കണം എന്ന് തോന്നി. എന്റെ കൂടെ വന്ന ആലപ്പുഴയുടെ സമര മുഖ നേതാക്കളായ 2 നേതാക്കൾ വായും പൊളിച്ചു നാണം കൊണ്ട് ചുവന്നു നിന്നു.
വെയിലത്ത് കാമകേളി
ആർത്തു ഇരമ്പുന്ന കടലിനു അഭിമുഖമായി ചുട്ടുപൊള്ളുന്ന വെയിലത്ത് കാമകേളി നടത്തുന്ന നമ്മുടെ കൗമാരത്തെ അങ്ങനങ്ങു ഉപേക്ഷിച്ചു വരാൻ എനിക്ക് തോന്നിയില്ല. ഉള്ളിൽ ആർത്തിരമ്പുന്ന 'അമ്മ കോപം അടക്കി ഞാൻ ചെന്ന് നിന്നു . ഓരോ കുടയ്ക്കരികിലും നീരസത്തോടെ എന്നെ നോക്കിയവരോട് നന്നായി അഭിനയിച്ചു ചിരിച്ചു നിന്നു ഞാൻ. തീരെ പഴഞ്ചനല്ല ഞാനും ഒരു ന്യൂ ജെൻ അമ്മയാണ് എന്ന ഭാവത്തിൽ. ഡിസ്റ്റർബ് ചെയ്തതിൽ ക്ഷമിക്കണം. ഞാൻ ഒരു question ചോദിയ്ക്കാൻ വന്നതാണ്. നിങ്ങൾ എവിടുന്നു വരുന്നു പേരെന്ത് എന്നൊക്കെ ചോദിചു.. ഇങ്ങനെ ഇവിടിരിക്കാൻ പാടുണ്ടോ എന്ന ചോദ്യത്തിന് അതിനെന്തു ? ഞങ്ങളുടെ സ്വാതന്ത്ര്യം ,അവകാശം ,നിയമം എന്നൊക്കെ പതിവ്ഉത്തരങ്ങൾ പറഞ്ഞു ക്ഷോഭിച്ചു..അത് അങ്ങനെ കണ്ട ഞാനാണ് പഴഞ്ചൻ ചിന്താഗതിക്കാരി എന്നമട്ടിൽ ആയിരുന്നു ഓരോ മറുപടികളും. പെണ്കുട്ടികൾക്കായിരുന്നു വീറു കൂടുതൽ.
നല്ല കുട്ടികൾ ചെയ്യുന്ന ഏർപ്പാടല്ല
സ്ത്രീ ശാക്തീകരണത്തിനായി തൊണ്ടകീറി പ്രസംഗിക്കുന്ന ഞാൻ അവളുടെ സ്വാതന്ത്ര്യ കാഴ്ചപ്പാടിൽ രോഷം കൊണ്ട് ദേഷ്യം അമർത്തിപ്പിടിച്ചു നിന്ന് ആണ്കുട്ടിയോടായി ചോദിച്ചു.. മോനെ എന്റെ ചോദ്യം ഇതാണ് നിനക്ക് പെങ്ങൾ ഉണ്ടോ? അതെ എന്നർത്ഥത്തിൽ അവൻ തലയാട്ടി. അവൾക്കും ഇതേ സ്വാതന്ത്ര്യവും അവകാശവും നമുക്ക് കൊടുക്കണ്ടേ ? അവൾ ഇവിടെ ഇതേപോലെ മറ്റൊരു പുരുഷനുമായി വന്നിരുന്നു നിങ്ങൾ കാണിക്കുന്നത് പോലൊക്കെ കാണിക്കാൻ നീ സമ്മതിക്കുമോ ? yes or no ? മറുപടി പറയാതെ ഞാൻ വിടില്ലെന്ന് കണ്ടു അവൻ മെല്ലെ തല താഴ്ത്തി പറഞ്ഞു നോ. ഇല്ല എന്ന്. ഞാൻ പറഞ്ഞു ഇത്രെയേ എനിക്ക് കേട്ടാൽ മതി. തിരിഞ്ഞു ആ പെണ്കുട്ടിയോടായി പറഞ്ഞു അതായതു കുട്ടി അവൻ പറയുകയാണ് ഇതത്ര നല്ല കുട്ടികൾ ചെയ്യുന്ന ഏർപ്പാടല്ലന്നു. നീ കേട്ടല്ലോ . ആൺകുട്ടികൾ ഇങ്ങനെ അവരുടെ ഇഷ്ടത്തിന് ആണേലും ഇത്തരത്തിൽ ഉള്ള പ്രവർത്തികൾ പൊതുവെ ഇഷ്ടപ്പെടുന്നില്ലന്നു. ഇതൊന്നു നിന്നെ കേൾപ്പിക്കാൻ ആണ് ഞാൻ ശ്രമിച്ചത് എന്ന് പറഞ്ഞു അടുത്ത കുട ലക്ഷ്യമാക്കി ഞാൻ നടന്നു.
ഒരേ ആഭാസങ്ങൾ. ഒരേ ചോദ്യങ്ങൾ
എല്ലാ കുടക്കീഴിലും ഒരേ ആഭാസങ്ങൾ. ഒരേ ചോദ്യങ്ങൾ. 30 കുടകൾ. ഉത്തരങ്ങൾ എല്ലാം ഒന്നായിരുന്നു. ഇല്ല ഞങ്ങളുടെ പെങ്ങള്മാര് ഇങ്ങനെ വന്നിരിക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല. തൊട്ടടുത്ത് അവയവങ്ങളിൽ തഴുകി സുഖിപ്പിച്ചവൾ വാ പൊളിച്ചു കേട്ട് കൊണ്ടിരുന്നു. പെൺകുട്ടികളിൽ ചിലർ എന്നെ രൂക്ഷമായി നോക്കി. മറുപടി പറഞ്ഞു തട്ടിക്കയറിയതത്രേം പെൺകുട്ടികൾ ആയിരുന്നു. അതെന്നെ ചിന്തിപ്പിച്ചു . മറുപടി പറയാനും തലയുയർത്തി നിൽക്കാനും നമ്മൾ നമ്മുടെ പെണ്മക്കളെ പഠിപ്പിക്കുന്നത് ചൂഷണങ്ങളിൽ നിന്നും രക്ഷ നേടാനാണ്. ചൂഷണങ്ങൾക്ക് സ്വയം നിന്ന് കൊടുക്കാനല്ല. സ്വയം നശിക്കുന്ന എന്റെ പെണ്മക്കളെ... നിങ്ങൾക്കറിയോ ആരോഗ്യം മോശമായിട്ടും ആ വെയില് വകവെയ്ക്കാതെ നിങ്ങളുടെ അടുത്ത് വന്നു നിന്ന് നിങ്ങളുടെ പുഛ്നോട്ടവും ആക്ഷേപവും കേട്ട ഈ സ്ത്രീ കഴിഞ്ഞ എട്ടു വർഷമായി ഇതേപോലെ ചൂഷണങ്ങൾക്കിരയായ പെൺകുട്ടികളെയും സ്ത്രീകളെയും രക്ഷിക്കാനും കൈപിടിച്ചു ഉയിർത്തെഴുന്നേൽപ്പിക്കാനും നന്നായി പരിശ്രമിക്കുന്നവളാണ്.
ഇത് വ്യഭിചാരമാണ്
അത് എത്രത്തോളം പ്രയാസകരമാണെന്നു അനുഭവിക്കുന്നവളാണ് . വന്നവരൊക്കെയും പറഞ്ഞ അനുരാഗ കഥകളിൽ നിങ്ങളെ പോലെ ചേർന്നിരുന്ന കഥകളും അവർക്കും ഉണ്ടായിരുന്നു. നിങ്ങൾപറഞ്ഞു നിങ്ങളുടെ സ്വാതന്ത്ര്യം ,അവകാശം എന്നൊക്കെ. ശെരിയാണ് നിങ്ങള്ക്ക് ആരെ വേണമെങ്കിലും പ്രണയിക്കാം. പക്ഷെ ഇത് പ്രണയം അല്ല മക്കളെ. ഇത് വ്യഭിചാരമാണ്. അവന്റെ ആത്മസഖിയെ തുറസ്സായ സ്ഥലത്തു വെച്ച് വിവസ്ത്രയാക്കി രസിക്കാൻ ഏതു പുരുഷന് തോന്നും? അവനു നീ അമൂല്യമായ നിധിയെങ്കിൽ ഇങ്ങനെ തെരുവിൽ വെച്ചാണോ അവനതു ആസ്വദിക്കുന്നത്? ഇതല്ല നിങ്ങളുടെ സ്വാതന്ത്ര്യം. ഇതല്ല നിങ്ങളുടെ അവകാശം. പൊള്ളുന്ന ചൂടും പൊള്ളുന്ന മനസ്സും. പിന്നിൽ അലറി തുള്ളുന്ന കടലും. ആരൊക്കെയോ വഴിപോക്കർ പുലമ്പി ഇതൊന്നും അല്ല കാഴ്ചകൾ അപ്പുറത്തു പാർക്കിനടുത്തു പാറക്കൂട്ടങ്ങൾക്കടുത്തേക്കു ചെല്ലൂനിങ്ങള്ക്ക് ഇതിലും വലിയ കാഴ്ചകൾ കാണാം മാഡം എന്ന്. ഞാൻ അപ്പോൾ മാഡം അല്ലാരുന്നു.വെറുമൊരു അമ്മയായിരുന്നു
അച്ചടക്കത്തോടെ വളർന്ന എന്റെ പൊന്നു മക്കൾ
22 വയസ്സുള്ള എന്റെ മോനെയും മോളെയും ഉടനെ കാണണം എന്ന് തോന്നി എന്റെ മക്കളെ കെട്ടിപ്പിടിച്ചുമ്മ കൊടുക്കണം എന്ന് തോന്നി. ഒരിടത്തും പോയിരുന്നു നശിപ്പിച്ചു കളയാതെ ഒരു അങ്കലാപ്പും എനിക്ക് തരാതെ അച്ചടക്കത്തോടെ വളർന്ന എന്റെ പൊന്നു മക്കൾ. എനിക്ക് അവരോടു ബഹുമാനം തോന്നി. ഒന്നും മിണ്ടാൻ ആവാതെ കൂടെ വന്ന സുഹൃത്തുക്കൾ എന്നെ നോക്കി. ഞാൻ അവരോടായി പറഞ്ഞു. നമ്മളും വളർന്നത് ഇവിടൊക്കെയാണ് . അന്നും ഈ കടലും കടപ്പുറവും ഇവിടുണ്ട്.. നമ്മളാരും ഇവിടെ വന്നില്ലല്ലോ. ഹോ.. ഈ സാദ്ധ്യതകൾ നമ്മൾ കണ്ടെത്തിയില്ലല്ലോ എന്ന് സ്വതവേ തമാശക്കാരിയായ സുഹൃത്ത്. തിളച്ചു കിടക്കുന്ന പുതമണ്ണിനെ ചവിട്ടി മെതിച്ചു ഞാൻ ഓർക്കുകയായിരുന്നു.. ഞങ്ങളുടെ കൗമാരം. പിന്നാലെ വന്ന പൂവാലന്മാർ . സൈക്കിളിൽ കറങ്ങി ഓരോ ജംഗ്ഷനിലും കാത്തുനിന്ന കൗമാര പ്രണയാഭ്യർഥനകളെ.
നാം ഉണർന്നു പ്രവർത്തിക്കണം
കോരിച്ചൊരിയുന്ന മഴയത്തു സ്വയം നനഞ്ഞു കയ്യിൽ മടക്കി പിടിച്ച കുടയുമായി എനിക്ക് തരാൻ എന്റെ പിന്നാലെ സൈക്കിൾ ചവിട്ടിയ ഒരു കൗമാരക്കാരനെ . തലപൊക്കിപ്പൊലും നോക്കാതെ മഴകൊണ്ട് നടന്നു നീങ്ങിയ ഞാൻ എന്ന കൗമാരക്കാരിയെ. ആലപ്പുഴയിലെ അന്നത്തെ റോമിയോമാരോട് ആദ്യമായി ഇഷ്ടവും ബഹുമാനവും തോന്നി. അവരാരും പെൺകുട്ടികളെ കടപ്പുറത്തു കൊണ്ടിരുത്തി ഈ പേക്കൂത്തുകൾ കാട്ടിയിട്ടില്ല. അന്നത്തെ കടപ്പുറത്തു ഈ ആഭാസ കുടകൾ വിരിഞ്ഞിട്ടില്ലാ. ഇനിയും വൈകിക്കൂടാ. നാം ഉണർന്നു പ്രവർത്തിക്കണം. ആലപ്പുഴയിലെ നേതൃത്വങ്ങൾ ഒന്നിക്കണം. ചവറു നീക്കം ചെയ്യാനും മാലിന്യ നീക്കം ചെയ്യാനും എടുക്കുന്ന അതെ ശുഷ്‌കാന്തി! നമ്മൾ കാണിക്കണം.
കടപ്പുറത്തെ ഈ മാലിന്യം കാണാതെ പോവല്ലേ
പോലീസ് നിസ്സഹായരാണ്. അവർക്കാവുന്നതു അവർ നന്നായി ചെയ്യുന്നുണ്ട്. പൊതു ജനം ഉണരണം. ഒന്നിക്കണം നമ്മുടെ സാമൂഹ്യ മര്യാദകൾ ചീഞ്ഞു നാറുന്നു... എന്തും കാണിക്കാം എന്നുള്ള അവകാശം പോലെ തന്നെ യാണ് കുടുംബവുമായി വരുന്നവർക്ക് ഈ അശ്ലീലം കാണാതിരിക്കാനുള്ള അവകാശവും. ഇത് പാശ്ചാത്യ രാജ്യമല്ല. അവിടെ പോലും സഭ്യതയിലേക്കുള്ള തിരിഞ്ഞു നടത്തം തുടങ്ങിക്കഴിഞ്ഞു. അവിടെ ഒരു ഒരു സ്ത്രീക്കും എന്റെ കുഞ്ഞിന് ചിലവിനു തായോ ന്നും ചോദിച്ചു കോടതി വരാന്ത നിരങ്ങേണ്ട അവസ്ഥയല്ലാ എന്നിരിക്കെ ചിന്തിക്ക്. നമ്മുടെ മക്കൾ നശിക്കാതിരിക്കേണ്ടേ? പൂവിട്ടു കായി ട്ടു തളിർക്കേണ്ട നമ്മുടെ യൗവനം നശിക്കുന്നു. എല്ലാരും ഒന്നിക്കൂ... കടപ്പുറത്തെ ഈ മാലിന്യം കാണാതെ പോവല്ലേ എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
മോൾജി റഷീദിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ജലീൽ പിണറായിയുടെ വാല്യക്കാരൻ.. അപ്പോൾ കാണുന്നവനെ അപ്പനാക്കുന്ന രാഷ്ട്രീയം! ആഞ്ഞടിച്ച് ഷാജി
"മോള് ഭക്ഷണവും വിസർജ്ജ്യവും തമ്മിൽ തിരിച്ചറിഞ്ഞാൽ മതിയായിരുന്നു" ഉള്ളുലയ്ക്കുന്ന ഓട്ടിസം അനുഭവങ്ങൾ!