'ആ സര്‍പ്രൈസിന്റെ പൂട്ട് പൊളിക്കാന്‍ നേരമായി', ആഹ്ളാദത്തോടെ മോഹൻലാലും ആന്റണിയും
കൊച്ചി: മരക്കാർ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിൽ തന്നെ പ്രദർശിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ മോഹൻലാലും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും. സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് മരക്കാർ തിയറ്ററിൽ തന്നെ റിലീസ് ചെയ്യാനുളള തീരുമാനം. മോഹൻലാൽ ആരാധകർ അടക്കമുളളവർ ആവേശത്തോടെയാണ് ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നത്.
മോഹൻലാലിന്റെ പ്രതികരണം ഇങ്ങനെ: '' ആ സര്‍പ്രൈസിന്റെ പൂട്ട് പൊളിക്കാന്‍ നേരമായിരിക്കുന്നു. ആഹ്‌ളാദം അടക്കാന്‍ സാധിക്കുന്നില്ല. ഏറ്റവും സുന്ദരമായ ദൃശ്യചിത്രീകരണം അതിന്റെ എല്ലാ മിഴിവോടും കൂടി നിങ്ങള്‍ക്ക് ആസ്വദിക്കാനുള്ള അവസരം ഒരുങ്ങിയിരിക്കുകയാണ്. ത്രസിപ്പിക്കുന്ന ആ ഫ്രെയിമുകള്‍ കാണിക്കാന്‍ അര്‍ഹിക്കുന്ന ഇടത്ത് തന്നെ കാണാം. ഏറെ കാത്തിരുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ 2ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നു''.
'ഇങ്ങനെയാണ് വീട്ടിൽ നടക്കുന്നത്...' ചിരിപ്പിച്ച് രഞ്ജിനി ഹരിദാസ്, ചിത്രങ്ങൾ

ആന്റണി പെരുമ്പാവൂരിന്റെ കുറിപ്പ് ഇങ്ങനെ: '' പ്രിയപ്പെട്ടവരെ, നിങ്ങൾ ഓരോരുത്തരും കഴിഞ്ഞ രണ്ടു വർഷത്തിലധികമായി ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ലാൽ സാറിന്റെയും പ്രിയദർശൻ സാറിന്റെയും ഒരു സ്വപ്നമായിരുന്നു ഈ ചിത്രം. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി നമുക്ക് നേരിടേണ്ടി വന്ന കോവിഡ് എന്ന മഹാമാരി ആ സ്വപ്ന ചിത്രം വെള്ളിത്തിരയിലെത്തുന്ന ദിവസത്തെ ഒരുപാട് നീട്ടി കൊണ്ട് പോയി. അതിനു ശേഷവും ഈ ചിത്രം വെള്ളിത്തിരയിൽ, നിങ്ങളുടെ ഇടയിൽ എത്തിക്കാൻ ഒട്ടേറെ ശ്രമങ്ങൾ നടത്തി. ഒട്ടേറെ ചർച്ചകൾ നടന്നു. ഒടുവിൽ നിങ്ങൾക്ക് വേണ്ടി ഞങ്ങൾ ഒരുക്കിയ ആ സ്വപ്ന ചിത്രം നിങ്ങളുടെ മുന്നിലേക്ക്, തീയേറ്ററുകളിലേക്കു തന്നെയെത്താൻ പോവുകയാണ്.
നിങ്ങളുടെ ആവേശത്തിനും കൈയ്യടികൾക്കും ആർപ്പുവിളികൾക്കും ഇടയിലേക്ക്, മരക്കാർ ഈ വരുന്ന ഡിസംബർ രണ്ടാം തീയതി കടന്നു വരും. നിങ്ങളുടെ പ്രതീക്ഷകളെ സാധൂകരിക്കുന്ന, മലയാള സിനിമക്കും ഇന്ത്യൻ സിനിമക്കും അഭിമാനമാകുന്ന ഒരു ചിത്രമായി മരക്കാർ മാറും എന്ന വിശ്വാസവും പ്രതീക്ഷയും പുലർത്തി കൊണ്ടാണ് ഈ തീരുമാനം.
ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ശ്രമത്തിൽ ഒപ്പം നിന്ന ബഹുമാനപ്പെട്ട സാംസ്‌കാരിക മന്ത്രി ശ്രീ സജി ചെറിയാൻ സർ, മോഹൻലാൽ സർ, പ്രിയദർശൻ സർ, സുരേഷ് കുമാർ സർ, ഒപ്പം ആശീർവാദ് സിനിമാസുമായി എന്നും സഹകരിച്ചിട്ടുള്ള കേരളത്തിലെ തീയേറ്ററുകൾ, നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവർക്കെല്ലാം ഈ അവസരത്തിൽ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. ആശിർവാദ് സിനിമാസിനു എന്നും സപ്പോർട്ട് ചെയ്തിരിക്കുന്ന മോഹൻലാൽ സർ ഫാൻസിനും, എല്ലാ മലയാളികൾക്കും ഈ നിമിഷം ഞാൻ എന്റെ സ്നേഹം അറിയിക്കുന്നു.. കുഞ്ഞാലി വരും..''












Click it and Unblock the Notifications