കുട്ടനാടും എല്‍ഡിഎഫിന് സമ്മാനിക്കാന്‍ ശ്രമിക്കുന്നവരെ കൈകാര്യം ചെയ്യും; കോണ്‍ഗ്രസ് ഏറ്റെടുക്കണം
ആലപ്പുഴ: യുഡിഎഫ് നിര്‍ദ്ദേശം മറികടന്ന് കുട്ടനാട് സീറ്റിന്‍റെ പേരീല്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ പോര് ശക്തമാവുന്നു. കുട്ടനാട് സീറ്റില്‍ ജോസ് കെ മാണി നിര്‍ദ്ദേശിക്കുന്നയാള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുമെന്ന് ജോസ് വിഭാഗം നേതാക്കള്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. ചില പേരുകള്‍ നേതാക്കള്‍ മുന്നോട്ട് വെക്കുകയും ചെയ്തു.
എന്നാല്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പിജെ ജോസഫ് വിഭാഗം നേതാക്കള്‍. പാലാ പോലെ കുട്ടനാടും എല്‍ഡിഎഫിന് സമ്മാനിക്കാന്‍ ശ്രമിക്കുന്നവരെ യുഡിഎഫ് കൈകാര്യം ചെയ്യുമെന്നാണ് മോന്‍സ് ജോസഫ് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ന് അഭിപ്രായപ്പെട്ടത്. ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കം പരിഹാരമില്ലാതെ തുടരുന്നതോടെ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..
അപഹാസ്യരാകും
കുട്ടനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചാല്‍ ജോസ് കെ മാണി വിഭാഗം അപഹാസ്യരാകുകയേ ഉള്ളുവെന്നാണ് പിജെ ജോസഫ് വിഭാഗം നേതാവായ മോന്‍സ് ജോസഫ് അഭിപ്രായപ്പെടുന്നത്. പാലാ പോലെ കുട്ടനാടും ഇടതുമുന്നണിക്ക് സമ്മാനിക്കാന്‍ ശ്രമിക്കുന്നവരെ യുഡിഎഫ് കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍
കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ തോമസ് ചാഴിക്കാന്‍ എംപിയുടെ നേതൃത്വത്തിലുള്ള സമിതിയെ ജോസ് വിഭാഗം കഴിഞ്ഞയാഴ്ച്ച ചുമതലപ്പെടുത്തിയിരുന്നു. കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങാനും ചരൽകുന്നിൽ ചേർന്ന സംസ്ഥാന ക്യാമ്പിൽ തീരുമാനിച്ചിരുന്നു.
ജോസഫ് തീരുമാനിക്കും
ഇതിനു പിന്നാലെയാണ് ജോസ് വിഭാഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മോന്‍സ് ജോസഫ് രംഗത്ത് എത്തിയിരിക്കുന്നത്. കുട്ടനാട് മണ്ഡലത്തില്‍ വര്‍ഷങ്ങളായി പിജെ ജോസഫ് തീരുമാനിക്കുന്ന വ്യക്തിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുന്നു. അതില്‍ മാറ്റം വരുത്താന്‍ ഒരാളേയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് ഏറ്റെടുക്കണം
സീറ്റിന്‍റെ കാര്യത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ഇരുവിഭാഗവും പിന്നോട്ടില്ലെന്ന് വ്യക്തമായതോടെ കുട്ടാനാട് കോണ്‍ഗ്രസ് ഏറ്റെടുക്കുണമെന്ന വികാരവും ശക്തമാവുകയാണ്. കേരള കോണ്‍ഗ്രസിലെ തര്‍ക്കം കാരണം പാലാ നഷ്ടപ്പെട്ട സ്ഥിതി കുട്ടനാട്ടില്‍ ആവര്‍ത്തിക്കരുതെന്നും സംസ്ഥാന നേതൃത്വം ഇടപെട്ട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും കെ എസ് യു നേതൃത്വം ആവശ്യപ്പെട്ടു.
പ്രമേയം പാസാക്കി
സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയവും കെ എസ് യു സംസ്ഥാന സമിതി പാസാക്കി. ജനങ്ങള്‍ വിജയിപ്പിക്കാന്‍ ആഗ്രഹിച്ചിട്ടും പാര്‍ട്ടിയിലെ തര്‍ക്കങ്ങളില്‍ തമ്മിലടിച്ച് പരാജയപ്പെടുത്തിയ സീറ്റാണ് പാലാ എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഇതേ സ്ഥിതി കുട്ടനാട്ടിലും ആവര്‍ത്തിക്കരുതെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത് അഭിപ്രായപ്പെട്ടു.
നേതൃത്വത്തെ അറിയിക്കും
കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റെടുക്കണമെന്ന പൊതു അഭിപ്രായവും വികാരവും കെ എസ് യു സംസ്ഥാന കമ്മറ്റിയില്‍ ഉയര്‍ന്നിട്ടുണ്ട്. ഈ വികാരം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കും എന്നും അഭിജിത് പറഞ്ഞു. കായംകുളത്ത് ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവിന് ശേഷമാണ് കെ എസ് യു നിലപാട് പരസ്യമാക്കിയത്.
പ്രാധാന്യം കൊടുത്തില്ല
സീറ്റ് പാര്‍ട്ടി ഏറ്റെടുക്കണമെന്നുമുള്ള ആവശ്യം നേരത്തെ കോണ്‍ഗ്രസില്‍ ശക്തമായിരുന്നു. എന്നാല്‍ ഘടകക്ഷി സീറ്റ് ഏറ്റെടുക്കുന്നത് മറ്റ് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നതിനാല്‍ ഈ അഭിപ്രായത്തിന് കോണ്‍ഗ്രസ് വേണ്ടത്ര പ്രാധാന്യം കൊടുത്തിരുന്നില്ല.
പൊതുസ്ഥാനാര്‍ത്ഥി
ഇതിനിടെ എല്ലാവര്‍ക്കും സമ്മതനായ പൊതുസ്ഥാനാര്‍ത്ഥിയെ കുട്ടനാട്ടില്‍ പരീക്ഷിക്കാനുള്ള ചര്‍ച്ചയും യൂഡിഎഫില്‍ ശക്തമായിരുന്നു. കുട്ടനാട് സീറ്റിന്‍റെ കാര്യത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ഇരുവിഭാഗവം തര്‍ക്കം തുടര്‍ന്നാല്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂരിനെ പൊതുസ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു യുഡിഎഫ് ആലോചന.
പ്രതീക്ഷ
സമവായത്തിലെത്താന്‍ ജോസ് കെ മാണി, പിജെ ജോസഫ് വിഭാഗങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് എമ്മുമായി അടുത്ത ബന്ധമുള്ള ജോണി നേല്ലൂരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ സീറ്റിനെ സംബന്ധിച്ച് മുന്നണിയില്‍ ഉയര്‍ന്ന് വന്ന തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷ. എന്നാല്‍ ഈ നിര്‍ദ്ദേശം കേരള കോണ്‍ഗ്രസ് എം തള്ളിയെന്നാണ് സൂചന.
അനുകൂല ഘടകം
കത്തോലിക്ക വിഭാഗക്കാരനും സഭയുമായി അടുത്ത ബന്ധവുമുള്ള നേതാവാണ് നെല്ലൂർ എന്നതും യുഡിഎഫ് അനുകൂല ഘടകമായി കണ്ടിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ കുട്ടനാട് സീറ്റ് തങ്ങള്‍ക്ക് അനുവദിച്ചു തരണമെന്ന് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ കൂടിയായ ജോണി നെല്ലൂര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ജേക്കബ് വിഭാഗത്തിന്‍റെ സീറ്റ്
ജേക്കബ് വിഭാഗത്തിന്‍റെ സീറ്റ് കെ കരുണാകരന്‍റെ അഭ്യര്‍ത്ഥന മാനിച്ചാണ് 2006 ല്‍ തോമസ് ചാണ്ടിക്ക് വിട്ടുനല്‍കിയതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു. യുഡിഎഫില്‍ ജേക്കബ് ഗ്രൂപ്പ് മത്സരിച്ച് വന്നിരുന്ന സീറ്റായിരുന്നു കുട്ടനാട്. 2005 ല്‍ ടിഎം ജേക്കബ് കെ കരുണാകരന്‍റെ ഡിഐസിയില്‍ ചേര്‍ന്നതോടെയാണ് യുഡിഎഫിലെ സീറ്റ് അവര്‍ക്ക് നഷ്ടമായത്.
ഒന്നായതിനാല്‍
പിന്നീട് ഡിഐസി പിളര്‍ന്നപ്പോള്‍ ജേക്കബ് പാര്‍ട്ടി പുനുരുജ്ജീവിപ്പിച്ച് മുന്നണിയില്‍ തിരിച്ചെത്തിയെങ്കിലും കുട്ടനാട് സീറ്റ് അവര്‍ക്ക് വിട്ടുനല്‍കാന്‍ യുഡിഎഫ് നേതൃത്വം തയ്യാറായില്ല. കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ട് വിഭാഗങ്ങളും ഒന്നായതിനാലാണ് 2011 ല്‍ സീറ്റിനായി അവകാശവാദം ഉന്നയിക്കാതിരുന്നതെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കിയിരുന്നു.