ത്രിപുരയിലെ തന്ത്രം ചെങ്ങന്നൂരിലും.. ബിജെപിക്ക് വേണ്ടി പണമൊഴുക്കുന്നു! 2000 മുതൽ 5000 വരെ അഡ്വാൻസ്
Recommended Video
ചെങ്ങന്നൂര്‍: 2014ല്‍ കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് കേരളത്തിലെ ബിജെപിക്ക് ജീവന്‍ വെച്ചത്. അതുവരെ പേരിനൊരു പാര്‍ട്ടിയായിരുന്ന ബിജെപി ഇന്ന് സിപിഎമ്മിനും കോണ്‍ഗ്രസിനും ഒരുപോലെ ഭീഷണിയുയര്‍ത്തുന്നു. നേമത്ത് ഉള്ള ഒരു എംഎല്‍എ എന്ന കണക്കല്ല അമിത് ഷായ്ക്ക് വേണ്ടത്, കേരളത്തിലെ ഭരണമാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ബിജെപിക്ക് ആ ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക ചുവടുവെപ്പുമാണ്.
സഖ്യകക്ഷിയായ ബിഡിജെഎസ് ഇടഞ്ഞുനില്‍ക്കുന്നു എന്ന വന്‍ പ്രതിസന്ധി ചെങ്ങന്നൂരില്‍ ബിജെപി നേരിടുന്നുണ്ട്. അതിനിടയിലും എങ്ങനെയെങ്കിലും വിജയം സ്വന്തമാക്കാന്‍ ബിജെപി പഠിച്ച പണി പതിനെട്ടും പയറ്റുന്നു. വോട്ട് പിടിക്കാന്‍ ബിജെപി മണ്ഡലത്തില്‍ പണം വിതരണം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടാണ് അതിനിടെ പുറത്ത് വന്നിരിക്കുന്നത്. ദേശാഭിമാനിയാണ് ബിജെപിയുടെ വോട്ടിന് നോട്ട് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.
ശക്തമായ ത്രികോണ മത്സരം
കോണ്‍ഗ്രസ് യുവനേതാവ് പിസി വിഷ്ണുനാഥില്‍ നിന്നുമാണ് കഴിഞ്ഞ തവണ സിപിഎം ചെങ്ങന്നൂര്‍ സീറ്റ് പിടിച്ചെടുത്തത്. യുഡിഎഫ് സര്‍ക്കാരിനെതിരായ പൊതുജനവികാരവും ശോഭനാ ജോര്‍ജിന്റെ വിമത സ്ഥാനാര്‍ത്ഥിത്വവുമെല്ലാം സിപിഎമ്മിന് ഗുണം ചെയ്തു. ഇത്തവണ ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനാണ് സിപിഎം സ്ഥാനാര്‍ത്ഥി. കെപിസിസി നിര്‍വ്വാഹക സമിതി അംഗം ഡി വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായും ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ.പിഎസ് ശ്രീധരന്‍ പിള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായും മത്സരിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ നല്ല പ്രകടനം കാഴ്ചവെക്കാന്‍ ശ്രീധരന്‍ പിള്ളയ്ക്ക് സാധിച്ചിരുന്നുവെന്നത് ഇത്തവണ ബിജെപിക്ക് പ്രതീക്ഷയേറ്റുന്നു.
വോട്ടിന് നോട്ട്
എന്നാല്‍ കേരളത്തിലൊരു മണ്ഡലം പിടിക്കാന്‍ ഉത്തരേന്ത്യയിലെ ജാതി-മത തന്ത്രങ്ങളൊന്നും പോരെന്ന് ബിജെപിക്ക് നന്നായിട്ടറിയാം. പണമെറിഞ്ഞ് വോട്ട് ചാക്കിലാക്കുക എന്ന തന്ത്രമാണ് ചെങ്ങന്നൂരില്‍ ബിജെപി പയറ്റുന്നതെന്നാണ് ദേശാഭിമാനി ആരോപിക്കുന്നത്. ത്രിപുരയില്‍ വന്‍ വിജയം ബിജെപി നേടിയത് പണമൊഴുക്കിയാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. ചെങ്ങന്നൂരിലും ഈ പണമെറിയലാണ് ബിജെപി പരീക്ഷിക്കുന്നത്. ഓരോ വീട്ടിലും കയറി ഇറങ്ങിയാണ് ബിജെപിക്ക് വേണ്ടി പണം വിതരണമെന്നാണ് ആരോപണം. ബിജെപിയുടെ എക്‌സ് സര്‍വ്വീസ് മെന്‍ സെല്ലിന്റെ കോ-കണ്‍വീനര്‍ ക്യാപ്റ്റന്‍ കെഎ പിള്ളയുടെ നേതൃത്വത്തിലാണ് പണം വിതരണം ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്.
രണ്ടായിരം രൂപ മുതല്‍ അയ്യായിരം രൂപ വരെ
മണ്ഡലത്തിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് രണ്ടായിരം രൂപ മുതല്‍ അയ്യായിരം രൂപ വരെയാണ് വോട്ടിന് വേണ്ടി കൈക്കൂലിയായി നല്‍കുന്നത്. ഇത് ബിജെപിക്ക് വോട്ട് ചെയ്യാനുള്ള അഡ്വാന്‍സ് തുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കൂടുതല്‍ പണം നല്‍കുമെന്നും വാഗ്ദാനമുണ്ടത്രേ. തിങ്കളാഴ്ച അങ്ങാടിക്കല്‍മലയിലെ മൂന്ന് കോളനികളില്‍ ഇത്തരത്തില്‍ പണം വിതരണം നടന്നു. ചെങ്ങന്നൂര്‍ നഗരപരിധിയിലെ 49ാം നമ്പര്‍ ബൂത്ത് ഉള്‍പ്പെടുന്ന സ്ഥലത്തെ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമാണ് പണം നല്‍കിയത്. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല, കുട്ടികള്‍ക്കും ഇത്തരത്തില്‍ പണം വിതരണം നടത്തുന്നുണ്ടെന്ന് ദേശാഭിമാനി വാര്‍ത്തയില്‍ പറയുന്നു. 50 മുതല്‍ 200 രൂപ വരെയാണേ്രത കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നത്.
ജോലി വാഗ്ദാനവും ഉണ്ട്
പണം വിതരണം മാത്രമല്ല, ജോലി വാഗ്ദാനവും പിള്ളയും കൂട്ടരും ബിജെപിക്ക് വേണ്ടി നടത്തുന്നുണ്ട്. നിര്‍ധനരായവര്‍ക്ക് സിംഗപ്പൂരിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാണ് ജോലി വാഗ്ദാനം ചെയ്യുന്നത്. ജോലിക്ക് വേണ്ടിയുള്ളതെന്ന് അവകാശപ്പെടുന്ന അപേക്ഷാ ഫോമും പിള്ള രക്ഷിതാക്കള്‍ക്ക് കാണിച്ച് കൊടുക്കുന്നു. ബിജെപിക്ക് വേണ്ടിയുള്ള ഈ പ്രചാരണത്തിന് പിള്ളയും ഒരു സംഘവുമാണ് വീടുകള്‍ തേടിയിറങ്ങുന്നത് എങ്കിലും പിള്ള മാത്രമാണ് വീടുകളിലേക്ക് കയറി സംസാരിക്കുന്നത്. ഇയാളുടെ ബിജെപി ബന്ധവും സിംഗപ്പൂര്‍ ബന്ധവും കാണിക്കുന്ന വിസിറ്റിംഗ് കാര്‍ഡും വീടുകളില്‍ വിതരണം നടത്തുന്നുണ്ട്.
പരാതിയുമായി സിപിഎം
സിംഗപ്പൂര്‍ ചേമ്പര്‍ ഓഫ് മാരിടൈം ആര്‍ബ്രിട്രേഷന്‍ അംഗം കൂടിയായ കെഎ പിള്ള ചെങ്ങന്നൂര്‍ സ്വദേശിയല്ല. ഇത്തരത്തില്‍ പണം വിതരണം ചെയ്ത് വോട്ട് പിടിക്കുന്നത് കടുത്ത തെരഞ്ഞെടുപ്പ് ലംഘനമാണ്. വിദേശബന്ധമുള്ളവര്‍ പണം വാരിയെറിഞ്ഞ് ബിജെപിക്ക് വേണ്ടി ചെങ്ങന്നൂരില്‍ വോട്ടുപിടിക്കുന്നു എന്നാരോപിച്ച് സിപിഎം രംഗത്ത് വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് സിപിഎം ചെങ്ങന്നൂര്‍ നിയോജ മണ്ഡലം സെക്രട്ടറി എംഎച്ച് റഷീദ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വോട്ടിന് വേണ്ടി വാഗ്ദാനങ്ങള്‍ നല്‍കുന്നതായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് എതിരെയും ആരോപണം ഉയര്‍ന്നിരുന്നു.വീട് സന്ദർശനങ്ങൾക്കിടെ ജോലി വാഗ്ദാനവും വിവാഹ ധനസഹായ വാഗ്ദാനവും നൽകിയെന്നാണ് ആരോപണം.
കെഎം ഷാജിയുടെ നുണബോംബ് പൊളിച്ച് കയ്യിൽ കൊടുത്ത് കെടി ജലീൽ.. കടിച്ച് കീറുന്ന കാടൻസ്റ്റൈൽ!
കേരളത്തിൽ കറുത്ത നിറക്കാരോട് വിവേചനമുണ്ട്.. തുറന്നടിച്ച് നടൻ സന്തോഷ് പണ്ഡിറ്റ് രംഗത്ത്