എം ശിവശങ്കറിനെ 7 ദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ട് കോടതി; കേസില്‍ അഞ്ചാം പ്രതി
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കറിനെ ഒരാഴ്ചത്തെ കസ്റ്റഡിയില്‍ വിട്ടു. ശിവശങ്കറിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറിന്‍റെ ആവശ്യം. എന്നാല്‍ 7 ദിവസത്തേക്ക് മാത്രം ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടു നല്‍കുകയായിരുന്നു. ജില്ലാകോടതി അവധിയാണെങ്കിലും കോടതി പ്രത്യേക സിറ്റിംഗ് നടത്തി ശിവശങ്കറിന്റെ കേസ് പരിഗണിക്കുകയായിരുന്നു.
ഇഡിയുടെ കേസില്‍ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍. കസ്റ്റഡിയില്‍ ശിവശങ്കറിനായി ചില ആനുകൂല്യങ്ങളും കോടതി അനുവദിച്ചിട്ടുണ്ട്. കസ്റ്റഡിയിലും ആയൂര്‍വേദ ചികിത്സ ഉറപ്പാക്കണം. 3 മണിക്കൂര്‍ ചോദ്യം ചെയ്യുമ്പോള്‍ 1 മണിക്കൂര്‍ വിശ്രമം നല്‍കണം. വൈകീട്ട് 6 മണിക്ക് ശേഷം ചോദ്യം ചെയ്യാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. 6 മണിക്ക് ശേഷം ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോവാമെന്നും കോടതി നിര്‍ദേശിച്ചു. ശിവശങ്കറിന് ബന്ധുക്കളെ കാണാനും അനുമതിയുണ്ട്.
തനിക്ക് ഗുരുതരമായ നടുവേദനയുണ്ടെന്ന് ശിവശങ്കർ കോടതിയെ അറിയിച്ചു. ഇക്കാര്യം ശിവശങ്കർ ജഡ്ജിക്ക് സമീപം എത്തി സംസാരിക്കുകയും ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത് ആറ് മണിക്കൂറിലേറെ നീണ്ട ചേദ്യം ചെയ്യലുകള്‍ക്ക് ശേഷമായിരുന്നു എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും എന്‍ഫോഴ്സമെന്‍റ് ശിവശങ്കറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Recommended Video