കൊള്ളപ്പലിശക്കാരൻ മഹാരാജയുമായി പണമിടപാട് നടത്തിയത് വമ്പൻമാർ; സിനിമാബന്ധവും!!!
കൊച്ചി: കേരളാ പോലീസ് അതിസാഹസീകമായി പിടികൂടിയ കൊള്ളപ്പലിശക്കാരൻ മഹാരാജ മഹാദേവിൽ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേരളത്തിലെ വമ്പൻമാരുമായി മഹാരാജ പണമിടപാട് നടത്തിയതിന്റെ സൂചനകൾ പോലീസിന് ലഭിച്ചു. പോലീസ് ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ മഹാരാജ കൈമാറിയെന്നാണ് റിപ്പോർട്ടുകൾ.
കേരളത്തിലെ വിവിധ ജില്ലകളിലായി 500 കോടി രൂപയുടെ പലിശ ഇടപാടാണ് ഇയാൾ നടത്തിയിരുന്നത്. അമിത പലിശ ഈടാക്കുകയും പലിശ വൈകിയാൽ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായാണ് പരാതി. തമിഴ്നാട് സ്വദേശിയാണ് മഹാരാജ
ഉന്നതന്മാർ
കോട്ടയം ജില്ലയിലെ പ്രമുഖ വസ്ത്രനിർമാണശാല ഉടമകൾ, കോട്ടയത്തും എറണാകുളത്തും ആലപ്പുഴയിലുമായി പ്രവർത്തിക്കുന്ന വാഹന വിതരണ കമ്പനി, കൊല്ലത്തേ 3 കശുവണ്ടി ഫാട്കറി ഉടമകൾ എന്നിവരുമായി മഹാരാജ കോടികളുടെ ഇടപാട് നടത്തിയതായി സൂചനയുണ്ട്.
സിനിമയിലും
പല പ്രമുഖ സിനിമാ നിർമാതാക്കളും മഹാരാജയുമായി പണമിടപാട് നടത്തിയതിന് തെളിവുകൾ ലഭിച്ചതായാണ് സൂചന. എറണാകുളത്തെ ഒരു ആശുപത്രി ഉടമയും കോട്ടയത്തെ ജുവലറി ഉടമയും പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കോടികൾ
കോടി കണക്കിന് രൂപയുടെ പലിശ ഇടപാടാണ് മഹാരാജാ നടത്തി വന്നത്. തിരിച്ചടവ് കാലാവധി മാസങ്ങളും വർഷങ്ങളുമാണ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായാണ് കൂടുതൽ പണമിടപാട് നടത്തിയിരിക്കുന്നത്.
ഈട് വാങ്ങി
പണം നൽകുമ്പോൾ സ്ഥാപനങ്ങളുടെ ആധാരമടക്കം ഈടുവാങ്ങിയിരുന്നു മഹാരാജ. കൊച്ചി സ്വദേശിയായ ഫിലിപ്പ് ജേക്കബ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മഹാരാജയ്ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചത്. പലിശ വൈകിയതിന്റെ പേരിൽ ഫിലിപ്പിന്റെ ആഡംബര വാഹനം പിടിച്ചെടുത്തിരുന്നു. നാടകീയ രംഗങ്ങൾക്കൊടുവിലായിരുന്നു മഹാരാജയെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇടനിലക്കാർ
വൻകിട ഇടനിലക്കാർ മഹാരാജയിൽ നിന്നും പണം വാങ്ങി ഇടനിലക്കാർ വഴി ആവശ്യക്കാരിൽ എത്തിക്കുകയായിരുന്നു രീതി. തമിഴ്നാട്ടിൽ നിന്നുള്ള അന്തർ സംസ്ഥാന ബസുകളിൽ പാഴ്സൽ എന്ന വ്യാജേനയാണ് കേരളത്തിലേക്ക് പണം എത്തിച്ചിരുന്നതെന്നാണ് സൂചന. ഓരേ പ്രദേശത്ത് രണ്ടും മൂന്നും ഇടനിലക്കാർ വഴിയാണ് പണം എത്തിച്ചിരുന്നത്.
സാഹസികമായി
അതി സാഹസികമായാണ് പോലീസ് സംഘം ചെന്നൈയിലെത്തി മഹാരാജയെ അറസ്റ്റ് ചെയ്തത്. അഞ്ച് ദിവസമായി വിരുഗംപാക്കത്ത് താമസിച്ച് ഇയാളുടെ വീടും പരിസരവും നിരീക്ഷിക്കുകയായിരുന്നു. ഇതിന് മുൻപ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി അനുയായികളെത്തി മോചിപ്പിക്കുകയായിരുന്നു.
അംഗരക്ഷകർ
ആയുധധാരികളായ അംഗരക്ഷകരോടൊപ്പമായിരുന്നു മഹാരാജയുടെ യാത്രകൾ. ഇയാൾ തനിച്ച് വീട്ടിൽ നിന്നും ഇറങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വന്നു പോലീസിന്. മഹാരാജിനെ കാറിൽ കയറ്റുന്നത് കണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള അനുയായികൾ ഓടിയെത്തി പ്രതിരോധം തീർത്തു. ഒടുവിൽ പോലീസ് ആകാശത്തേയ്ക്ക് വെടിയുതിർത്താണ് ഇവരെ തുരത്തിയത്.
അത് ഇനി വെറും ആഗ്രഹമായി മാത്രം നിലനിൽക്കുമെന്ന് ബച്ചൻ സാറിനോട് എങ്ങനെ പറയും... കണ്ണീർ കുറിപ്പ്
ബാലഭാസ്കറും യാത്രയാകുമ്പോൾ.... റോഡപകടങ്ങൾ കുറയ്ക്കാൻ കലാകാരന്മാർക്കും ചെയ്യാനേറെയുണ്ട്!!! കുറിപ്പ്..