ഒരു ദിവസം മുമ്പേ കാലവർഷം എത്തി! സംസ്ഥാനത്ത് കനത്ത മഴയും കാറ്റും, ട്രെയിനുകൾ മണിക്കൂറുകൾ വൈകിയോടുന്നു
കൊല്ലത്ത് ശക്തമായ കാറ്റിൽ റെയിൽവേ ട്രാക്കിലേക്ക് മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
Recommended Video
തിരുവനന്തപുരം: പ്രതീക്ഷിച്ചതിലും ഒരു ദിവസം മുമ്പേ സംസ്ഥാനത്ത് കാലവർഷമെത്തി. തിങ്കളാഴ്ച വൈകീട്ട് മുതലാണ് ഇത്തവണത്തെ കാലവർഷം ആരംഭിച്ചത്. മിക്കയിടത്തും കനത്ത മഴയും കാറ്റും തുടരുകയാണ്. വടക്കൻ ജില്ലകളിൽ തിങ്കളാഴ്ച വൈകീട്ട് മുതൽ മണിക്കൂറുകളോളം തുടർച്ചയായി മഴ പെയ്തു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു.
കൊല്ലത്ത് ശക്തമായ കാറ്റിൽ റെയിൽവേ ട്രാക്കിലേക്ക് മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. മയ്യനാടിന് സമീപമാണ് റെയിൽവേ വൈദ്യുത ലൈനുകളും തകർത്ത് കൂറ്റൻ മരം ട്രാക്കിലേക്ക് വീണത്. വൈദ്യുതി ലൈനിന് തകരാർ സംഭവിച്ചതിനാൽ തിങ്കളാഴ്ച രാത്രി മുതൽ കൊല്ലം- തിരുവനന്തപുരം റൂട്ടിൽ ട്രെയിനുകൾ മണിക്കൂറുകൾ വൈകിയോടുകയാണ്.
ട്രെയിൻ ഗതാഗതം...
മയ്യനാട് റെയിൽവേ ഗേറ്റിന് സമീപത്ത് രണ്ടിടങ്ങളിലാണ് മരം വീണത്. റെയിൽവേ ട്രാക്കിന് മുകളിലൂടെ കടന്നുപോകുന്നു വൈദ്യുത ലൈനും തകർത്തായിരുന്നു മരം ട്രാക്കിൽ പതിച്ചത്. വൈദ്യുതി ലൈൻ പൊട്ടിവീണതോടെ തിരുവന്തപുരം-കൊല്ലം റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. തിങ്കളാഴ്ച രാത്രി തിരുവന്തപുരത്ത് നിന്നും പുറപ്പെടേണ്ട പല ട്രെയിനുകളും മണിക്കൂറുകൾ വൈകിയാണ് യാത്ര ആരംഭിച്ചത്.
താറുമാറായി...
മണിക്കൂറുകൾക്ക് ശേഷം രാത്രി വൈകി മരങ്ങൾ മുറിച്ചുമാറ്റിയെങ്കിലും വൈദ്യുതി ലൈനിലെ തകരാറുകൾ പൂർണ്ണമായും പരിഹരിച്ചിട്ടില്ല. അതിനിടെ ഒരു ട്രാക്കിലൂടെ ട്രെയിനുകൾ കടത്തിവിടാൻ തുടങ്ങിയിരുന്നു. വൈദ്യുതി വിതരണം നിലച്ചതോടെ ഡീസൽ എൻജിനുകൾ എത്തിച്ചാണ് പല ട്രെയിനുകളും യാത്ര പുനരാരംഭിച്ചത്. തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്കുള്ള മലബാർ, മാവേലി, മംഗലാപുരം എക്സ്പ്രസുകൾ ഏഴ് മണിക്കൂറോളം വൈകിയോടുകയാണ്. ചെന്നൈ-ഗുരുവായൂർ എക്സ്പ്രസ്. തിരുവനന്തപുരം-പാലക്കാട് അമൃത എക്സ്പ്രസ് എന്നിവ ആറ് മണിക്കൂറും, നാഗർകോവിൽ-ഏറനാട് എക്സ്പ്രസ്, കോഴിക്കോട്ടേക്കുള്ള ജനശതാബ്ധി എക്സ്പ്രസ് എന്നിവ രണ്ട് മണിക്കൂറും, തിരുവനന്തപുരം-ഷൊർണൂർ വേണാട് ഒരു മണിക്കൂറും വൈകിയോടുന്നു.
അണക്കെട്ടുകൾ നിറഞ്ഞു...
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളിലെയും നദികളിലെയും ജലനിരപ്പ് ഉയർന്നു. ഭൂതത്താൻ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചു. ചൊവ്വാഴ്ച രാവിലെ ഷട്ടറുകൾ തുറക്കുന്നതിനാൽ പെരിയാറിന്റെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. ആലപ്പുഴയിലും എറണാകുളത്തെ തീരപ്രദേശങ്ങളിലും വീടുകളിലേക്ക് വെള്ളംകയറി. കേരളത്തിൽ മെയ് 29ന് കാലവർഷം എത്തുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാൽ ഇത്തവണ ഒരു ദിവസം മുമ്പേ മഴ തുടങ്ങുകയായിരുന്നു.
ഒമാനിലും യെമനിലും താണ്ഡവമാടി മെക്കുനു! 13 മരണം, എട്ട് പേരെ കാണാതായി, മൂന്ന് വർഷത്തെ മഴ ഒരൊറ്റ ദിവസം
മൂന്നു വർഷത്തെ പ്രണയം, നീനുവും കെവിനും ഒരുമിച്ചു; ദാമ്പത്യ ജീവിതത്തിന് ആയുസ് മണിക്കൂറുകൾ മാത്രം...