ദുരന്തത്തിൽ വിറങ്ങലിച്ച് കോഴിക്കോട്! സംസ്ഥാന സർക്കാരിന്റെ അടിയന്തര സഹായം...
കോഴിക്കോട് ഉൾപ്പെടെ ഏഴ് ജില്ലകൾക്കാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്
തിരുവനന്തപുരം/കോഴിക്കോട്: കനത്ത മഴയിൽ വൻ നാശനഷ്ടങ്ങളുണ്ടായ ജില്ലകൾക്ക് സംസ്ഥാന സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. കോഴിക്കോട് ഉൾപ്പെടെ ഏഴ് ജില്ലകൾക്കാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതൽ നാശനഷ്ടമുണ്ടായ കോഴിക്കോട് ജില്ലയ്ക്കാണ് ഏറ്റവും കൂടുതൽ തുക അനുവദിച്ചത്.
കോഴിക്കോട് ജില്ലയ്ക്ക് മാത്രം 90 ലക്ഷം രൂപ നൽകുമെന്ന് സർക്കാർ അറിയിച്ചു. മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലകൾക്ക് 55 ലക്ഷം രൂപയാണ് അടിയന്തരസഹായം. വയനാടിന് 50 ലക്ഷം രൂപയും, ഇടുക്കി, കോട്ടയം ജില്ലകൾക്ക് 35 ലക്ഷം രൂപ വീതവും ധനസഹായം നൽകും.
Recommended Video
ഉരുൾപൊട്ടലുണ്ടായ വടക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ ദുരന്തത്തെ നേരിടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ദുരന്തബാധിത ജില്ലകളിലെ കളക്ടർമാർക്കും ചീഫ് സെക്രട്ടറിക്കുമാണ് അദ്ദേഹം നിർദേശം നൽകിയത്. കാലവർഷക്കെടുതിയിൽ ദുരിതം രൂക്ഷമായ കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്ര ദുരന്തനിവാരണ സേനയെ അയക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 48 പേരടങ്ങുന്ന കേന്ദ്ര ദുരന്തനിവാരണ സേന ഉടൻതന്നെ കോഴിക്കോട് എത്തിച്ചേരും. ഇതിനുപുറമേ കേന്ദ്രത്തിൽ നിന്ന് മറ്റൊരു സംഘത്തെകൂടി ആവശ്യപ്പെട്ടതായും, രക്ഷാപ്രവർത്തനം സംബന്ധിച്ച് പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.